Friday, January 28, 2011

അറബിയെ തട്ടിയ മൈദീന്‍...!

       അന്ന് രാവിലെ ജോലിക്ക് പോകാനായി പുറത്തിറങ്ങുമ്പോള്‍ കണ്ടത് ഞെട്ടിപ്പിക്കുന്നൊരു കാഴ്ചയായിരുന്നു. ഞങ്ങളുടെ ഹൌസോണർ അബു അബ്ദുല്ലായുടെ വീടിനു മുമ്പില്‍ പോലീസ് വണ്ടികളുടെ മിന്നുന്ന ലൈറ്റുകൾ..! അയാളുടെ വണ്ടിയുടെ മുന്‍ഭാഗം തകർന്നുകിടക്കുന്നു. ഏതാനും ആളുകളും കൂടിയിട്ടുണ്ട്.  പോലീസുകാര്‍  അബൂ അബ്ദുല്ലയുടെ ഡ്രൈവർ മൈദീൻക്കയെ വലയം ചെയ്തു എന്തൊക്കെയൊ ചോദിക്കുന്നുമുണ്ട്..!

       മൈദീന്‍‍ക്ക പണി പറ്റിച്ചെന്നാ തോന്നുന്നെ! എനിക്കാധിയായി. 

      കൂടുതൽ നേരം നില്ക്കാതെ കമ്പനി വണ്ടി വന്നപ്പോൾ ഞങ്ങൾ ഓഫീസിലേക്ക് പുറപ്പെട്ടു. കാറിലിരുന്ന് ഞാനോര്‍ത്തത്  അബുഅബ്ദുല്ലായുടെ വീട്ടിൽ ഡ്രൈവറായി ജോലിക്ക് കയറിയതിന്റെ മൂന്നാം നാൾ മൈദീൻക്ക പറഞ്ഞ വാക്കുകളായിരുന്നു.  കര്‍ക്കശക്കാരനായ അറബിയുടെ സ്വഭാവം മുന്‍നിര്‍ത്തി അയാള്‍ പറഞ്ഞത് ഇയാളുടെ മയ്യിത്ത് കണ്ടിട്ടേ ഞാന്‍ പോകൂ എന്നായിരുന്നു. ഞങ്ങൾക്കതൊരു തമാശയായേ തോന്നിയുള്ളൂ. ഇത് സൌദിയാണ്! ശരീഅത്താണ് കോടതി. നാട്ടിലെ സ്വഭാവം ഇവിടെയെടുത്താൽ വിവരമറിയും.  പ്രായത്തിൽ മുതിർന്ന ആളെയാണെങ്കിലും ഞങ്ങള്‍ എന്നും അയാളെ ഉപദേശിക്കും. ആശ്വസിപ്പിക്കും. പക്ഷെ അറബിയുടെ ധിക്കാരം നിറഞ്ഞ സ്വഭാവം മൈദീന്ക്കയെ സംബന്ധിച്ചിടത്തോളം അസഹ്യമായിരുന്നു.! എന്നാലും ജോലിക്ക് നിന്ന് ആറുമാസം കഴിയും മുന്‍പേ, ഞങ്ങളെയൊന്നും അനുസരിക്കാതെ അയാള്‍ അറബിയെ തട്ടിയല്ലോ എന്നോര്‍ത്തപ്പോള്‍ എനിക്കെന്തോ ഉള്‍ഭയം അനുഭവപ്പെട്ടു. 

      കൊല്ലും കൊലയ്ക്കും ഗുണ്ടാപ്പണിക്കുമൊക്കെ ഇവിടെ ചെറിയ ശിക്ഷയേയുള്ളു. തല ഉടലിൽ നിന്നും മാറ്റിവെയ്ക്കും അത്രയേയുള്ളു. പാവം മൈദീനിക്ക. ഇനി എന്തൊക്കെ അനുഭവിക്കണം.!

      നാലഞ്ചു മാസങ്ങള്‍ക്ക് മുന്‍പ്, അബുഅബ്ദുള്ളായുടെ വീട്ടിൽ ഹൌസ് ഡ്രൈവർ വിസയിൽ വന്ന മൈദീന്ക്കയെ  പരിചയപ്പെട്ടപ്പോൾ ഞങ്ങളെപോലെ  പുതിയ ആളല്ലെന്നും ഗൾഫിൽ എല്ലാ രാജ്യങ്ങളിലും സഞ്ചാരം പരിപാടി അവതരിപ്പിച്ച് വരുന്ന വഴിയാണ് ഇയാളെന്നും മനസ്സിലാക്കിരുന്നു.

      പൂത്ത കാശുണ്ടെങ്കിലും അറുത്ത കൈക്ക് ഉപ്പ് പോയിട്ട് പെട്രോളുപോലും തേക്കാത്ത കിഴവനാണ് അബുഅബ്ദുള്ള. പുരനിറഞ്ഞുനിൽക്കുന്ന പെണ്മക്കളെ കെട്ടിച്ചുവിടാതെ ജോലിചെയ്തുണ്ടാക്കുന്ന കാശുകൊണ്ട് കെട്ടിടങ്ങൾ വാങ്ങികൂട്ടുകയാണ് പ്രധാന ഹോബി. വീടിനോട് ചേർന്ന തന്റെ ബഖാലയിലിരുന്നാണ് അയാൾ ഭരണ ചക്രം തിരിക്കുന്നതും മറിക്കുന്നതും. കടയിലെ കച്ചവടം പോലെ മെലിഞ്ഞ ഒരു സുഡാനിയും കൂട്ടിനുണ്ട്.

      ചെയ്യിക്കുന്ന ജോലിയും കൊടുക്കുന്ന ശമ്പളവും ഭരണപക്ഷവും പ്രതിപക്ഷവും പോലെ യോജിക്കാത്തതിനാല്‍   ഒരുമാസത്തിലധികം ആരും ഡ്രൈവറായി അയാള്‍ക്കൊപ്പം  നിൽക്കാറില്ല.  അയാളുടെ വിസയിൽ വന്നവർക്ക് പറഞ്ഞ ശമ്പളം കിട്ടിയ ചരിത്രവും സയന്‍സുമില്ല. ലേബര്‍കോര്‍ട്ടും ജയിലുമൊക്കെ ആസ്വദിക്കാതെ ആരും നാട്ടിൽ പോയിട്ടില്ല. മൈദീൻക്ക വന്ന് ഏതാനും ദിവസങ്ങൾക്കകം   തന്റെ മുൻ‍ഗാമികളുടെ ചരിത്രവും കിഴവന്റെ ജന്തു ശാസ്ത്രവും ഭൂമിശാസ്ത്രവും പഠിച്ചു മനസ്സിലാക്കി.

