Tuesday, November 27, 2007

എഴുത്തുകാരനെത്തേടി!

പണ്ട്‌ പണ്ട്‌ ഇന്നത്തെപ്പോലെ റിയാലിറ്റിഷോകളും പരമ്പരകളും കണ്ണീര്‍വീഴ്‌ത്തി ആളെക്കൂട്ടാത്ത കാലത്തുനടന്ന കഥയാണ്‌. അന്ന് മിക്കവാറും സുഹൃത്തുക്കള്‍ ജോലികഴിഞ്ഞാല്‍ ടൗണിലുണ്ടാവും. അടച്ചിട്ട മുറിയിലിരുന്നു മടുത്ത പലരും ഒപ്പം കൂടും.
കേരള മാര്‍ക്കറ്റിലെ ട്രാവല്‍ ഓഫീസിനുമുമ്പിലെ വരാന്തയില്‍ സ്ഥിരമായി കൂടുകെട്ടിയ ഞങ്ങളോട്‌ ഇതെന്താ പതിച്ചുകിട്ടിയതാണോയെന്നു ചോദിച്ച്‌ കളിയാക്കിപോകുന്നവരും പഞ്ചപാവങ്ങളായ ഈസംഘത്തെ ആശംസിച്ചു കടന്നുപോകുന്നവര്‍ക്കൊക്കെയും ഞങ്ങളിലാരെയെങ്കിലും കാണണമെങ്കില്‍ ഈ ബുക്കിംഗ്‌ ഓഫീസില്‍ വന്നാല്‍ മതിയെന്നറിയാം.വല്ലപ്പോഴും ചങ്ങാതിമാരില്ലാതെ ഒറ്റക്കെങ്ങാനും ഇറങ്ങിയാല്‍ "ലവനെവിടേഡെ?" "ഇന്നു തൊണക്കാരന്‍ വന്നില്ലെ" എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്കുത്തരം പറഞ്ഞ്‌ മടുക്കും. അതുകൊണ്ട്‌ ഒറ്റക്ക്‌ ഇറങ്ങാതിരിക്കാന്‍ നോക്കും.

ഞങ്ങളുടെ ഗോത്രമഹാസഭയുടെ സ്ഥിരാംഗങ്ങളായ മമ്മൂട്ടിയും ഞാനും കൂടാതെ ബക്കര്‍, ഹംസ, ബാബു, ഹനീഫ പിന്നെ ആഴ്ചയിലൊരിക്കല്‍ വിശിഷ്ടാതിഥിയായി വന്നെത്തുന്ന മുസ്തഫ, വല്ലപ്പോഴും മിന്നിമായുന്ന മച്ചാന്‍... മുസ്തഫയൊഴികെ ബക്കിയെല്ലാരും ഒരേ തൊഴില്‍ക്കാരായിരുന്നു. കുറച്ചപ്പുറത്ത്‌ വെളിച്ചം അല്‍പ്പം കുറവുള്ള മൂലയില്‍ കയ്യില്‍ തുണ്ടു പേപ്പറുകളുമായി ഒരുമിക്കുന്ന മലയാളി കൂട്ടായ്മയേയും ഇടക്ക്‌ കാണാറുണ്ട്‌. അവര്‍ എഴുത്തുകാരുടെ കൂട്ടായ്മയായിരുന്നു, ഞങ്ങള്‍ വരക്കാരുടെയും.
അവരുമായി അത്ര സഹകരിച്ചിരുന്നില്ലെങ്കിലും നാട്ടിലെപ്പോലെ യാതൊരുവിധ സംവാദങ്ങള്‍ക്കും ഏറ്റുമുട്ടലുകള്‍ക്കും ആരും പോയിരുന്നില്ല.

രാത്രി ഒമ്പതുമണിക്ക്‌ കേരള മാര്‍ക്കറ്റിലെ മിനിഹോട്ടലില്‍ നിന്നും പതിവ്‌ പരിപ്പുവടയും ചായയും കഴിച്ച്‌ ആരംഭിക്കുന്ന പോളിറ്റ്‌ ബ്യൂറോ രാത്രി പന്ത്രണ്ട്‌ മണിക്ക്‌ കടകള്‍ അടച്ചു തീരുംവരെ നീളും.സാഹിത്യം, സംഗീതം, രാഷ്ട്രീയം, സിനിമ, കുടുംബകാര്യങ്ങള്‍ എന്നുവേണ്ട ആകാശത്തിനു കീഴെയുള്ള സകലകാര്യങ്ങളും ചര്‍ച്ചചെയ്യുന്ന ആ ഇരിപ്പ്‌ ജീവിതത്തിലെ എന്നും ഓര്‍മ്മിക്കത്തക്ക അനുഭവങ്ങളാണുതന്നത്‌.

