Monday, June 28, 2010

ഞങ്ങൾ വാഴും ബൂലോകം!

      കണ്ണുകളിൽ ട്രാഫിക് സിഗ്നലിന്റെ ചുവപ്പ്...
      വേഗങ്ങളെ വലിച്ചെറിയുന്ന എന്റെ യാത്രകൾ...
      തേയുന്ന ചെരുപ്പുകളിൽ താളം പിടിക്കുന്ന കാൽ‌പാദങ്ങൾ...
      എന്റെ പേനത്തുമ്പിനെ തിന്നുതീർക്കുന്ന കടലാസുകൾ.

    അക്ഷരപ്പിശകുകളും വ്യാകരണത്തെറ്റുകളും പറഞ്ഞുതന്ന മലയാളം അദ്ധ്യാപികയെ ആക്ഷേപിച്ചപ്പോൾ പള്ളിക്കൂടത്തിൽ നിന്നും പുറത്താക്കി. പെറ്റതള്ളയെ ചീത്തവിളി പതിവാക്കിയപ്പോൾ വീട്ടിൽ നിന്നും ആട്ടിയിറക്കി. സ്വന്തം പേരെഴുതുമ്പോൾ പോലും ഒഴിഞ്ഞുമാറുന്ന അക്ഷരങ്ങളെ ശപിച്ചു ഞാൻ നാടുവിട്ടു. മറ്റുള്ളവർക്ക് മനസ്സിലാകുന്ന ഒരു വരിയെങ്കിലും എഴുതണമെന്ന ആശ നശിച്ചപ്പോൾ അർത്ഥമറിയാത്ത വാക്കുകളും ചേരാത്ത പദങ്ങളും ഞാൻ ചേർത്തുവെച്ചു. അതിനു മേലെ മലയാള കവിതയെന്ന ലേബൽ ഒട്ടിച്ചു.

    വിമർശനവും ഉപദേശവുമായി വന്നവരെ ആട്ടിയോടിച്ചു. വാക്കുകൾക്കുമേലെ അടയിരിക്കാൻ ഞാൻ പിടക്കോഴിയല്ല. അവയ്ക്ക് മൂർച്ചകൂട്ടാൻ കൊല്ലന്റെ പണിയുമറിയില്ല. ആഴത്തിലുള്ള വിഷയങ്ങൾ തേടണമെന്നു പറഞ്ഞവരെ പഴി പറഞ്ഞു. പ്രമേയങ്ങൾക്ക് പരിചരണം പോരെന്ന് പറയുന്നവരുടെ കരണം പുകച്ചു. എന്തും വിളിച്ചുപറയാനുള്ള സ്വാതന്ത്ര്യത്തെ ആവിഷ്കാര സ്വാതന്ത്ര്യമെന്നു പറഞ്ഞ് പരിഷ്കാരിയായി. അവാർഡിൽ ചതിയെന്നലറി പ്രതിഷേധിച്ചു. അവസാനം വാർഡിൽ ശല്യമായപ്പോൾ സെല്ലിലടച്ചു.

    അഴിയറുത്ത് മതിൽ ചാടിയ എനിക്ക് മുന്നിൽ ഭൂമി മലയാളത്തോളം വിശാലമായ തെരുവ്. തിരിച്ചറിയാതിരിക്കാൻ മുഖം മറച്ച് ഞാൻ അലഞ്ഞുനടക്കുന്നു. ഈ തെരുവിൽ കവിതയെഴുതി ജീവിക്കുന്നു!

Saturday, June 19, 2010

നക്ഷത്രമെണ്ണാനുള്ള വഴികൾ!

     കോളിംഗ് ബെല്ലിന്റെ ചിന്നംവിളി കേട്ടാണ് ഉച്ചയുറക്കത്തിൽ നിന്നും ഞെട്ടിയുണർന്നത്. പാതിമുറിഞ്ഞുപോയ ഉറക്കത്തിന്റെ ആലസ്യം മുറിഞ്ഞുവീണ പല്ലിയുടെ വാലെന്നവണ്ണം  കണ്ണുകളിൽ പിടച്ചു. ഉറക്കം കളഞ്ഞതിന്റെ പിരാക്ക് മുഴുവൻ സ്വീകരിക്കാനെത്തിയ ആ മഹാഭാഗ്യവാൻ ആരാകുമെന്ന ആകാംക്ഷയോടെ കതക് തുറന്നു. പത്തുപതിനെട്ട് പ്രായം വരുന്ന കാണാൻ തരക്കേടില്ലാത്ത ഒരു പെൺകുട്ടി ചാനലിൽ പാട്ടു ഡെഡിക്കേറ്റു ചെയ്യുന്ന പെമ്പിള്ളാരെ മാതിരി ചിരിച്ചു നിൽക്കുന്നു.