      പതിവുപോലെ പുതിയ ഡ്രൈവർക്കായി ആദ്യ ദിവസം തന്നെ കിഴവൻ ചെയ്യേണ്ട ജോലികളുടെ മോക്ക്‌ഡ്രില്‍ അവതരിപ്പിച്ചു. രാവിലെ ഏഴുമണിക്ക് ടീച്ചർമാരായ മക്കളെ സ്കൂളിലെത്തിക്കണം. തിരികെ മാർക്കറ്റിൽ പോയി ആട്ടുകള്‍ക്കുള്ള പുല്ലുവാങ്ങി ഫാമില്‍ കൊണ്ടുപോയി കൊടുക്കണം. മകന്റെ ബേക്കറിയിൽ ദിവസവും ബാക്കി വരുന്ന കുബ്ബൂസിന്‍റെ ചാക്കുകൾ റൂമിനു പിന്നിലെ വലിയ ഗോഡൌണില്‍ കൊണ്ടുവന്ന് തറയിലിട്ട് ഉണങ്ങണം. പിന്നെയതിൽ ചവിട്ടുനാടകം നടത്തി അത് കടലാസുപെട്ടികളില്‍ നിറച്ച് അടുക്കി വെയ്ക്കണം. മസറയിലെ ആടുകൾക്കുള്ള ഭക്ഷണമാണത്.  ഇതൊക്കെയാണ് വണ്ടിയോടിക്കാത്തപ്പോൾ ചെയ്യാനുള്ള നേരമ്പോക്കുകൾ. വൈകിട്ട് വീട്ടുസാധനങ്ങൾ വാങ്ങാൻ മാർക്കറ്റിൽ പോകണം കെട്ടിടങ്ങളുടെ വാടക പിരിക്കാന്‍ കൂടെ പോകണം. മൈദീൻക്ക പുതുമുഖത്തെ പോലെ എല്ലാം സമ്മതിച്ചു. പക്ഷെ ഇത്രയേറെ ജോലി ചെയ്താൽ കിട്ടുന്ന ശമ്പളമെത്ര..?

      അറബിയുടെ ഉത്തരംകേട്ട അതേ നിമിഷം തന്നെ 'മലയാളി' യായ മൈദീനിക്ക സാമ്പിൾ ഹർത്താൽ പ്രഖ്യാപിച്ചു. ബാപ്പാക്ക് ഡ്രൈവറെ തപ്പിനടന്ന് ജീവിതം തീർക്കുന്ന മകൻ അനുരഞ്ജനത്തിനെത്തി. അയാൾ ബാപ്പയറിയാതെ ബാക്കി ശമ്പളം കൊടുക്കാമെന്ന് സമ്മതിച്ചതോടെ  മൈദീൻക്ക ഹർത്താൽ പിൻവലിച്ച് ജോലിക്ക് പോകാൻ തയ്യാറായി.

      ജോലിയില്ലാത്തപ്പോൾ ഞങ്ങളുടെ റൂമിൽ വന്നിരിക്കും. പിന്നെ ഗൾഫിലെയും നാട്ടിലെയും വീരേതിഹാസങ്ങളും കുടുംബവിശേഷങ്ങളും യാതൊരു അഹങ്കാരവുമില്ലാതെ വർണ്ണിക്കും. ഞങ്ങൾക്കും അത് കേട്ടിരിക്കലാണ് ആകെയുള്ള എന്റെർടൈന്മെന്റ്. നഷ്ടത്തിലായ കെഎസ്ആർടിസിയെ ലാഭകരമാക്കാൻ ശ്രമിച്ചതിന് ഡ്രൈവർ ജോലി പോയതാണ്. ബസ്സിൽ ആളെ കയറ്റുന്നതിനേക്കാൾ ചാരായകന്നാസ് കയറ്റുന്നത് അന്വേഷിക്കാൻ വന്നവരുടെ കൂമ്പിനിടിച്ച് സർക്കാർ ജോലി പുല്ലാണെന്ന് മുദ്രാവാക്യം വിളിച്ചു. നാട്ടിൽ പോലീസ് കേസ് കൂടുമ്പോൾ ഗൾഫിലേക്ക് പറക്കും. ഗൾഫ് ജീവിതത്തിന്റെ ഇടവേളകളിലും നാട്ടിലെ ഗുണ്ടാസംഘത്തെ നയിച്ച കഥ.. ചാരായം പിടിക്കാനെത്തിയ എക്സൈസുകാരെ ഓടിച്ച് കിണറ്റിൽ വീഴ്ത്തിയ കഥ. കേസന്വേഷിക്കാൻ ചെന്ന പോലീസുകാരെ കുടിയന്മാരെ വിളിച്ചുകൂട്ടി പൊതിരെ തല്ലിവിട്ട വീരകഥ. പിന്നെയെന്തൊക്കെയോ അവരുടെ നാട്ടിൽ പാണന്മാർ പാടിനടക്കുന്നു. എന്തിനേറെ പറയുന്നു, മൈദീൻക്ക പോലീസുകാരുടെ കണ്ണിലുണ്ണിയായിരുന്നു. ഉണ്ണിയെ അന്വേഷിച്ച് പോലീസിന്റെ വരവും ഊരിലെ പഞ്ഞവും കൂടിയപ്പോഴാണ് മര്യാദക്കാരനാകാൻ ഗൾഫിലേക്ക് വീണ്ടും കയറ്റിവിട്ടത്. ഒട്ടകവും ആടും തിന്ന് തടി നന്നാവുന്നതല്ലാതെ സ്വഭാവം നന്നാവുന്ന ലക്ഷണവുമില്ല.

      എന്റെ റൂംമേറ്റ് മച്ചാൻ അയാളുടെ നാടൊക്കെ മന:പാഠമാക്കിയ ആളാണ്. പക്ഷെ ചോദിച്ചാൽ കൃത്യമായ വീടും സ്ഥലവും പറയില്ല.

      "ഇവിടുത്തെ സൌഹൃദം നമുക്കിവിടെ മാത്രം മതി. ഇനി നാട്ടില്‍ വെച്ച്  കണ്ടാലും പരിചയം പുറത്തുകാണിക്കുകയും വേണ്ട. അതാണു നിങ്ങള്‍ക്ക് നല്ലത്."  ഇതാണ് മൈദീന്‍ശൈലി!  അതാണു ശരിയെന്ന് പിന്നീട് ഞങ്ങൾക്കും തോന്നി.