പ്രത്യേക അജണ്ടയൊന്നുമില്ലെങ്കില്‍ വെറുതെ വ്യത്യസ്ഥരായ ആളുകളെ കണ്ടുകൊണ്ടിരിക്കാം, അഞ്ചുപൈസ മുടക്കാതെ.
ലോകത്തിലെ ഒട്ടുമിക്കരാജ്യങ്ങളിലേയും ജനങ്ങള്‍ കണ്‍മുന്നിലൂടെ കടന്നുപോകുന്നു. ആളുകളെ നിരീക്ഷിക്കാന്‍ നല്ലകൗതുകമാണ്‌. സ്കൂള്‍കുട്ടികളുടെ യൂണിഫോം പോലെ ഫിലിപ്പൈനികള്‍ നീല ജീന്‍സും വെള്ള റ്റീഷര്‍ട്ടും ധരിക്കുന്നതെന്തിന്‌? ബംഗ്ലാദേശികള്‍ എന്നും പരസ്പരം നടുറോഡില്‍ വെച്ച്‌ തല്ലുണ്ടാക്കുന്നതെന്തിന്‌? പാക്കിസ്ഥാനികള്‍ നടക്കുമ്പോള്‍ ലോകത്തിലെ മറ്റാരെക്കാളും വേഗത കുറവാകുന്നതെന്തുകൊണ്ട്‌? നേപ്പാളികള്‍ നടക്കുമ്പോള്‍ ഒന്നിനുപിറകെ വരിവരിയായി നടക്കുന്നതെന്തുകൊണ്ട്‌? അങ്ങനെ വിഷയങ്ങള്‍ നിരവധി...

ഒരിക്കല്‍ സഭയുടെ കോറം തികയാതെ മമ്മുട്ടിയും ഞാനും മാത്രം ഇരിക്കുമ്പോഴാണ്‌ പ്രവാസിസംഘടനയുടെ നേതാവ്‌ ഞങ്ങളുടെമുന്നില്‍ സഡന്‍ ബ്രേക്കിട്ടത്‌. വയസ്സന്‍പതായെങ്കിലും പതിനാറുകാരന്റെ ചുറുചുറുക്കും കളികളും. നേതാവുകളി കമ്പനിക്കു പുറത്തുമാത്രമായതിനാല്‍ വര്‍ഷങ്ങള്‍ക്കുശേഷവും ഹെല്‍പ്പര്‍ പണിതന്നെ. പ്രവാസികളെ സംരക്ഷിക്കാനും കലാകാരന്മാരെ പ്രോല്‍സാഹിപ്പിക്കാനുമാണ്‌ അങ്ങേര്‌ ലോകത്ത്‌ അവതരിച്ചതെന്നാണ്‌ ഐതിഹ്യം. നാട്ടിലെപ്പോലെ മൈക്ക്‌ കെട്ടിപ്രസംഗിക്കാനുള്ള സൗകര്യം കിട്ടാത്തതുകൊണ്ട്‌ ആ വിഷമം വഴിയരികില്‍ വെച്ചുകാണുന്ന ആരുടെയെങ്കിലും മേല്‍ തീര്‍ക്കും, ഒന്നു മൂളികേള്‍ക്കാനുള്ള ഗ്യാപ്പ്‌ പോലും കൊടുക്കാതെ. അട്ടകടിച്ചതുമാതിരിയുള്ള ആ പിടുത്തം വിടീക്കാന്‍ പണ്ട് ഭഗീരഥന്‍ പ്രയ്ത്നിച്ചപോലെയൊക്കെ ചെയ്യണം.

എന്നെയാണെങ്കില്‍ നേതാവിനു കൊല്ലാനുള്ള ഇഷ്ടം. കാരണം ഞാന്‍ ബഹുമാനിക്കുന്നില്ലപോലും. ഒരിക്കല്‍ മമ്മൂട്ടിയെ മാറ്റിനിറുത്തി ചെവിതിന്നത്‌ അതായിരുന്നു! ബഹുമാനം ചോദിച്ചുവാങ്ങാന്‍ നടക്കുന്ന അയാളോടെനിക്ക്‌ എല്ലവരെയും പോലെ സഹതാപം മാത്രം. പിടികൊടുത്തുപോയാല്‍ അന്നൊരുദിവസം പാഴായി. അതാണെന്റെ സങ്കടം. അതുകൊണ്ട്‌ ഞാനൊറ്റക്കെങ്കില്‍ മുങ്ങലാണ്‌ പതിവ്‌. അന്ന് ചങ്ങാതികൂടെയുള്ളതുകൊണ്ട്‌ ധൈര്യപൂര്‍വ്വം ഇരുന്നു.

വന്നപാടെ ഒരുചെവിമുതല്‍ മറ്റേചെവിവരെ ചുണ്ടുകള്‍ വലിച്ചുനീട്ടി ഇതാണ്‌ ചിരിയെന്ന് പ്രഖ്യാപിച്ചു. കൂടെ ഒരു സഹായാഭ്യര്‍ഥനയും:

"നന്നായി എഴുതുന്നൊരാളെ വേണം".എഴുതാനൊരാളെത്തേടിയാണ്‌ നേതാവിന്റെ വരവ്‌.

"സല്‍മാന്‍ കമ്പനീല്‌ നല്ലൊരെഴുത്തുകാരനുണ്ടെന്നുകേട്ടു, ഒരെറണാകുളംകാരന്‍... അറിയുമോ?"

"ആരാദ്‌...?"