“സാർ...” 

     മനുഷ്യനെ ഉറക്കത്തിൽനിന്നും വിളിച്ചെഴുന്നേൽ‌പ്പിച്ചത് സാറാക്കാനാണോ? സാറെന്നു വിളിക്കാനുള്ളൊരു ലുക്കില്ലാഞ്ഞിട്ടും എന്നെ വിളിക്കുന്ന ഈ കുട്ടിയേതാ? ഇനി ആളു മാറിയതാണോ? പണ്ടു സ്കൂൾ അവധിക്കാലത്ത് കുഞ്ഞുപിള്ളാർക്ക് ഡ്രോയിംഗ് ക്ലാസെടുത്തിരുന്നപ്പോൾ അവർ മാഷെന്നാണ് വിളിച്ചിരുന്നത്. അവരെയൊക്കെ ഇപ്പൊ കെട്ടിച്ച് കുട്ടികളും ആയിട്ടുണ്ടാവും. “സാർ...” കിട്ടിയ ഗ്യാപ്പിന് ഭൂതകാലത്തിലേക്കു ഊളിയിടാൻ ശ്രമിച്ച എന്നെ പിന്നേയും വലിച്ചു പുറത്തിട്ടു. സാ‍ർ ഞാനൊരു പുതിയ പ്രൊഡക്റ്റ് ഇൻ‌ട്രൊഡ്യൂസ് ചെയ്യാൻ വന്നതാണ്.  തടിയൻ ബാഗെടുത്തു സിറ്റൌട്ടിൽ വെച്ചുകൊണ്ടവൾ മൊഴിഞ്ഞു. അതിന്റെ സിബ്ബ് വലിച്ചുകീറി എന്റെ അമ്പരപ്പിനുമേലെ എന്തൊക്കെയോ വാരിവലിച്ച് നിരത്തിയിട്ടു.

   “ഞങ്ങളുടെ കമ്പനിയുടെ ഒരു പ്രൊഡക്ട് പരിചയപ്പെടുത്താനായിറങ്ങിയതാണ്. മാഡം എവിടെ സർ..?”

   “ഇവിടെ മാടമൊന്നുമില്ല, ദാ കൊറച്ചപ്പുറത്ത് ഒരു മഠമുണ്ട്. കൊച്ച് അങ്ങോട്ടു പോകാൻ വന്നതാ..?”

   “അതല്ല സർ. മാഡം അതായത് ചേച്ചി”

      ങാ അതുപറ മ്യാഡം. ആ വിളിയെനിക്കിഷ്ടപ്പെട്ടു. എന്നെ സാറേന്നു വിളിച്ച സ്ഥിതിക്ക് എന്റെ കെട്യോളെ മ്യാഡമെന്നുതന്നെ വിളിക്കണം അല്ലെങ്കിൽ ഞാൻ സമ്മതിക്കൂല. അഥവാ ഞാൻ സമ്മതിച്ചാലും അവളു തീരെ സമ്മതിക്കൂല!

      ഞങ്ങളുടെ പുതിയൊരു പ്രോഡക്ടാണിത്. ചിരട്ടപ്പുട്ടുപാത്രം. വെറുതെ പുട്ടുപൊടിയുമിട്ട് കുക്കറിനുമേലെ വെച്ചാൽ മതി. ഇതിൽ തേങ്ങയിട്ടില്ലേലും സാരമില്ല. പണ്ട് ചിരട്ടപ്പുട്ട് തിന്നുന്ന ടേസ്റ്റ് പഴമക്കാരോട് ചോദിച്ചുനോക്കു സർ. എത്ര രുചികരമായിരുന്നു. ചിരട്ടപ്പുട്ടിനെക്കുറിച്ച് കാണാതെ പഠിച്ച മഹത്വം വർണ്ണിക്കാൻ തുടങ്ങി. ചിരട്ടപ്പുട്ടിന്റെ മദ്‌ഹ് പാട്ട് തീർന്നപ്പോഴൊരു സംശയം. 