മുമ്പ് വന്ന ഡ്രൈവർമാരെ പോലെയല്ല താനെന്ന് മൈദീൻക്ക പ്രഖ്യാപിച്ചു. അവർക്കുവേണ്ടി പ്രതികാരം താൻ തന്നെ ചെയ്യുമെന്ന് അയാൾ തീരുമാനിച്ചു. ഞങ്ങളുടെ റൂമിൽ വന്നിരുന്ന്  അബുഅബ്ദുല്ലയെ ഉന്മൂലനം ചെയ്യേണ്ടതെങ്ങനെയെന്നു  വിശദീകരിക്കും. ഓരോ ദിവസവും അയാൾ തന്റെ പാഴായ ശ്രമത്തെ കുറിച്ച് പറയും. ട്രാഫിക് സർക്കിളിൽ വെച്ച് വണ്ടിയുടെ സൈഡ് മറുഭാഗത്ത്‌ നിന്നും വരുന്ന വണ്ടിക്കു വെച്ചുകൊടുക്കുക. കിഴവൻ തട്ടിപോകണം. നിസ്സാര പരിക്കുകളോടെ താൻ രക്ഷപെടും. സ്ഥലവും സമയവുമൊക്കെ കണ്ടുവെച്ചിട്ടുണ്ട്. തിരക്കുള്ള ട്രാഫിക് റൌണ്ട് കിഴവന്റെ എലുമിനേഷന്‍ റൌണ്ടായി നിശ്ചയിച്ചു. നിസ്സാരമട്ടിൽ അയാളത് വിശദീകരിക്കുമ്പോൾ അങ്ങിനെ സംഭവിക്കരുതേയെന്ന് ഞങ്ങളും പ്രാർത്ഥിച്ചു. ഒരു ജോലി കൊടുത്തെന്ന കുറ്റത്തിന് ജീവൻ നഷ്ടപ്പെടുന്ന അവസ്ഥയോർത്ത് ഞങ്ങള്‍ക്ക് അബുഅബ്ദുല്ലയോട് സഹതാപം തോന്നി.

      മൈദീൻക്കാ... വയ്യാവേലിക്കൊന്നും നിക്കണ്ട.. വേണ്ടെങ്കിൽ നാട്ടിൽ പോയാൽ പോരെ. പറഞ്ഞുനോക്കി.

“ഇല്ല... ഇങ്ങേരുടെ അവസാനത്തെ ഡ്രൈവറാണ് ഞാന്‍. ഇനി ആരെക്കൊണ്ടും ഇമ്മാതിരി ജോലിയെടുപ്പിക്കരുത്.”

      മൈതീൻക്ക കുബ്ബൂസ് പൊടിക്കുന്ന കാഴ്ച രസകരമാണ്. വെളുപ്പിന് കിഴവൻ പുറത്തിറങ്ങുന്നതിനു മുമ്പ് തലേന്ന് കൊണ്ടുവന്ന് കൂട്ടിയ കുബ്ബൂസ് ചാക്കുകൾ പിക്കപ്പിന്റെ പിന്നിലെടുത്തിട്ട് നേരെ പോയി വലിയ വേസ്റ്റ് ബിന്നിൽ കൊണ്ടിടും. ഇതു സ്ഥിരം പരിപാടിയായപ്പോൾ മറ്റു ആടുവളർത്തുകാർ മൈദീൻക്കായുടെ കുബൂസ് വണ്ടിയും കാത്ത് പുലർച്ചയ്ക്ക് കാത്ത് നിൽക്കാനും തുടങ്ങി.  കിഴവൻ ഓട്ടം പോകാൻ വിളിക്കുമ്പോൾ ഞാൻ കുബൂസ് പൊടിക്കുകയാണെന്ന് പുതപ്പിനടിയിൽ നിന്നും വിളിച്ചു പറയും. പത്തുകൊല്ലം ആടിനു തിന്നാനുള്ള സ്റ്റോക്ക് ഗോഡൌണിലുണ്ട്. ഇനി ഞാൻ പൊടിച്ചത് തന്നെ തിന്നണമെന്ന വാശിപിടിക്കുന്ന ആടുകൾ കുബ്ബൂസ് തിന്നാതെ ചാവട്ടെ. ഇതാണ് മൈദീൻക്കായുടെ നിലപാടുതറ.

      രാവിലെ കിഴവനും പെണ്മക്കളുമായി സ്കൂളിലേക്ക് പോകുമ്പോൾ മാത്രമാണ് മൈതീന്‍‍ക്കായിലെ മര്യാദരാമനായ ഡ്രൈവറെ കാണാനാവുക. തിരിച്ചുപോരുമ്പോഴും മസറയില്‍ ആടിനു തീറ്റയുമായി പോകുമ്പോഴും തന്‍റെ മുന്‍‍ഗാമികള്‍ക്ക് കഴിയാതെ പോയ പ്രതികാര നടപടികൾ എടുക്കുക. കിഴവന്‍ കമാന്റ് പ്രോംറ്റ് വഴി വണ്ടി നിയന്ത്രിക്കുമ്പോൾ മൈദീൻക്കാന്റെ നിയന്ത്രണം പോകും. വേഗത കണ്ട് ഭയന്ന് അല്പം വേഗത കുറയ്ക്കാൻ പറഞ്ഞാൽ ഒരൊറ്റ ചവിട്ടാണ്. പാവം അബു അബ്ദുല്ല ഡാഷ്‌ബോഡില്‍ ചെന്ന് മൂക്കും കുത്തി വീഴും!

      പിന്നെ വണ്ടിയുടെ പോക്ക് ഒച്ചിഴയും വിധമാണ്. സഹികെട്ട് അല്പം കൂടി സ്പീഡ് ആകാമെന്ന് പറഞ്ഞുപോയാല്‍  പറ പറപ്പിക്കും.  നാട്ടിലെ പോലെ ഗട്ടറില്ലാത്ത റോഡുകളെ മൈതീന്‍‍ക്ക ശപിച്ചു. ഗട്ടറിനു പകരം ഹമ്പുകൾ കൊണ്ട്  അഡ്ജസ്റ്റ് ചെയ്യാൻ ശീലിച്ചു. ഹമ്പ്, സോഡാക്കുപ്പി കണ്ണടയ്ക്കിടയിലൂടെ കണ്ടുപിടിക്കുമ്പോഴേക്കും അറബിയുടെ തലയിൽ ഒരു 'ബംമ്പര്‍' മുഴച്ചു കഴിയും. ഫാമിലെ ആടിനുള്ള പുല്ല് വണ്ടിയിൽ നിന്നും കിഴവൻ ഇറക്കുമ്പോൾ മൈദീൻക്ക വണ്ടിക്കകത്ത് സംഗീതം ആസ്വദിച്ചിരിക്കും.

      ഓഫീസിലെത്തിയിട്ടും  എനിക്ക്  ജോലിയിലൊന്നും ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. ഉച്ചയ്ക്ക് റൂമിൽ ചെല്ലുമ്പോൾ എന്താവും എന്ന ചിന്തയായിരുന്നു മനസ്സിൽ. എപ്പോഴും ഞങ്ങളുടെ റൂമില്‍ വന്നിരിക്കുന്നതിനാല്‍ അപകടം നടക്കുന്ന ദിവസം മൈദീൻക്കാനേം കൂട്ടി പോലീസ് ഞങ്ങളുടെ റൂമിലും വരാതിരിക്കില്ല.  ഉച്ചയ്ക്ക് തിരിച്ചെത്തിയപ്പോഴും അയാളുടെ റൂമില്‍ ആളനക്കമില്ല. ജയിലിലായിരിക്കും. പോലീസ് അന്വേഷിച്ച് വര്വോ..!