"മ്മടെ മച്ചാനായിരിക്കും."

"നിങ്ങളറിയുമോ?" കട്ടിക്കണ്ണടക്കുള്ളില്‍ നേതാവിന്റെ കണ്ണുകള്‍ മുഖത്തേക്കാള്‍ വലുതായി.
"പിന്നെയറിയാതെ..."!ഒരുമിച്ച്‌ നാട്ടില്‍നിന്നും വരികയും വര്‍ഷങ്ങളോളം ഒന്നിച്ച്‌ ജോലിചെയ്യുകയും ചെയ്ത മച്ചാനെ അറിയാണ്ടിരിക്ക്വോ...
"എന്റെ ചങ്ങാതിയാ...ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നപ്പൊ എഴുത്തൊന്നുമില്ലാരുന്നു.എന്റടുത്തുനിന്ന് പോയതിനുശേഷമാണ്‌.. ഈ പുതിയശീലമൊക്കെ.! "

"ഇത്രനാള്‍ ഞാനീ പൊതുരംഗത്തുണ്ടായിരുന്നിട്ടും കേട്ടില്ലല്ലോ?" നേതാവ് സങ്കടം പറഞ്ഞു.
" സംഭവം ശരിയാണ്‌ ആള്‍ നല്ലൊരെഴുത്തുകാരനാണ്‌. എന്നിട്ടും എനിക്കവനെക്കുറിച്ചോര്‍ത്ത്‌ ഒരിക്കലും അഭിമാനം തോന്നിയിട്ടില്ല."

"അതു നിന്റസൂയ."
നേതാവിന്റെ ഉണ്ടക്കണ്ണില്‍ നോക്കി ഞാന്‍ മിണ്ടാതിരുന്നു.

"പിന്നെ എഴുത്തുകാരനാണെന്നൊക്കെ പുറത്തുപറയുന്നതിന്‌ താല്‍പര്യമില്ലാത്തായാളാ"
"അതൊക്കെയാ നല്ല എഴുത്തുകാരന്റെ ലക്ഷണം... എന്തായാലും എന്നൊയൊന്ന് പരിചയപ്പെടുത്തിത്തരണം".
“അതിനുതക്ക തെറ്റെന്താണ്‌ മച്ചാന്‍ ചെയ്തത്‌ എന്നെനിക്കറിയില്ല.അതുപ്രശ്നമില്ല... എന്താ കാര്യം"?

"ഞങ്ങള്‍ ഒരു കാസറ്റ്‌ ഇറക്കുന്നു, കഴിഞ്ഞവര്‍ഷത്തേക്കാള്‍ ഉഷാറായിട്ട്‌. അതിനുവേണ്ടിയാ.കഴിഞ്ഞകൊല്ലം ഈ മമ്മൂട്ടിയാ എഴുതിയെ."
ശരിയാ.. കഴിഞ്ഞകൊല്ലം മമ്മൂട്ടി മനോഹരമായി എഴുതികൊടുത്ത പാട്ടുകളില്‍ സംഘടനക്കുവേണ്ടി മുദ്രാവാക്യങ്ങള്‍ കുത്തിത്തിരുകി പാട്ടുമല്ല മുദ്രാവാക്യവുമല്ലാത്ത അവസ്ഥയിലെത്തിച്ചത്‌ കേട്ടിരുന്നു.

"ഇത്തവണ ഒരു വെറൈറ്റി വേണമെന്നു എല്ലാരും പറഞ്ഞപ്പോ..."
"നമുക്കെന്തെങ്കിലും കൊടുക്കാം."

"എന്തെങ്കിലും കൊടുത്താല്‍ ഉപകാരമായി"

"ഇത്തരം മഹന്മാരായ എഴുത്തുകാരെ കിട്ടിയാല്‍ നമ്മുടെ സംഘടനക്കും നല്ലതാ".. നേതാവ്‌ തനി രാഷ്ട്രീയക്കാരനായി.
"ശരിയാ.. എല്ലാരു എഴുതണ പോലല്ല വെറൈറ്റി എഴുത്താ...മാസം ആയിരം റിയാലിനെങ്കിലും എഴുതും".

"ആളൊരു അന്തര്‍മുഖനായിരിക്കും അതുകൊണ്ടാവും പുറത്തിറങ്ങാതിരിക്കുന്നത്‌"

"ദേ വൃത്തികേട്‌ പറയരുത്‌, മുഖമൊക്കെ നല്ല മുഖം തന്നെയാ സുന്ദരനാ"
"ശെടാ അതല്ല അയാളുദ്ദേശിച്ചത്‌." മമ്മൂട്ടിയെന്നെ തണുപ്പിച്ചു.

"ജോലി, താമസസ്ഥലം ഇതിനുള്ളില്‍ തന്നെ കൂടും. എഴുത്തുമാത്രമാണ്‌ ചിന്ത. മാസത്തില്‍ രണ്ടുതവണമാത്രം എഴുത്ത്‌... അതുവരെ എഴുതേണ്ടവ മനസ്സില്‍കൊണ്ടുനടക്കും."