   “സ്റ്റീലുകൊണ്ടുണ്ടാക്കിയാൽ ചിരട്ടയാവുമോ മോളെ. അതിലുണ്ടാക്കിയാൽ ഒറിജിനൽ ചിരട്ടപ്പുട്ടിനുണ്ടാവുന്ന രുചികിട്ടുമോ...?”

     അപ്പോൾ ഡെഡിക്കേഷൻ ചിരിയുടെ മോഡ് മാറ്റിക്കൊണ്ട് വേറൊരു സാധനം ബാഗിൽ നിന്നും വലിച്ചെടുത്തു. മഴക്കാലത്തെ ജലദോഷം, പനി ഉത്സവമെത്തുമ്പോൾ ഉപയോഗിക്കാനുള്ള മൂക്ക് ഓപ്പണിംഗ് മെഷീൻ...! വെറും നൂറ്റമ്പതു രൂപയ്ക്ക് അൺലിമിറ്റഡ് ശ്വാസം ബ്രൌസിംഗ്. ജലദോഷം വരുമ്പഴല്ലേ... അതിനിപ്പഴേ തയ്യാറെടുപ്പുകൾ വേണോ. അഥവാ വാങ്ങിയാലും... പുട്ടുകുടത്തിൽ വിക്സിട്ട് തിളപ്പിച്ച് തലമൂടിയ പുതപ്പിന്റെ കൂടാരത്തിലിരുന്ന് ആവികൊള്ളണ സുഖം ഈ മെഷീൻ തരുമോ?

     ഭാഗ്യത്തിന് ഉച്ചയൂണു കഴിഞ്ഞ് മ്യാഡം അലക്ക് കുളി കലാ പരിപാടിക്കായി ഇറങ്ങുമ്പോഴാണു ഈ സഞ്ചിമൃഗമിറങ്ങിയത്. അവളെങ്ങാനും കണ്ടുപോയാൽ  ആ ബാഗിലുള്ള ഐറ്റംസ് ഓരോന്നെങ്കിലും വാങ്ങാമെന്ന ചെറിയൊരാഗ്രഹം പറയും. എനിക്കാണെങ്കിൽ ഗൾഫീന്ന് കൊണ്ടുവന്ന ഉച്ചയുറക്കം കളയാനും വയ്യ. മ്യാഡം വരുന്നതുവരെ വെയ്റ്റുചെയ്യാമെന്നു പറഞ്ഞ് ഉപ്പുപെട്ടിക്ക് ചുറ്റിയ ആ കുഞ്ഞാടിനെ ഒരുവിധം പറഞ്ഞയച്ചു.

      കണ്ടാൽ കൊതിപ്പിക്കുന്ന ഗ്ലാമർ പാത്രങ്ങളുമായൊരു ചേച്ചി വരുന്നു. കമ്പനീടെ പരസ്യത്തിനായി മൂന്നിലൊന്നു വില മാത്രം!      അയൽ‌പക്കത്തെല്ലാവരും വാങ്ങിയ സാക്ഷ്യപത്രവും കൊണ്ടാണ് വരവ്. കടയിലൊന്നും വാങ്ങാൻ കിട്ടാത്ത ലിമിറ്റഡ് എഡിഷൻ!  ഇതു വാങ്ങിയില്ലേൽ ഈ മോഡൽ പാത്രമില്ലാത്ത ഈ പഞ്ചായത്തിലെ ഏക വീട് ഞങ്ങളുടേതാവും.. ഉൽഘാടനം തന്നെ ബഹുകേമം... കൈപ്പിടി കയ്യിലും പാത്രം സ്റ്റൌവിലും. ..ഫെയർ ആന്റ് ലവ്‌ലി പൂശിയ ഗ്ലാമർ തീയിൽ ഉരുകുന്നു. രണ്ടാഴ്ചക്കുള്ളിൽ അഞ്ചിൽ മൂന്നുപേർ വികലാംഗരായി. ലൈഫ് ടൈം വാറന്റിയുള്ളതല്ലേ. ബില്ലിലെ നമ്പർ എടുത്തുവിളിച്ചു. ഫോണെടുത്ത വല്യമ്മ ഇവിടാർക്കും പാത്രക്കച്ചവടമില്ലേന്നും പറച്ചിലും ഫോൺ കട്ട്! ആക്ഷൻ: മൊബൈൽ നമ്പറിലേക്ക്... വിളിച്ചപ്പോൾ തന്നെ മറുപടി കിട്ടി. നിങ്ങൾ വിളിക്കുന്ന നമ്പർ പരിധിക്ക് പുറത്താണ്. പരിധിവിട്ട നമ്പറുകൾ കേട്ടു സാധനം വാങ്ങിയാലിങ്ങനിരിക്കും!