      എന്താവുമെന്ന് പകച്ചുനില്‍ക്കുമ്പോള്‍ പുറത്ത് ഒരു വണ്ടി വന്ന് ബ്രേക്കിടുന്ന ശബ്ദം കേട്ടു.  പിന്നെ വാതിലിൽ ശക്തിയായ മുട്ട്.  പോലീസ് മൈദീൻക്കയെയുംകൊണ്ടു വന്നിരിക്കുന്നു. കുടുങ്ങിയത് തന്നെ. എന്തായാലും സത്യം പറഞ്ഞ് മാപ്പുസാക്ഷിയാവാം. സംഭരിക്കാൻ തക്ക ധൈര്യം കിട്ടിയില്ലെങ്കിലും വാതിൽ തുറന്നു.

      മുന്നില്‍ മൈദീനിക്ക. കയ്യില്‍ വിലങ്ങും ഒപ്പം നാലഞ്ചു പോലീസുകാരെയും പ്രതീക്ഷിച്ച ഞങ്ങള്‍,  വിഷാദം പുരണ്ട മുഖവുമായി വന്ന മൈദീനിക്കയോട് കാര്യം ചോദിച്ചു.

"കിഴവനെ നിങ്ങളെന്താ ചെയ്തത്? പോലീസ് എന്തിനാ വന്നെ?" .

       സ്കൂളിൽ പോയിവന്ന് വണ്ടി പാർക്ക് ചെയ്തിട്ട്  കുബ്ബൂസ് പൊടിക്കാനായി ഞാനിങ്ങു പോന്നതാണ്.  നിറുത്തിയിട്ടിരുന്ന വണ്ടി മാറ്റിയിടാന്‍ അയാള്‍ ശ്രമിച്ചു. പെട്ടെന്ന് നിയന്ത്രണം വിട്ടു എതിരെ വന്ന ഒരു ടാങ്കര്‍ ലോറിക്ക് കൊണ്ടിടിച്ചു.  വലിയ ശബ്ദം കേട്ട് തിരിച്ചു വരുമ്പോള്‍ കണ്ടത് ചോരയില്‍ കുളിച്ചു കിടക്കുന്ന കിളവനെയാണ്. അപ്പോള്‍ തന്നെ മരിച്ചിരുന്നു. ആംബുലന്‍സ് വന്നു കൊണ്ടുപോയി.."

      അറബിയെ കൊല്ലാന്‍ തക്കംപാര്‍ത്തു നടന്ന മൈദീനിക്ക സങ്കടപ്പെട്ടു. കുറെ കരഞ്ഞു. ഞങ്ങളയാളെ ആശ്വസിപ്പിച്ചു.

      "നമുക്കാരെയും തല്ലാനോ കൊല്ലാനോ അവകാശമില്ല. മനുഷ്യരില്‍ ചിലര്‍ അഹങ്കാരം കൊണ്ട് സഹജീവികളെ ദ്രോഹിക്കും. സമ്പത്ത് കൊണ്ട് അന്യരെ പരിഹസിക്കും. പാവപ്പെട്ടവരെ കണ്ടില്ലെന്നു നടിക്കും.  എല്ലാം കാണുന്നവന്‍ പടച്ചോനാണ്.  അവനു മാത്രേ തീരുമാനമെടുക്കാന്‍ അധികാരമുള്ളൂ. ." 

      അതെയെന്ന മട്ടില്‍ മൈദീനിക്ക തലയാട്ടി. വാടക തീര്‍ന്നപ്പോള്‍ ഞങ്ങൾ അവിടെ നിന്നും താമസം മാറി. പിന്നെ മൈദീൻക്കായെയും കാണാതായി. എന്നാലും മൈദീനിക്കയുടെ ആ വാക്കുകള്‍ ഇപ്പോഴും കാതില്‍ മുഴങ്ങുന്നുണ്ട്. അറംപറ്റിയ ആ വാക്കുകള്‍ പോലെ അറബിയുടെ മയ്യിത്ത് കണ്ട ശേഷം മൈദീനിക്ക  അവിടം വിട്ടിരിക്കാം..!

53 comments:

K@nn(())raan*خلي ولي said...

@@
"ചെയ്യിക്കുന്ന ജോലിയും കൊടുക്കുന്ന ശമ്പളവും ഭരണപക്ഷവും പ്രതിപക്ഷവും പോലെ യോജിക്കാത്തതിനാല്‍ ഒരുമാസത്തിലധികം ആരും ഡ്രൈവറായി അയാള്‍ക്കൊപ്പം നിൽക്കാറില്ല. അയാളുടെ വിസയിൽ വന്നവർക്ക് പറഞ്ഞ ശമ്പളം കിട്ടിയ ചരിത്രവും സയന്‍സുമില്ല. ലേബര്‍കോര്‍ട്ടും ജയിലുമൊക്കെ ആസ്വദിക്കാതെ ആരും നാട്ടിൽ പോയിട്ടില്ല. മൈദീൻക്ക വന്ന് ഏതാനും ദിവസങ്ങൾക്കകം തന്റെ മുൻ‍ഗാമികളുടെ ചരിത്രവും കിഴവന്റെ ജന്തു ശാസ്ത്രവും ഭൂമിശാസ്ത്രവും പഠിച്ചു മനസ്സിലാക്കി"

നര്‍മ്മത്തിലൂടെ പറയുന്ന ഈ കഥയും കുറെ സത്യം വിളിച്ചു പറയുന്നുണ്ട്. അലിക്കാ, പോസ്റ്റ്‌ നന്നായി.

സഹജീവിസ്നേഹം കാണിക്കാത്ത, പാവങ്ങളെ ദ്രോഹിക്കുന്ന പണക്കാരുടെ തലയില്‍ തേങ്ങ ഉടച്ചു കൊണ്ട് പതിവ് കര്‍മ്മം കണ്ണൂരാന്‍ നിര്‍വഹിക്കുന്നു. അറബി വീടുകളില്‍ ഹോമിക്കപ്പെടുന്നവരെക്കുറിച്ചുള്ള കണ്ണൂരാന്റെ കുശ്മാണ്ടിത്തള്ള ഇവിടെയുണ്ട്.


***

ശ്രീ said...

അതെയതെ. തമാശയ്ക്ക് പറഞ്ഞു നടന്നത് ഏതാണ്ട് അറം പറ്റിയതു പോലെ ആയി അല്ലേ?

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

അറബിവീട്ടിലെ ഡ്രൈവര്‍മാരുടെ കഥ.
നല്ല രസത്തോടെ വായിച്ചു...
എന്നാലും മൈദീന്‍ക്കാടെ ആ അറം പറ്റിയ വാക്കുകള്‍,
കിളവന്റെ മരണം.മനസില്‍ തങ്ങി നില്‍ക്കുന്നു.

വീകെ said...

ചിലപ്പോൾ ഇത്തരം അറം പറ്റലുകൾ സംഭവിക്കാറുണ്ട്...!!

പട്ടേപ്പാടം റാംജി said...

ഇവിടെ ശരിയായ ജോലിക്കിടയില്‍ കിട്ടുന്ന നേരമ്പോക്ക് ജോലികളാണ് കൂടുതലും.
എല്ലാം സഹിച്ച് മനസ്സില്‍ പ്രയാസപ്പെട്ട് ദിവസങ്ങള്‍ തള്ളിനീക്കുന്ന എത്രയോ മൈദീന്ക്കമാര്‍ ഇവിടെ..
സഹികെടുമ്പോള്‍ പ്രാകുന്നത് സഹിക്കാന്‍ കഴിയാതെ ഒന്നിനും ആകാതെ വരുമ്പോഴാണ്.
എഴുത്ത്‌ ഭംഗിയാക്കി.