"ഓഹോ"
"നിങ്ങള്‍ക്കെന്തെങ്കിലും എഴുതിക്കാനുണ്ടെങ്കില്‍ പതിനഞ്ചാം തിയതിയൊ മുപ്പതാം തിയതിയൊ പോയിനോക്ക്‌... അതാ നല്ലത്‌"!

"അതെന്താ തീയതി നോക്കിയൊരെഴുത്ത്‌?"

"അതങ്ങനെയാ"

"ഓ... രാഹുവും കേതുവുമൊക്കെ നോക്കുന്നയാളായിരിക്കും!"
രാഹുവും കേതുവുമല്ല. ബാബുവും സുനിയും... ചുണ്ടോളമെത്തിയത്‌ ഞാന്‍ പുറത്തുവിട്ടില്ല.

"ഹേയ്‌ അതല്ല!... മാസത്തില്‍ രണ്ടുതവണയല്ലെ പേപ്പര്‍ വരൂ... അന്നേരം എഴുതും!
"പേപ്പറോ...മനസ്സിലായില്ല...?
"കവിതയെഴുതുന്നതെന്തിനാ ദിവസം നോക്കുന്നതും പേപ്പറുവരുന്നതുമൊക്കെ?"

"ഹ ഹ കവിതയോ... ആരാ പറഞ്ഞത്‌.. മച്ചാന്‍ കവിതയെഴുതുമെന്ന്. ഒരു മൂളിപ്പാട്ടുപോലും പാടാത്ത മച്ചാനോ...നിങ്ങളോടാരാ ഈ വിഡ്ഢിത്തം പറഞ്ഞുതന്നത്‌..?"
നേതാവിന്റെ സോഡാക്കുപ്പികണ്ണടക്കുള്ളിലെ കണ്ണുകള്‍ ഒന്നുകൂടി കറങ്ങി.

"പിന്നേയ്‌.. മച്ചാന്‍ എഴുതും നന്നായി... കവിതയല്ല, തായ്‌ലാന്‍ഡ്‌ ലോട്ടറി, അതിന്റെ കാര്യമായിരിക്കും നിങ്ങളോട്‌ ആരെങ്കിലും പറഞ്ഞെ!"

“അപ്പോ ലോട്ടറി എഴുത്തുകാരന്റെ കാര്യമാ പറ്ഞ്ഞോണ്ടിരുന്നെ? കഷ്ടം!”

"നിങ്ങളൊരു പൊതുപ്രവര്‍ത്തകനാണല്ലോ" ആ വാചകം അയാള്‍ക്കൊത്തിരി ഇഷ്ടപ്പെട്ടു.
"ഇത്തരം എഴുത്തുകാരെ പ്രോല്‍സാഹിപ്പിക്കാതെ അവരെ ഈ എഴുത്തില്‍നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചൂടെ?"

"കലാകാരന്മാരെ പ്രോല്‍സാഹിപ്പിക്കലാണല്ലോ നമ്മുടെ ലക്‌ഷ്യം”
“ആയിക്കോട്ടെ, പ്രോല്‍സാഹിപ്പിക്കാതെ ഒരു കലാകാരനും വളരില്ല. പക്ഷെ പാവപ്പെട്ട നമ്മുടെ നാട്ടുകാരെ പിടികൂടിയ തായ്‌ലാന്‍ഡ്‌ ലോട്ടറി പോലുള്ള കലകള്‍ക്കെതിരെ നിങ്ങള്‍ മുന്‍കൈയെടുത്തിറങ്ങണം. എത്രയെത്ര പ്രവാസികള്‍ കടം കയറി നാട്ടില്‍ പോകാന്‍ നിവൃത്തിയില്ലാതായി.. ആത്മഹത്യയിലൊളിച്ചവരെത്ര? അവരെത്ര കുടുംബങ്ങളെ പട്ടിണിയിലാക്കി. ഇതിനൊക്കെയെതിരെ പ്രവര്‍ത്തിച്ചാല്‍ ഞാന്‍ ബഹുമാനിക്കാം"

" മക്കളെ നിങ്ങള്‍ പറഞ്ഞതിലും കാര്യമുണ്ട്‌.. എനിക്കു പിറക്കാതെ പോയ ഉണ്ണികളാണു നിങ്ങള്‍... ഞാനിത്തരം തിന്മകള്‍ക്കെതിരെ പ്രവര്‍ത്തിക്കും" നേതാവ്‌ അങ്കം പ്രഖ്യാപിച്ചുകഴിഞ്ഞു.
അന്ന് നേതാവിനെന്നോട്‌ അല്‍പ്പം സ്നേഹമൊക്കെ തോന്നി, എനിക്കു തിരിച്ചും.

പിന്നെ എഴുത്തിനെതിരെയായി നേതാവും അയാളുടെ സംഘടനയും അണികളും. ബോധമില്ലാത്തവര്‍ക്കുവേണ്ടി ബോധവല്‍ക്കരണം, സെമിനാര്‍, സിമ്പോസിയം. പത്രസമ്മേളനം... കാലചക്രം പിന്നെയും കറങ്ങി. ചക്രത്തിനടിയില്‍പ്പെട്ട്‌ എഴുത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങളും ചതഞ്ഞരഞ്ഞു.