     ബെഡ്ഡുവിൽക്കാൻ വരുന്ന ചേട്ടൻ മുറ്റത്തുനിന്നും അലറിവിളിക്കുന്നു. പഴയതിനു പകരം പുത്തൻ കൊടുക്കുന്ന മൊബൈൽ എക്സ്ചേഞ്ച് മേള. പഴകിപ്പതിഞ്ഞ ബെഡു മാറ്റാൻ കുറെ നാളായി ആലോചിക്കുമ്പോൾ ദൈവദൂതനായി വന്ന ചേട്ടൻ. അകത്തുകയറി ബെഡ്ഡ് കണ്ട ചേട്ടൻ അഞ്ഞൂറ് രൂപ വിലയിട്ടു. ഇതൊഴിവാക്കുന്നതിന് എത്ര ചോദിക്കുമെന്ന് കരുതിയിട്ട് അഞ്ഞൂറ് രൂപയോ! മക്കളുടെ മൂത്രം കുടിച്ചുവീർത്ത കിടക്കയിൽ രക്തദാഹികളായ മൂട്ടകളുടെ താവളം. കണ്ടൽ കാടുകളെ വെല്ലുന്ന ജൈവവൈവിധ്യം. അഞ്ഞൂറ് രൂപ കിട്ടിയാൽ പോര! ഗൾഫീന്നു പഠിച്ച വിലപേശൽ തന്ത്രം ഞാനും പയറ്റി, ആയിരം! അവസാനം പറഞ്ഞ് എണ്ണൂറ്റമ്പതിലുറപ്പിച്ചു. ബാർട്ടർ സിസ്റ്റം പ്രകാരം തരുന്ന പുതിയതിന് വില 2500 പഴയത് കഴിച്ച് 1650. മൂട്ടകളുടെ ആവാസവ്യവസ്ഥക്ക് എന്തൊരു വില! പുത്തൻ ബെഡ്ഡിനു പകരം  മൂട്ടകൾ വണ്ടിയിലേറി പോയി. പിന്നൊരിക്കൽ അതേ അളവ് കമ്പനി ബെഡ് കടയിൽ നിന്നും വാങ്ങി വീട്ടിലെത്തിച്ചപ്പോൾ ആയത് രൂപ 1400 മാത്രം.  മൂട്ടയെ ചുമന്ന ദൈവ്ദൂത് ചേട്ടൻ രൂപ ഇരുന്നൂറ്റമ്പത് അധികം ചുമന്നു. ഒരുമാസം കൊണ്ട് ബെഡ് ചപ്പാത്തി പോലായതു വേറെ കഥ. പിന്നൊരു ഓണക്കാലത്ത് ടിവിക്കടയുടെ മുന്നിൽ കൂട്ടിയിട്ടിരിക്കുന്ന പഴയ ടിവി, ഫ്രിഡ്ജ്, മിക്സി കൂമ്പാരം കണ്ടപ്പോൾ എക്സ്ചേഞ്ച് മേളയിൽ പങ്കെടുത്ത എന്റെ പഴയ ഇക്കൊ ഫ്രണ്ട്ലി ബെഡ്ഡിന്റെ അവസ്ഥയും ഓർത്തുപോയി.