Muralee Mukundan , ബിലാത്തിപട്ടണം said...

നർമ്മത്തിൽ കൂടി മൈദീന്റെ കഥയോടൊപ്പം അറബിനാട്ടിലെ തൊഴിലാളികളുടെ പങ്കപ്പാടുകളും രസമായി തന്നെ അവതരിപ്പിച്ചിരിക്കുന്നൂ...

ishaqh ഇസ്‌ഹാക് said...

മൈദീന്‍ ഇഛഇച്ചതും (“ഛ“ക്ക് വള്ളി വരിണില്ല)പടച്ചോന്‍ കല്പിച്ചതും
അബുഅബ്ദുള്ള അനുഭവിച്ചു!..
ഒന്നാംതരം പോസ്റ്റ്!!

രമേശ്‌ അരൂര്‍ said...

അലി പരിചയപ്പെടുത്തിയ ഈ ധീരന്‍ മൈതീന്ക്ക യെ എനിക്ക് പെരുത്തു ഇഷ്ടപ്പെട്ടു ..പാവപ്പെട്ട നമ്മുടെ നാട്ടുകാരെ വട്ടം ചുറ്റിച്ച ആ കള്ള ഹിമാര്‍ കാട്ടറബി കിഴവനെ ടമാര്‍ പടാര്‍ പോലെ പൊട്ടിച്ചു കളയാന്‍ വെമ്പിയ ചുണക്കുട്ടി...
ഈ കഥ ശുദ്ധ ഹാസ്യത്തില്‍ പൊതിഞ്ഞ സത്യങ്ങളാണ് ,,സലാം ..

mayflowers said...

രസകരമായ ഉപമകളുടെ പെരുമഴകൊണ്ട് ഹൃദ്യമായ പോസ്റ്റ്‌..
ഇത്തരം അനുഭവങ്ങള്‍ ഏത് ഭീരുവിനെയും ധീരനാക്കും..

Hashiq said...

കഥ പെരുത്ത്‌ ഇഷ്ട്ടമായി. പക്ഷെ ഒരു സംശയം..ആ പിശുക്കനായ അബു അബ്ദുള്ള പെണ്മക്കളെ കെട്ടിച്ചു വിടാതെ ഇങ്ങനെ കൂട്ടി വെച്ചിരുന്നതെന്തിനാ?? ഇവിടെ പെണ്മക്കള്‍സ് ഉള്ളവനല്ലേ ചെമ്പ് കിട്ടുന്നത്..ചിലപ്പോള്‍ മാര്‍ക്കറ്റ്‌ ബൂം ആകുന്നതും കാത്ത് ഇരുന്നതാവും..ഉള്ളിക്കച്ചവടത്തിന് നേരത്തേ പോകേണ്ടി വന്നതുകൊണ്ട് സ്റ്റോക് വേസ്റ്റ് ആയി...!!!

മൻസൂർ അബ്ദു ചെറുവാടി said...

ഇതില്‍ നര്‍മ്മമുണ്ട്. അതിനേക്കാള്‍ കൂടുതല്‍ കുറെ സങ്കടങ്ങളുണ്ട്‌. എല്ല് മുറിയെ ജോലി എടുക്കാന്‍ വിധിക്കപ്പെട്ടവര്‍, അതിനു മതിയായ പ്രതിഫലം ലഭിക്കാതിരിക്കുന്നവര്‍. അങ്ങിനെ കുറെ കാര്യങ്ങള്‍. മൈദീനിക്ക നല്ല രസികന്‍ കഥാപാത്രമാണ്.
നല്ല മനോഹരമായ പോസ്റ്റ്‌ അലി.

ശ്രീനാഥന്‍ said...

അറബീം നന്നായി, മൈദീൻക്കയും നന്നായി. ഒരു ഡ്രൈവർക്ക് എന്തൊക്കെ പണിയാണ്, നല്ല രസകരമായി പറഞ്ഞു!

Naushu said...

മോയ്തീനിക്കയുടെ കഥ നര്‍മ്മത്തിലൂടെ അവതരിപ്പിച്ചത് വളരെ നന്നായിട്ടുണ്ട് .....
നല്ലൊരു പോസ്റ്റ്‌....

Unknown said...

മൊയ്തീന്റെ ധീരകഥകള്‍ അറിഞ്ഞു. അവസാനം കിഴവന്റെ മരണത്തില്‍ വ്യസനിക്കുന്ന മോയ്തീനില്‍ മുന്‍പ് അദ്ദേഹം തന്നെ പറഞ്ഞത്ര ക്രൂരതയോന്നും ഇല്ലാ എന്നാണു തോന്നുന്നത്. ഗതികെടുമ്പോള്‍ മനസ്സിലെ ആഗ്രഹങ്ങളുടെ കെട്ടഴിച്ചു വിടുന്നതായിരിക്കും.

കുറെ പ്രവാസ സത്യങ്ങള്‍ രസകരമായി അവതരിപ്പിച്ചു ഇതില്‍, അഭിനന്ദനങ്ങള്‍.

കൂതറHashimܓ said...

വായിച്ചു
ഒന്നും പറയാനില്ലാ
ഞാനും ഒരു ആക്‌സിഡന്റിന്റെ വക്താവായതിനാലാവാം ഒന്നും എഴുതാന്‍ തോന്നാത്തെ
പക്ഷേ മരിച്ചില്ലാ...

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

തലയും ഉടലും തമ്മില്‍ ചെറിയ 'അഭിപ്രായ വ്യത്യാസം' ഉണ്ടാകും എന്ന ഒറ്റ പേടി കൊണ്ടാണ് ഗള്‍ഫില്‍ സ്പോന്സര്‍മാരെ തട്ടിക്കളയുന്നതില്‍നിന്ന് പലരെയും പിന്തിരിപ്പിക്കുന്നത്.
ഇയാള നമ്മടെ നാട്ടില്‍ ആയിര്ന്നെന്കില്‍ തട്ടിക്കളഞ്ഞു ജയിലില്‍ പോകാമായിരുന്നു എന്ന് പലരില്‍ നിന്നും നാം കേള്‍ക്കാറുണ്ട്. അത്രയും കഠിനമായ വ്യഥകള്‍ ഇവിടെ നടന്നു വരുന്നു എന്നത് സത്യമാണ്. ഒരു പാട് 'ആടുജീവിതങ്ങള്‍' നമുക്കിടയില്‍ കാണാനാകുന്നു.
നര്‍മ്മത്തില്‍ കാര്യമുണ്ട് . ഭാവുകങ്ങള്‍

Akbar said...

ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സ് ആണ് ഈ കഥയ്ക്ക് സംഭവിച്ചത്. ശരിക്കും അറം പറ്റി. പക്ഷെ നമ്മുടെ നായകന്‍ തല പോകാതെ രക്ഷപ്പെട്ടല്ലോ. നര്‍മ്മത്തിലൂടെ പറഞ്ഞ ഈ കഥ വായിക്കുമ്പോള്‍ ഒരു ദുരന്തം പേടിച്ചിരുന്നു. പക്ഷെ അത് സംഭവിച്ചത് മറ്റൊരു തരത്തിലായി. ആര്‍ക്കും ഒരു അപകടങ്ങളും സംഭവിക്കാതിരിക്കട്ടെ.

ആളവന്‍താന്‍ said...

നര്‍മ്മം കൊണ്ട് തുടങ്ങി.... നര്‍മ്മത്തിലൂടെ കുറെ ജീവിത സത്യങ്ങള്‍ അവതരിപ്പിച്ച്.... ഒടുക്കം കണ്ണീരില്‍ അവസാനിച്ചു. പഴയ പ്രിയദര്‍ശന്‍ സിനിമകള്‍ പോലെ..

ഷബീര്‍ - തിരിച്ചിലാന്‍ said...

നര്‍മത്തില്‍ ചാലിച്ച സത്യം അതിമനോഹരമയിരിക്കുന്നു...

Kadalass said...

മനുഷ്യത്വമെന്നത് തൊട്ടുതീണ്ടിയിട്ടില്ലാത്ത വില്ലന്‍ കഥാപാത്രങ്ങളെ പ്രവാസികളായ മലയാളികള്‍ (മട്ടുള്ളവരും) ഇപ്പോഴും അനുഭവിക്കുന്നു.........
നന്നയി ചിന്തിപ്പിക്കുന്നു നര്‍മ്മത്തോടെയാണെങ്കിലും

ആശംസകള്‍!

നൗഷാദ് അകമ്പാടം said...

വായിച്ചു തുടങ്ങിയപ്പോള്‍ മനസ്സിലേക്ക്ക്കോടിയെത്തിയത് നര്‍മ്മത്തില്‍ കുതിര്‍ന്ന ഒരു
അപ്രതീക്ഷിത ക്ലൈമാക്സാണു..
പക്ഷേ അവസാനഭാഗത്തെ വരികള്‍ തുടക്കത്തിലെ നര്‍മ്മത്തേയും ഗള്‍ഫ് ജീവിതത്തിന്റെ പരിതാപകരമായ അനുഭവവിവരണത്തേയും ഭേദിച്ച് കുറച്ച് കൂടെ ഉയര്‍ന്നതലത്തിലേക്ക്
പ്രവേശിച്ചു...

അലീ..വളരെ നന്നായി കെട്ടോ..

കഥ ഭാവനയോ അനുഭവമോ ആവട്ടെ..
എഴുതിയതില്‍ അത്രയും ഗള്‍ഫ് ജീവിതത്തില്‍ നാം കാണ്ടു മുട്ടുന്ന കഥാപാത്രങ്ങള്‍ തന്നെ..
ഭാവനയാണെങ്കിലും അതെവിടെയും നടന്നിരിക്കാവുന്നതും തന്നെയാണു...
പ്രത്യേകിച്ചും പരാതികള്‍ക്കും പരിഭവങ്ങള്‍ക്കും പഞ്ഞമില്ലാത്ത ഹൗസ് ഡ്രൈവര്‍മാര്‍ക്കിടയില്‍ ...

വഴിപോക്കന്‍ | YK said...

"പത്തുകൊല്ലം ആടിനു തിന്നാനുള്ള സ്റ്റോക്ക് ഗോഡൌണിലുണ്ട്. ഇനി ഞാൻ പൊടിച്ചത് തന്നെ തിന്നണമെന്ന വാശിപിടിക്കുന്ന ആടുകൾ കുബ്ബൂസ് തിന്നാതെ ചാവട്ടെ" അതു കലക്കി കെട്ടോ..

മൈദീനിക്കായെ പെരുത്തിഷ്ടായി...പക്ഷെ അതിലേറെ ആകര്‍ഷിച്ചത് ആ കിഴവന്‍ അറബിയെ.
ഗല്‍ഫുകാരന്റെ ജീവിതം അനാവരണം ചെയ്യുന്ന ഒരു പോസ്റ്റ് കൂടി !!!

സസ്നേഹം
വഴിപോക്കന്‍

Unknown said...

ചിലത് അങ്ങയെ ആണ് .....പറഞ്ഞത് പോലെ വരും ...എനാലും ഒരു സങ്കടം മനസ്സില്‍ ബാക്കി ആവും..........നന്നായി

സാബിബാവ said...

പാവം അറബി.
നമ്മളൊക്കെ ഒരു അറബിമുതലാളി ആയിരുന്നെങ്കില്‍ ഇതില്‍ കൂടുതല് ചെയ്യിക്കും നമുക്ക് ചെയ്യാന്‍ കഴിയാത്ത ജോലിയാണെങ്കില്‍ വേണ്ട എന്ന് വെക്കുക അല്ലാതെ ഏത് ദുഷ്ട്ടനായാലും അയാളെ കൊല്ലാന്‍ ആഗ്രഹിച്ചു നടന്ന മൊയ്തീന്‍ എന്ന കഥാ പാത്രത്തെ ഒട്ടും ഇഷ്ട്ടയില്ലാ
സംഭവിച്ചതാണ് ഈ എഴുതിയ കാര്യമെങ്കില്‍, മരണത്തിന്റെ വേദന എഴുത്തിന്‍റെ നിഴലുകളില്‍ പോലും ഇല്ല

കൂതറHashimܓ said...

കമന്റ് മെയിലായി കിട്ടുന്ന ഓപ്ഷനില്‍ ഇട്ട് കമന്റുകളെ കാണുകയായിരുന്നു.

എനിക്ക് മനസ്സിലയത്,
മുകളില്‍ കന്മന്റിയവരാലും, എഴുത്ത്കാരനാലും മൊയ്തീനെ ഒരു ഹീറോ ചമയിച്ചതില്‍ മലയാളിയുടെ സ്വാര്‍ത്ഥത കാണാം.
മരണത്തെ, അത് എത്ര വലിയവനായാലും ചെറിയവനായാലും. നല്ലവനായാലും ചീത്തവനെന്ന് സമൂഹം പറഞ്ഞാലും ദുഖം തന്നെ അല്ലേ...

അത കാണാതെ പോകുന്നത് സ്വാര്‍ത്ഥത തന്നെ. തീര്‍ച്ച.

(സബിബാവയുടെ കമന്റ് വന്നതിനാല്‍ എനിക്ക് തോന്നിയത് ഇപ്പോ പറയാം എന്ന് വെച്ചു.)

ente lokam said...

ലോകം കണ്ടിട്ടില്ലാത്ത, ഇവരുടെ ക്രൂരതകള്‍ കണ്ടാല്‍ ആരും പറഞ്ഞു പോകും കൊല്ലണം എന്ന്.പക്ഷെ വിധിക്കാന്‍ നമുക്കെന്തു അവകാശം?.