നേതാവിനു നാട്ടില്‍ പോകാറായി. ഒരുപാട്‌ പാവപ്പെട്ട പ്രവാസികളെ നാട്ടില്‍കയറ്റിവിടാന്‍ മുമ്പിലുണ്ടായിരുന്ന നേതാവിനും അതേ ദുര്യോഗം വന്നെത്തി. കടം, സാമ്പത്തിക ബുദ്ധിമുട്ട്‌ ടിക്കറ്റിനുള്ള പണമില്ലായ്മ!. തന്റെ വിശാലമായ സംഘടനാതലങ്ങളില്‍ സമൂഹ്യസേവനത്തിന്റെ ലേബലൊട്ടിച്ച്‌ സഹതാപത്തിന്റെ വലവീശിയെറിഞ്ഞു. പിരിവ്‌, ചിട്ടി, നറുക്കെടുപ്പ്‌... ജഗപൊഗ...

എന്തിനേറെപ്പറയുന്നു... അവസാനം നേതാവ്‌ നാട്ടിലെത്തുകതന്നെചെയ്തു. നേതാവു പോയി ഔദ്യോഗിക ദുഃഖാചരണവും കഴിഞ്ഞു... പതിനാറാം നാള്‍ അണികള്‍ അന്വേഷണ കമ്മീഷനെവച്ചു, നേതാവിനു കടം കേറിയതെങ്ങനെയെന്നറിയാന്‍.

കമ്മീഷന്‍ റിപ്പോര്‍ട്ട്‌ കണ്ട്‌ അണികള്‍ നാലാള്‍ കേട്ടാല്‍ മോശം പറയാത്തരീതിയില്‍ തന്നെ ഞെട്ടി.

ഒരു ജ്ഞാനപീഠമൊക്കെ കിട്ടാനുള്ളത്രയും എഴുതിക്കൂട്ടിയ നമ്മുടെ നേതാവായിരുന്നത്രേ ഏറ്റവും മികച്ച എഴുത്തുകാരന്‍.

Sunday, November 11, 2007

ശത്രുസംഹാരയന്ത്രം!

ഞാന്‍ കണ്ടുപിടിച്ച്‌ പരീക്ഷിച്ചു വിജയിച്ചൊരു ശത്രുസംഹാരയന്ത്രം ഇവിടെ അവതരിപ്പിക്കുകയാണ്‌. ആവശ്യക്കാര്‍ക്ക്‌ തികച്ചും സൗജന്യമായി ഡൗണ്‍ലോഡ്‌ ചെയ്ത്‌ ഉപയോഗിക്കാവുന്ന വിധത്തിലാണ്‌ ഇതിന്റെ രൂപകല്‍പ്പന. ലളിതമായി പ്രവത്തിപ്പിക്കാവുന്ന ഈ യന്ത്രമുപയോഗിച്ച്‌ നിങ്ങളുടെ ശത്രുക്കളെ തുരത്താം.

ത്രിപുരസുന്ദരീയന്ത്രം പോലുള്ള അന്യസംസ്ഥാന യന്ത്രങ്ങളും ധനാഗമയോഗയന്ത്രം പോലെയുള്ള ധനകാര്യവകുപ്പുയന്ത്രങ്ങളും വശീകരണത്തിനുള്ള വിശ്വമോഹിനിയന്ത്രങ്ങളും തല്‍ക്കാലം കൈവശമില്ലെന്നു ഖേദപൂര്‍വ്വം അറിയിച്ചുകൊള്ളട്ടെ.

ഒരു മസ്‌രിയാണ്‌ എന്റെ ശത്രുപാളയത്തില്‍...

ആദ്യമായി ഇവിടെയെത്തിയ ദിവസം തന്നെ കണ്ടു ഒരു മസ്‌രിയെ... പരിചപ്പെടുത്തിയപ്പോള്‍ത്തന്നെ ഞങ്ങളുടെ മലയാളിയായ ഡ്രൈവര്‍ പറഞ്ഞു:

"അവന്‍ മസ്‌രിയാ.. കൂടുതല്‍ അടുക്കേണ്ട".

"മസ്‌രിയൊ അതെന്നാ സാധനം ?

മസ്‌രീന്നു പറഞ്ഞാല്‌.. ഈജിപ്റ്റ്‌കാരന്‍. സൂക്ഷിക്കണം ഒക്കെ പാരകളാ. പ്രത്യേകിച്ചും നമ്മളിന്ത്യക്കാര്‍ക്ക്‌.."

"അതെയോ"

നീ പുതിയ ആളായതുകോണ്ടാ...പറയുന്നെ"

"ഏയ്‌"

പിന്നെയും ഉപദേശിച്ചു ഒരുപാട്‌..."

"അറബിഭാഷ വശമുള്ളതിനാലും ശരീരവും ശബ്ദവും നമ്മെക്കാള്‍ വലുതായതുകൊണ്ടും ഇതൊന്നുമില്ലാത്ത ഇന്ത്യക്കാരുടെയും ബംഗാളികളുടെയും നെഞ്ചത്ത്‌ കയറാന്‍ അവര്‍ക്ക്‌ മിടുക്ക്‌ കൂടും. സൂക്ഷിച്ചാല്‍ നന്ന്.."