     കറിപൌഡർ ഇൻ‌ട്രൊഡ്യൂസ് വന്ന എസ് ഷേപ്പ് ചെക്കനെക്കണ്ടപ്പോൾ സഹതാപം തോന്നി. സ്വതവെ ആടിക്കളിക്കുന്ന അവൻ വലിയ ബാഗ് തോളിലേറ്റുമ്പോൾ ഒന്നുകൂടി ഒടിഞ്ഞുമടങ്ങുന്നു. ബോഡിഷേപ്പുമായി മാച്ചാകാത്ത വേഷവും കഴുത്തിൽ നിന്നും രക്ഷപെടാൻ വെമ്പുന്ന  ടൈയും!  സാമ്പാർ പൊടിയുടെ വർണ്ണനകൾ! സാമ്പാറു കാണുമ്പോൾ അരവട്ട് മുഴുവട്ടാകുന്ന ഈ സാറിനെക്കൊണ്ട് തന്നെ വാങ്ങിപ്പിക്കണമെന്ന വാശി. ബിസിനസ് മാനേജ്മെന്റ് പഠിക്കുന്ന അവനു ഈ ഒരു പായ്ക്കറ്റ് വിറ്റാൽ ഒരുപോയിന്റ് കൂടുമത്രേ. അവനൊരു പോയിന്റ് കൊടുത്താൽ സ്റ്റോറിലിരിക്കുന്ന സാമ്പാർ പൊടിയിൽ രണ്ടു പോയിന്റ്  പൂപ്പൽ കയറുമെന്ന് ഭാര്യ. എങ്കിൽ സാറിനു പറ്റിയ മറ്റൊരു പ്രോഡക്ട് ഉണ്ട്. നക്ഷത്രമെണ്ണൽ സ്റ്റിക്കർ! ഈ കാണുന്ന സ്റ്റിക്കർ മേലെ വാർക്കത്തട്ടിൽ ഒട്ടിച്ചുവെച്ചാൽ രാത്രി നല്ല രസമായിരിക്കും. രാത്രി ആകാശത്തിലെ നക്ഷത്രങ്ങൾ കണ്ട് മലർന്നുകിടക്കാം. കമിഴ്ന്നു കിടപ്പ് ശീലമാക്കിയവനെങ്ങിനെ നക്ഷത്രം കാണും? പ്ലീസ്... സാർ എങ്ങിനെയെങ്കിലും വാങ്ങ്. ഞങ്ങൾക്കൊരു പോയിന്റിനു വേണ്ടിയെങ്കിലും... ബിസിനസ് മാനേജ്മെന്റ് പഠിക്കുന്നവർക്ക് ഈ പോയിന്റ് തെണ്ടലും പഠിക്കണോ?

    റോഡരുകിലെ ചാഞ്ഞ മരമായതുകൊണ്ട് വീട്ടിലേക്ക് പാഞ്ഞുകയറുന്ന, ഏഷ്യാനെറ്റിലെ മുൻഷിസ്റ്റൈലിൽ എല്ലാരേം സാറെന്നു വിളിക്കുന്ന സഞ്ചിമൃഗങ്ങളുടെ എണ്ണവും കൂടുന്നു.  നക്ഷത്രം അവശ്യ വസ്തുക്കളുടെ ലിസ്റ്റിൽ സർക്കാർ പെടുത്തിയിരിക്കുന്നതുകൊണ്ട് കയ്യിലുണ്ടാവും. നാലുകിലോ അരിയുടെ വിലമാത്രം! പിന്നെ പറഞ്ഞു സുഖിപ്പിച്ച് നമ്മളെ ഹൈഡ്രജൻ ബലൂൺ കണക്കെ ആകാശത്തേക്ക് പറത്തിവിടും. അല്ലെങ്കിൽ ഡിസ്കൌണ്ടെന്ന ചക്കരമുട്ടായി കാണിച്ച് കൊതിപ്പിക്കും.