നര്‍മം വളരെ ഭംഗി ആയി കൈകാര്യം ചെയ്തു.
ക്ലൈമാക്സ്‌ ഒരിക്കലും പ്രതീക്ഷിക്കാത്തതും.
അഭിനന്ദനങ്ങള്‍ അലി .

ആചാര്യന്‍ said...

വായിച്ചു.....മുതലാളിമാര്‍ ക്രൂരന്‍ ആയാല്‍ തൊഴിലാളിക്ക് ഉണ്ടാകുന്ന മാനസികാവസ്ഥ മോഇദീന്‍ ഇലൂടെ നന്നായി പ്രതിഫലിച്ചു..അല്ലെ?

Sulfikar Manalvayal said...

പതിവ് പോലെ അലിഭായിയുടെ കയ്യൊപ്പോടെ തന്നെയുള്ള പോസ്റ്റ്.
നര്‍മത്തില്‍ പൊതിഞ്ഞു ദുഖകരമായ ഒരു സത്യം വിളിച്ചോതി ഈ പോസ്റ്റ്.
വീട്ടു ഡ്രൈവര്‍ മാര്‍ അറബി വീടുകളില്‍ അനുഭവിക്കുന്ന കഷ്ട്ടപ്പാടുകള്‍ (എല്ലാവരും ഇത് പോലെ അല്ല കേട്ടോ) വ്യക്തമായി പറഞ്ഞു
കുറെ കാലം ഒമാനില്‍ ഇതിനേക്കാള്‍ മോശക്കാരനായ അറബിയുടെ കൂടെ ജോലി ചെയ്തവനാ ഞാന്‍. കുടിക്കാനുള്ള വെള്ളം വരെ കട്ട് ആയപ്പോള്‍ ഇനി പിരിവെടുത്ത് ബില്‍ അടച്ചു കുടിച്ചോ എന്ന് പറഞ്ഞ അറബിയുടെ കീഴില്‍ ജോലി ചെയ്യേണ്ടി വന്നിട്ടുണ്ട് എനിക്ക്.
പക്ഷേ ഒടുവില്‍ ദാരുണമായ അന്ത്യം. ഒരു പക്ഷേ അല്ലാഹു സ്വന്തം ജോലിക്കാരെ പീഡിപ്പിച്ചതിന് കൊടുത്ത ശിക്ഷയാവാം..
എന്തുമാവട്ടെ, നന്നായി പറഞ്ഞു.

Sulfikar Manalvayal said...
This comment has been removed by the author.
നികു കേച്ചേരി said...

ഒരു കഥയുടെ തലത്തിൽ അറബിയുടെ മരണം ന്യായീകരിക്കാം.അങ്ങിനെ കണ്ടാൽപോരെ ?.

kambarRm said...

നല്ല രസികൻ അവതരണം.മൈദീനിക്കയുടെ ലീലാവിലാസങ്ങൾ വായിച്ച് ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല, പക്ഷേ അവസാനം തികച്ചും അപ്രതീക്ഷിതമായി...
വെൽഡൺ..
ആ‍ശംസകൾ

Sidheek Thozhiyoor said...

പ്രവാസഭൂമിയിലൂടെയുള്ള ഒരു നര്‍മ്മയാത്ര അവിടെ കണ്ടു മുട്ടിയ നമ്മുടെ കുറച്ചു സഹയാത്രികര്‍ ..എല്ലാം മനോഹരമായി അവതരിപ്പിച്ചു അലിഭായ്
ഇങ്ങിനെ എത്ര മൈദീന്‍ക്കമാരെ നമ്മള്‍ പലപ്പോഴായി കണ്ടു മുട്ടുന്നു ..വീണ്ടും കാണാം..

MOIDEEN ANGADIMUGAR said...

അലിയുടെ ബ്ലോഗിലെത്താൻ അല്പം വൈകിപ്പോയി.ക്ഷമ..
ചില പച്ചയായ ചിത്രങ്ങളുടെ നേർക്കാഴ്ചയാണ് ഈ പോസ്റ്റ്.നർമ്മത്തോടെയുള്ള അവതരണം കെങ്കേമം.

അലി said...

@ കണ്ണൂരാൻ,
ആദ്യ കമന്റിനു നന്ദി.

@ശ്രീ,
മൈദീൻക്കായുടെ പ്രവചനം ഫലിച്ചു.

@റിയാസ്,
നന്ദി. വരവിനും അഭിപ്രായത്തിനും.

@ വികെ
സത്യം.

@ റാംജി,
നന്ദി.

@ ബിലാത്തിപ്പട്ടണം.
ഇഷ്ടമായതിൽ വളരെ സന്തോഷം.


‌‌@ ഇസഹാഖ്
പോസ്റ്റ് ഇഷ്ടമായതിൽ സന്തോഷം.
നന്ദി.

അലി said...

@ രമേശ് അരൂർ,
മൈദീൻക്കായെ ഇഷ്ടമായതിൽ വളരെ സന്തോഷം. നന്ദി.

@ mayflowers,
സന്തോഷം അഭിപ്രായത്തിന്.

@ ഹാഷിക്ക്,
ഇവിടെ ജോലിയുള്ള പെണ്മക്കളുണ്ടെങ്കിൽ നല്ലൊരു വരുമാനമല്ലെ.
നന്ദി.

@ ചെറുവാടി,
സന്ദർശനത്തിനു നന്ദി.

@ ശ്രീനാഥൻ,
വളരെ സന്തോഷം.

@ നൌഷു,
നന്ദി.

@ തെച്ചിക്കോടൻ,
സംഭവ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം.

@ ഹാഷിം,
ആരെയും വേദനിപ്പിക്കാനല്ല. നടന്നൊരു സംഭവം എടുത്തെഴുതിയതാണ്.

@ ഇസ്മയീൽ ഭായ്
വായിച്ച് അഭിപ്രായമറിയിച്ചതിൽ വളരെ സന്തോഷം.

ഷമീര്‍ തളിക്കുളം said...

....ന്നാലും ആ അറബി,
ഇത്ര വേണ്ടായിരുന്നു....

അലി said...

@ അൿബർക്കാ...
പ്രതീക്ഷിക്കാത്ത സംഭവങ്ങളല്ലെ ജീവിതത്തിൽ സംഭവിക്കുന്നത്.

@ ആൾവൻ‍താൻ,
നന്ദി, അഭിപ്രായത്തിന്.

@ തിരിച്ചിലാൻ,
സന്തോഷം.

@ മുഹമ്മദ് കുഞ്ഞി
ആദ്യ സന്ദർശനത്തിനു നന്ദി
ഇനിയും പ്രതീക്ഷിക്കുന്നു.

@ നൌഷാദ് അകമ്പാടം,
നേരിൽ കണ്ട സംഭവം എടുത്തെഴുതിയതാണ്.
വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

@ വഴിപോക്കൻ,
ഈ വഴി വന്നതിനു നന്ദി.

@ MyDreams,
നന്ദി.