പക്ഷെ ഞാനതൊന്നും വിശ്വസിച്ചില്ല... നൈല്‍ നദീതടസംസ്കാരം, മനുഷ്യസംസ്കാരത്തിന്റെ കളിത്തൊട്ടില്‍ എന്നൊക്കെ സ്കൂളില്‍ വെച്ച്‌ പഠിച്ച ഈജിപ്റ്റ്‌... അവിടത്തുകാര്‍ ഒരിക്കലും അങ്ങിനെയാവില്ല... സംസ്കാരസമ്പന്നരായിരിക്കും... തീര്‍ച്ച. നൈല്‍നദിയുടെയും പിരമിഡുകളുടെയും നാട്ടുകാര്‍... അവരുടെ കൂടെ ജോലിചെയ്യാന്‍ കഴിയുന്നതെത്ര ഭാഗ്യം!

ഈജിപ്റ്റിനെ നെഞ്ചിലേറ്റിയ ക്യൂബാമുകുന്ദനായിരുന്നു ഞാനന്ന്...


സ്കൂളില്‍ വെച്ചുപഠിച്ച അറബിയും മുറി ഇംഗ്ലീഷും പയറ്റിപരാജയപ്പെട്ട്‌ ആംഗ്യഭാഷയിലായിരുന്നു, ആശയവിനിമയം കൂടുതലും.

ഇവിടെ വരുന്ന മസ്‌രികളെല്ലാം ഉസ്താസ്‌ (മാഷ്‌), മുഹന്ദിസ്‌ (എന്‍ജിനീയര്‍), ദുക്തൂര്‍ ( ഡോക്ടര്‍) എന്ന വിഭാഗത്തില്‍പ്പെട്ടവരാണ്‌. ജന്മനാ ഡോക്ടര്‍, എന്‍ജിനീയര്‍, മാഷ്‌ ആവാന്‍ കഴിയാത്ത പാവങ്ങളെ കുറഞ്ഞപക്ഷം അമ്മി (എളാപ്പ) എന്നെങ്കിലും വിളിക്കണം

ഞാന്‍ വന്നപ്പോള്‍ കടയിലുണ്ടായിരുന്ന മുഹന്ദിസ്‌ ആറുമാസത്തിനുള്ളില്‍ അടിച്ചുമാറ്റല്‍ കൈയ്യോടെ പിടിക്കപ്പെട്ട്‌ സൂയസ്‌ കടന്നു.


സ്പോണ്‍സറുടെ ബന്ധുവിന്റെ ഈത്തപ്പനതോട്ടത്തില്‍ വല്ലപ്പോഴും പോകുമായിരുന്നു. അവിടെ പണിയെടുക്കുന്ന അമ്മിക്ക്‌ എന്നും ഫോട്ടൊയെടുക്കാന്‍ ആശ. ഒരിക്കല്‍ കൂട്ടുകാരുമൊത്ത്‌ ഫോട്ടോയെടുക്കനവിടെ പോയപ്പോള്‍ എന്റെ കയ്യിലെ ക്യാമറ കണ്ട്‌ സ്നേഹം കൂടി.

ടൗണില്‍ പോകാന്‍ സമയവും സൗകര്യവും ഇല്ലാത്ത കാര്യവും മക്കള്‍ക്ക്‌ ഫോട്ടൊ കാണാനുള്ള ആഗ്രഹവുമെല്ലാം പറഞ്ഞു. അന്നു പടമെടുക്കമെന്നു പറഞ്ഞപ്പോള്‍ വേണ്ട. അങ്ങേരുടെ ദൈന്യത കണ്ടു അക്കാര്യം ഞാനേറ്റു.
പറഞ്ഞ ദിവസം തന്നെ ക്യാമറയുമായി എത്തി. തയ്യാറായിരിക്കാന്‍ നേരത്തെ പറഞ്ഞതാണെങ്കിലും ജോലികഴിഞ്ഞ്‌ വന്ന അതേകോലത്തിലിരിക്കുന്നു, ആ മണ്ണിന്റെ നിറമുള്ള മനുഷ്യന്‍. അമ്മി ഡ്രസ്സ്‌ തേച്ചിട്ടില്ല, ഷേവ്‌ ചെയ്തില്ല. ഏതായലും നാളെയെടുക്കാം എന്നും പറഞ്ഞ്‌ തിരിച്ചപ്പോള്‍ ക്യാമറ അവിടെ വെച്ചുപോകണമെന്നായി
വിയര്‍പ്പിന്റെ മണമുള്ള അയാളെന്നെ കെട്ടിപ്പിടിച്ച്‌ ശ്വാസം മുട്ടിച്ചപ്പൊള്‍ സ്നേഹം കൊണ്ട്‌ വീര്‍പ്പുമുട്ടിക്കലെന്നൊക്കെപ്പറയുന്നത്‌ ശരിക്കും അനുഭവിച്ചു. പിറ്റേന്ന് വരാനുള്ളതല്ലെ അതുകൊണ്ട്‌ ക്യാമറ ഇവിടെ വെച്ചോളാം, അല്ലെങ്കില്‍ നീ വരില്ല എന്നൊക്കെ പറഞ്ഞപ്പോള്‍ മനസ്സില്ലാമനസ്സോടെ സമ്മതിക്കേണ്ടിവന്നു.