     ഡിക്ഷ്ണറി കം ഗ്രാമർ ബുക്ക് വിൽക്കാനായി വന്നയാൾ  ഭാര്യയോട് ജനറൽ നോളജിൽ നിന്നും പത്തു ചോദ്യം ചോദിച്ചു. ചന്ദ്രന്റെ മേൽ ആദ്യം കാലുകുത്തിയത് ചന്ദ്രന്റെ പെണ്ണുമ്പിള്ള ഇന്ദിരയെന്നും ഉഗാണ്ടയുടെ തലസ്ഥാനം കൊടമുണ്ടയെന്നുമൊക്കെ ഉത്തരം പറഞ്ഞിട്ടും എല്ലാം കറക്റ്റ് ആൻസർ!  ശരിയുത്തരം പറഞ്ഞതിന്റെ ഡിസ്കൌണ്ട്  ആയിരം രുപ! ജനറൽ നോളജിന്റെ പുസ്തകത്തിന് ബാക്കി അഞ്ഞൂറു മാത്രം! അഞ്ചു ചോദ്യം കൂടി ചോദിച്ചാൽ ഫ്രീയായി  ബുക്ക് കിട്ടിയേനെ? അല്ലെങ്കിലും ജനറൽ നോളജിൽ പത്തിൽ പത്തും മാർക്ക് വാങ്ങുന്ന  ഉമ്മച്ചിയുള്ളപ്പോൾ പിന്നെ മക്കളെ പഠിപ്പിക്കാൻ വേറെ പുസ്തകമെന്തിന്?

     ഉറുമ്പിനെ ഓടിക്കാൻ വാങ്ങി അലമാരയിൽ വെച്ചിരുന്ന ലക്ഷ്മണരേഖയിൽ ഉറുമ്പിൻ കൂട്ടം പാർട്ടികോൺഗ്രസ് നടത്തുന്നു, പാത്രം തേക്കാനുള്ള കമ്പിച്ചുരുൾ വെച്ച സിങ്കിലെ തുരുമ്പുകറ കഴുകാൻ വേണ്ടി  കടയിൽനിന്ന് വേറെ രണ്ടെണ്ണം വാങ്ങേണ്ടിവന്നു എന്നൊക്കെ അവൾ പറയും. എന്നാലും മാന്ത്രികപ്പെട്ടി ചുമന്നു വരുന്നവരുടെ മുമ്പിൽ അതെല്ലാം മറക്കും.

     അനുഭവങ്ങളുടെ കുപ്പായമിട്ട ഗുരുനാഥൻ തല്ലിപ്പഠിപ്പിച്ചിട്ടും പഠിക്കാത്ത ഞാൻ. കച്ചവടക്കാരന്റെ വാചകക്കസർത്തിൽ കമിഴ്ന്നടിച്ച് വീഴും. ആവശ്യമുള്ള സാധനങ്ങൾ കടയിൽ നിന്നും വാങ്ങിയാൽ മതിയെന്നും ഇനിയൊരിക്കലും ചുമട്ടുകാർ വീട്ടിൽ കൊണ്ടുവരുന്ന സാധനങ്ങൾ വാങ്ങില്ലെന്നും പ്രതിജ്ഞയെടുക്കും. ദൃഢമായും മൃദുവായുമൊക്കെ പ്രതിജ്ഞചൊല്ലി മുന്നോട്ട് നീട്ടിയ കൈ താഴ്ത്തിയിടുമ്പോഴേക്കും അതു തകർക്കാനായി ഓരോരുത്തർ വരും. സോപ്പ് ചീപ്പ് കണ്ണാടിയുമായി വരുന്ന പഴയ പെട്ടിക്കാരന്റെ പുതിയ ഡിജിറ്റൽ പതിപ്പുകൾ! അബദ്ധങ്ങളിലേക്കുള്ള വീഴ്ചകളിൽനിന്നും ഉരുണ്ടുപിടഞ്ഞെഴുന്നേറ്റ് വീണ്ടും പ്രതിജ്ഞ പുതുക്കും. മന്ത്രിമാരുടെ സത്യപ്രതിജ്ഞപോലെ, വെറുതെ!