@ സാബി,
മൈദീനെന്ന നായകൻ സൽഗുണസമ്പന്നനാവണമെന്നില്ലല്ലോ.
യഥാർത്ഥ മൈദീൻ ഇതിലും മോശമായീരുന്നു.
ധീരമായ അഭിപ്രായത്തിനു നന്ദി.

@ കൂതറ,
മൈദീനെ ഹീറോ ആക്കാൻ ഞാൻ ശ്രമിച്ചില്ല.
അയാളുടെ സ്വഭാവം ശരിക്കും എടുത്തെഴുതുകയും ചെയ്തു. അഭിപ്രായം ധൈര്യമായി പറയുക.

@ ente lokam,
നന്ദി.

@ ആചാര്യൻ,
നന്ദി.

@ സുൽഫി,
മൈദീനെപ്പോലെ എത്രയോ ആയിരങ്ങൾ ഈ ജോലി ചെയ്യുന്നു.
വായനയ്ക്കും വിശദമായ അഭിപ്രായത്തിനും നന്ദി.

@ nikukechery,

ഇതൊരു കഥയായി കണ്ടാൽ മതി. നമ്മൾ കാണുന്ന കാഴ്ചകളിൽ നിന്നല്ലെ കഥകളാകുന്നത്.

@ കമ്പർ,
അഭിപ്രായത്തിന് നന്ദി. സന്തോഷം.

@ സിദ്ധീക്ക...
സ്ഥിരം കാണുന്ന മൈദീന്മാരിൽ നിന്നൊരു കഥ. നന്ദി

@ moideen angadimugar,
ഈ പോസ്റ്റ് വായിച്ച് ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം. നന്ദി.

മൈദീനെ കാണാനെത്തിയവർക്കെല്ലാം ഒരിക്കൽ കൂടി നന്ദി.

മുസാഫിര്‍ said...

വളരെ കാലത്തിനു ശേഷമാണ് ഒരു മലയാളം ബ്ലോഗ് വായിക്കുന്നത്. തുടക്കം മുതലെ മൈയ്തീനിക്ക അല്ല കൊന്നത് എന്ന ഒരു സംശയം ഉണ്ടായിരുന്നു.എന്തായാലും ഇതു വരെ കേള്‍ക്കാത്ത ചില ഉപമകളും മറ്റുമായി അറബി ചരിത്റം രസകരമായി അവതരിപ്പിച്ചിരിക്കുന്നു.

MT Manaf said...

മെയ്തീന്ക്ക ഒരു ഒന്നൊന്നര
സംഭവം തന്നെ!
കഥയുടെ ട്വിസ്റ്റ്‌ നന്നായി

ബെഞ്ചാലി said...

അക്ഷരങ്ങൾ മനസില്‍ തങ്ങി നില്ക്കുന്നു..

rafeeQ നടുവട്ടം said...

തന്‍റെ 'പൂര്‍വികരായ'വര്‍ക്കെല്ലാം വേണ്ടി മൈദീന്‍ക്ക സഹിച്ച ത്യാഗവും 'യോഗ'വും അപാരം തന്നെ! അലിയുടെ അവതരണം ഗംഭീരമായി.

Anees Hassan said...

ithano O.HENRY twist

Villagemaan/വില്ലേജ്മാന്‍ said...

മൈദീന്‍ക്കയുടെ കഥ നന്നായി പറഞ്ഞു കേട്ടോ !
ആശംസകള്‍..അലി ഭായ് !

Unknown said...

ആരോ ഒരിക്കല്‍ പറഞത്‌ ഓര്‍മ വരുന്നു, നമ്മള്‍ മലയാളികള്‍ ഒരു ജോലിയില്‍ ചേര്‍ന്നാല്‍ സ്വന്തം ബോസിനെ കുറ്റം പറയുക എന്നതാണ് ഏറ്റവും വലിയ ജോലി.

Anonymous said...

എത്താൻ വൈകി..ക്ഷമിക്കുക..നർമ്മത്തിൽ ചാലിച്ചെഴുതിയ ഒരു സങ്കടക്കഥ. ജീവിതസത്യങ്ങളെ എഴുത്തിലൂടെ മനോഹരമായി അവതരിപ്പിച്ചു. മൈദീനിക്കയുടെ ലീലാവിലാസങ്ങൾ വായിച്ച് ചിരിച്ചു..പ്രതീക്ഷിക്കാത്ത പര്യവസാനം…..അറം പറ്റിയപോലെ ആയി അല്ലെ,, ആശംസകൾ

lekshmi. lachu said...

അറിഞ്ഞോ അറിയാതെ പറഞ്ഞു പോകുന്ന ചിലവാക്കുകള്‍ അറം പറ്റും എന്ന് പഴമക്കാര്‍
പറയാറുണ്ട്...ഓരോ വ്യക്തിക്കും മരിക്കേണ്ട സമയം ജെനിക്കുമ്പോ തന്നെ കുറിച്ചിടുന്നു.
എവിടെയോ ജെനിച്ചു ജീവിച്ച ചിലര്‍ ,ചിലരുടെ ആരാച്ചാരായി മാറുന്നു..
ഒന്നോര്‍ക്കുമ്പോ ജീവിതം എത്ര വിചിത്രം..

മെഹദ്‌ മഖ്‌ബൂല്‍ said...

ഹോ ..സംഭവം ...

കുസുമം ആര്‍ പുന്നപ്ര said...

മൈദീന്‍റ കഥ ഹൃദയസ്പര്‍ശിയായീ

Jazmikkutty said...

ഇപ്പോഴാണീ കഥ വായിക്കുന്നത്..വൈകിയാലും സംഭവം വല്ലാതെ നൊമ്പരപ്പെടുത്തി എന്ന് പറയാതെ വയ്യ..

നൗഷാദ് അകമ്പാടം said...

ഹല്ലാ...
ഇതെന്താ മാസം മൂന്ന് നാലായല്ലാ..
പോസ്റ്റുമില്ല..പോസ്റ്റാപ്പീസുമില്ല..!!

ഹിതെന്താ ശോദിക്കാനും പറയാനും ആരൂല്ലാന്ന് കര്‍തിയാ
അതോ
പുതിയ പുലി ക്യാമറ കിട്ടിയപ്പോ"പ്രയാസ ഭൂമി"യെ മറന്നോ..

അറിയാത്തോണ്ട് ശോദിക്കാ..
എയ്ത്തൊക്കെ നിര്‍ത്തി
ഇങ്ങള്‍ കായിണ്ടാക്കാനായിട്ട് നിക്കാ??
ഹ,
ഇങ്ങളു വേഗം അടുത്ത പോസ്റ്റിടീന്ന്!!

ഭായി said...

ആദ്യം രസിപ്പിച്ചു. അവസാനം വിഷമിപ്പിച്ചു!
ആസ്വദിച്ച് വായിക്കാൻ കഴിഞു.

ajith said...

എല്ലാം കാണുന്നവന്‍ ദൈവമാണ്. തീരുമാനങ്ങളും അവന്റേത്. ആര്‍ക്കത് മാറ്റുവാന്‍ കഴിയും?

unais said...

കുറെ പാഠങ്ങൾ നൽകുന്ന പോസ്റ്റ്‌