പിറ്റേന്നു ജോലികഴിഞ്ഞ്‌ പടമെടുക്കാനായി ചെന്നപ്പോള്‍... റൂം പൂട്ടിയിരിക്കുന്നു. അന്വേഷിച്ചപ്പോള്‍... അമ്മിയും ഞാന്‍ പൊന്നുപോലെ നോക്കിയിരുന്ന ക്യാമറയും നൈല്‍ നദിയുടെ നാട്ടിലെത്തി.

പിന്നൊരിക്കല്‍ സുഹൃത്തിനെ സഹായിക്കാന്‍ ഒരുകട വൃത്തിയാക്കാന്‍ കൂടെപ്പോയപ്പോഴാണ്‌ ഈജിപ്റ്റിയന്‍ സംസ്കാരം തൊട്ടറിഞ്ഞത്‌. മുമ്പ്‌ മസ്‌രി ഉപയോഗിച്ചിരുന്നതാണെന്ന് കേട്ടപ്പോള്‍ പ്രത്യേകിച്ചൊന്നും തോന്നിയില്ല. കടയോടു ചേര്‍ന്നുള്ള മുറിയുടെ മൂലയില്‍ പത്തുപതിനഞ്ച്‌ പ്ലാസ്റ്റിക്‌ കിറ്റുകള്‍ ഭദ്രമായി കെട്ടിയവിധത്തില്‍ കിടപ്പുണ്ട്‌. എന്തോ നിധിയെന്നു കരുതി അതിലൊന്നു ചങ്ങാതിയെടുത്തു തുറന്നു നോക്കിയപ്പോള്‍ ....?!.

അവന്റെ മുഖത്തുനോക്കിയപ്പൊ തന്നെ അതിനകത്തെന്തായിരുന്നെന്നു പിടികിട്ടി! നൈല്‍ നദീതടസംസ്കാരത്തിന്റെ ഉപോല്‍പ്പന്നം! ബാത്‌റൂം അറ്റാച്ഡ്‌ അല്ലാതെ മുറി പണിതാലുള്ള കുഴപ്പം!

ഈ സംഭവങ്ങളോടെ മസ്‌രികളെ ശത്രുപക്ഷത്തേക്ക്‌ മാറ്റിനിറുത്തി, അവരുമായി അടുക്കാതിരിക്കാനും ശ്രദ്ധിച്ചു.

ഏറെക്കാലം മസ്‌രിരഹിതമായിരുന്ന ഞങ്ങളുടെ സ്ഥാപനത്തിലേക്ക്‌ കഴിഞ്ഞ വര്‍ഷമാണ്‌ ആദ്യമായി അവനെത്തിയത്‌. ആളൊരു മഹാചിന്തകന്‍.. എപ്പോഴും മേലേക്ക്‌ നോക്കി ചിന്തകളില്‍ മുഴുകിയിരിക്കും. കൂട്ടുകാര്‍ വന്നാല്‍ കുറെ ചിരിക്കും, പ്രൊഫഷണല്‍ നാടകങ്ങളിലെ വില്ലന്മാരുടെ പോലെ ശബ്ദമുണ്ടാക്കിക്കൊണ്ട്‌. കുറ്റം പറയരുതല്ലോ ആളൊരു പാവം. ജോലിചെയ്യുന്നതിനൊന്നും തീരെ താല്‍പ്പര്യമില്ല. സ്പോണ്‍സറുടെ സലാം കേള്‍ക്കാതെ ഇരിക്കുന്നിടത്തുനിന്ന് അനങ്ങില്ല. ശരിക്കും അമ്മി കാറ്റത്തിട്ടപോലെ...!

തിരക്കുപിടിച്ച ജോലിക്കിടയില്‍ ഉണ്ടാക്കിയെടുക്കുന്ന ഇടവേളകളിലാണ്‌ നമ്മുടെ സൈഡ്‌ ബിസിനസ്സായ ഈ കുത്തിക്കുറിക്കലും പത്ര വായനയും. ജോലിയൊക്കെ എത്രയും പെട്ടെന്നു തീര്‍ത്ത്‌ നെറ്റ്‌ തുറക്കുമ്പോഴേക്കും എന്റടുത്തുവന്നിരിക്കും. അവന്റെ ജോലിയായ പുറത്തെ റിസപ്ഷന്‍ കൗണ്ടറില്‍ സിബൂന്‍ (കസ്റ്റമര്‍) ഉണ്ടൊയൊന്നു നോക്കുകപോലും ചെയ്യാതെ.