     ഞാൻ പഴയതുപോലെ ചിരിക്കുന്നില്ലെന്ന് പരാതിയാണെല്ലാർക്കും. ഉള്ളുതുറന്നു ചിരിക്കാനൊരു കാരണം കിട്ടുന്നില്ലെന്ന പരാതിയെനിക്കും. ചാനലുകളിലെ കോമഡികളും റിയാലിറ്റിഷോയിലെ എലുമിനേഷനും കണ്ടിട്ടും ചിരിക്കാൻ പറ്റുന്നില്ല.  പത്രസമ്മേളനത്തിൽ മുഖ്യമന്ത്രീടെ ചുണ്ടിന്റെ കേരളയാത്ര കണ്ടിട്ടുപോലും! ചിരിപരിഹാരത്തിനുള്ള മാന്ത്രിക ഏലസ്സു തേടി നടക്കുമ്പോഴാണീ സാധനം  കാലിൽ ചുറ്റിയത്! ചിരിമസാജർ. തല മസാജ് ചെയ്താൽ ഇക്കിളിയെടുത്ത് ചിരിപ്പിക്കുന്ന സർവ്വരോഗസംഹാരി. സാമ്പിൾ സൌജന്യമെന്നാണല്ലോ ആപ്തവാക്യം. പരീക്ഷിച്ചുനോക്കി. ഉഗ്രൻ! ഈ മസ്സാജർ തലയിലൂടെ ഓടിച്ചാൽ സകല പിരാന്തും മാറുമത്രേ. എന്തായാലും നല്ല രസമുള്ള ഇക്കിളി, ഷക്കീലാന്റീം രേഷ്മക്കൊച്ചും തോറ്റുപോവും!  അഞ്ചാറു കൊടക്കമ്പി കൂട്ടിപ്പിരിച്ച് അറ്റത്ത് മുത്ത് പിടിപ്പിച്ച സാധനത്തിന്റെ വില കേട്ടപ്പോൾ റിസേർവിലിരുന്ന ചിരികൂടി മാഞ്ഞു! പിന്നീടത് പകുതി വിലയ്ക്ക് കടയിൽനിന്നും കിട്ടി. വളരെ സന്തോഷായി!  ക്യാമറ മൊബൈൽ കയ്യിലുള്ളവൻ നടുറോഡിൽ ആക്സിഡന്റ് കണ്ടപോലെ!

     ഒരുദിവസം മോളെ സ്കൂളിലാക്കിയിട്ട് തിരിച്ചെത്തിയപ്പോൾ ഭാര്യ സന്തോഷത്തിൽ മതിമറന്നിരിക്കുന്നു. ടാറ്റാ കമ്പനീന്നു വിളിച്ചു നമുക്കെന്തോ പ്രൈസ് അടിച്ചൂന്ന് പറഞ്ഞതാണു കാരണം. പേരും അഡ്രസുമൊക്കെ വാങ്ങിയിട്ട് ഹസ്ബന്റ് വരുമ്പോൾ വിളിക്കാമെന്നും പറഞ്ഞ് ഫോൺ വെച്ചു! എന്തു പ്രൈസ് ആണെന്നറിയാതെ ഞാനും അന്തം വിട്ടു. വിഴുങ്ങാനുള്ള കുന്തം കുടത്തിൽ തപ്പിയിട്ടുപോലും കിട്ടാത്തതുകൊണ്ട് അടുത്ത വിളിയും കാത്തിരുന്നു. കണ്ണിലെണ്ണയൊഴിക്കുന്നതിനു മുമ്പേ വിളി വന്നു. കോൾ എടുത്തപ്പോൾ കിട്ടിയ കൺഗ്രാറ്റ്സ്.... കേട്ട് കോൾ മയിർ കൊണ്ടു. ടാറ്റായുടെ ഇൻഷുറൻസ് കമ്പനീന്നാണ് വിളിക്കുന്നത്. നിങ്ങളുടെ പേര് നറുക്കെടുത്തുവെന്നും സമ്മാനമായി ഒരു ഫ്രീ പോളിസി തരുന്നുണ്ടെന്നും തിരിച്ചറിയൽ കാർഡുമായി വന്ന് ഡോക്യുമെന്റ്സ് കളക്ട് ചെയ്യണമെന്നും... തിങ്കളാ‍ഴ്ച നിങ്ങൾക്കുവേണ്ടി ഒരു ഫംഗ്ഷൻ അറേഞ്ച് ചെയ്തിട്ടുണ്ട്. വരുമോ ഇല്ലയോ എന്ന് ഉറപ്പാക്കാൻ വേണ്ടി അടുത്ത വിളി. സീറ്റ് ഉറപ്പിക്കാൻ നാലക്ക കോഡ് നമ്പർ... ഒന്നുകൂടി കൺഫോം ചെയ്യാൻ വീണ്ടും കോൾ. കോളടിച്ചു..