മലയാളപത്രത്തിന്റെ തര്‍ജ്ജമ പറഞ്ഞുകൊടുക്കണം. അതൊരുവിധം കഷ്ടപ്പെട്ട്‌ പറഞ്ഞൊഴിവാക്കിയപ്പോള്‍ പിന്നെ കാണേണ്ടത്‌ മലയാള സിനിമാനടികളെയാണ്‌. അതിനും വഴിയുണ്ടാക്കികൊടുത്തു. ഫിലോമിന, ആറന്മുള പൊന്നമ്മ, അടൂര്‍ ഭവാനി മുതലായ മലയാളത്തിലെ പ്രശസ്തരായ നടികളുടെ ചിത്രങ്ങള്‍ ഗൂഗിളില്‍ സേര്‍ച്ച്‌ ചെയ്തു കാണിച്ചുകൊടുത്തു. മലയാള സിനിമാനടികളുടെ സൗന്ദര്യം പിടിച്ചുപോയതുകൊണ്ടയിരിക്കാം പിന്നീടാ ആവശ്യം കേട്ടില്ല.!

എല്ലാം കഴിഞ്ഞ്‌ ചിന്തകളില്ലാത്ത സമയത്ത്‌ വെറുതെ വന്നു മോണിട്ടറില്‍ നോക്കിയിരിക്കുന്ന സ്വഭാവം തുടങ്ങിയപ്പോഴാണ്‌ അറ്റകൈ ശത്രുസംഹാരയന്ത്രം പ്രയോഗിക്കാന്‍ തീരുമാനിച്ചത്‌. ഫോട്ടോഷോപ്പില്‍ അല്‍പ്പനേരം പണിതു... കടുത്ത വര്‍ണ്ണങ്ങളില്‍ വരച്ചെടുത്ത ചിത്രം. അല്‍പ്പനേരം അതില്‍ നോക്കിയാല്‍ കണ്ണുകള്‍ കറങ്ങും. പിന്നെ കണ്ണടച്ചാലും ഈചക്രം കണ്ണില്‍ കുറേനേരം കൂടിക്കറങ്ങും. പ്രസ്തുത യന്ത്രം ഫുള്‍സ്ക്രീന്‍ ആക്കിയിട്ട്‌ തല്‍ക്കാലം വല്ല പേപ്പറുകള്‍ അടുക്കിവെക്കുകയോ മറ്റെന്തെങ്കിലും ജോലിയിലേക്കൊ മനഃപൂര്‍വ്വം തിരിയും.

ഇതു നമ്മുടെ ചിന്തകന്‍ വന്നു ഒന്നു നോക്കിയപാടെ തലയും കുമ്പിട്ടിരിപ്പായി..
ഇതൊന്തൊരു ഇരിപ്പാ ഇങ്ങനെയിരുന്നാല്‍ നമ്മുടെ സൈഡ്‌ ബിസിനസ്സ്‌ നടക്കേണ്ടെ...
"നീ ഈ ചുരുളുകള്‍ എത്രയുണ്ടെന്ന് ഒന്നു എണ്ണി നോക്കിയെ?"

"സിബൂന്‌ വേണ്ടീട്ടാ ..?"
"പിന്നല്ലാതെ!

"നൂറ്‌ എണ്ണം വേണമെന്നാണ്‌ കസ്റ്റമര്‍ പറഞ്ഞത്‌...ഞാന്‍ എണ്ണിയപ്പോ തൊണ്ണൂറ്റിയൊന്‍പതേ ആയുള്ളു
പ്ലീസമ്മീ ഒന്നെണ്ണിനോക്ക്‌...
അങ്ങിനെ നമ്മുടെ എളാപ്പ എണ്ണി, ആദ്യം പുറത്തുനിന്നകത്തേക്ക്‌, പിന്നെ തിരിച്ചും... എണ്ണി എണ്ണി കണ്ണുകറങ്ങി.... എഴുന്നേറ്റുപോയി.

അതിനുശേഷം എന്റടുത്ത്‌ വന്നിരുന്നിട്ടില്ല, ഇതുവരെ. എങ്കിലും ആ ഫയല്‍ ഡിലീറ്റ്‌ ചെയ്യാതെ സൂക്ഷിക്കുന്നുണ്ട്‌.

Tuesday, November 6, 2007

"ഒരച്ഛനും ഈ ഗതി വരാതിരിക്കട്ടെ!"

ഓരൊ വിളിയും കാതോര്‍ത്ത്‌... പതിറ്റാണ്ടുകളോളം അന്നം തന്ന കോണ്‍ഗ്രസ്സ്‌ തറവാടിന്റെ പടിപ്പുരവാതില്‍ക്കല്‍ ഏകമകനെപ്പോലും പെരുവഴിയിലുപേക്ഷിച്ച്‌ കാത്തുനില്‍ക്കുന്ന അച്ഛന്‍...
കെ. കരുണാകരന്‍ ഇനിയും അപമാനിക്കപ്പെടുമെന്ന് മൈക്ക്‌ കെട്ടി പ്രസംഗിക്കുന്ന സ്വന്തം മകന്‍...
പണ്ട്‌ ഈച്ചരവാര്യര്‍ പറഞ്ഞത്‌ ആവര്‍ത്തിക്കാം!
"ഒരച്ഛനും ഈ ഗതി വരാതിരിക്കട്ടെ!"