     തിങ്കളാ‍ഴ്ചക്കിനി രണ്ടു ദിവസം മാത്രം. പോകണോ...വേണ്ടയോ. ചെല്ലാമെന്ന് ഉറപ്പ് കൊടുത്തില്ലേ. എന്തായിരിക്കും പ്രൈസ്...? എങ്ങിനെയാവും ഫംഗ്ഷൻ? മന്ത്രി...ജില്ലാ കളക്ടർ... പൊലിസ് സൂപ്രണ്ട്... ആരായിരിക്കും പ്രൈസ് തരിക..?  കിടന്നിട്ടുറക്കം വരുന്നില്ല. ടാറ്റായുടെ കയ്യേറ്റം ഞങ്ങളുടെ സ്വപ്നങ്ങളിലേക്കും.

     പത്തുപന്ത്രണ്ട് ജോഡി ദമ്പതികൾ വന്നിട്ടുണ്ട്. എന്റെ മുഖത്തെ ഭാവം തന്നെ കോപ്പിയെടുത്ത് എല്ലാവരുടെയും മുഖത്ത് പേസ്റ്റ് ചെയ്തിരിക്കുന്നു. എല്ലാർക്കും ലോട്ടറിയടിച്ച കാശ് വാങ്ങാൻ വന്നവരുടെ ഗമ! ഞങ്ങളുടെ കോഡ് നമ്പർ കൊടുത്തപ്പോൾ റിസപ്ഷനിലെ കിളി തന്ന ഫോറത്തിൽ അക്ഷരത്തെറ്റിലെങ്ങാനും സമ്മാനം മിസ്സായെങ്കിലോ എന്നു കരുതി ശ്രദ്ധയോടെ വിവരങ്ങളെഴുതി നൽകി. ഇനി അകത്തേക്ക്... പരീക്ഷാഹാളിലെ പോലെ ഇട്ടിരിക്കുന്ന മേശകൾ. അപ്പുറത്തൊന്നും ഇപ്പുറത്ത് രണ്ടും എന്ന കണക്കിനു കസേര. ഭാഗ്യദമ്പതികളെ ആനയിച്ചിരുത്തി, അപ്പുറത്തിരുന്ന പെൺകുട്ടി ഞങ്ങളുടെ വീട്ടിലേക്ക് വിളിച്ചുകൊണ്ടിരുന്ന കിളിമൊഴിയാണെന്ന് സ്വയം പരിചയപ്പെടുത്തി. ടാറ്റയെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഞങ്ങളുടെ ഉല്പന്നങ്ങളേതൊക്കെയെന്നറിയാമോ? പഠിപ്പിക്കാത്ത പാഠത്തിൽ നിന്നും പരീക്ഷയ്ക്ക്  ചോദ്യംകിട്ടിയ വിദ്യാർത്ഥിയുടെ മട്ടിൽ ഞങ്ങൾ മുഖാമുഖം നടത്തുമ്പോൾ മോൻ റ്റാറ്റായെന്ന്  കൈവീശിക്കാണിച്ച് ഫുൾ മാർക്ക് വാങ്ങി. മാർക്ക് കുറയാതിരിക്കാൻ അറിയാവുന്ന അഞ്ചാറു സാധനങ്ങളുടെ പേരു ഓർത്തെടുത്ത് പറഞ്ഞു. ഇത്രയൊന്നുമല്ല. ടാറ്റായുടെ അമ്പതിലേറെ ഉല്പന്നങ്ങളുടെ പേർ ഒറ്റ ശ്വാസത്തിലവർ പറഞ്ഞു. സമ്മതിക്കണം... കേട്ടിരുന്ന ഞങ്ങളെ!

     പിന്നെയൊരു വെള്ള പേപ്പറെടുത്തു നീളത്തിലൊരുവരവരച്ചു. താഴെ പൂജ്യം മുകളിൽ 100 പിന്നെ വയസ്സ് മാർക്ക് ചെയ്ത് പിന്നെ അഞ്ചുവർഷം കഴിഞ്ഞ് ഒന്ന്, പത്തുവർഷം കഴിഞ്ഞ് മറ്റൊന്ന്... ടിവി ആന്റിനപോലെ! എല്ലാം സാധാ‍രണ വീട്ടിൽ വരാറുള്ള ഇൻഷുറൻസ് ഏജന്റുമാർ പറയുന്ന കണക്കുകൾ തന്നെ. ഞങ്ങൾക്ക് തരാനുള്ളതിന്റെ കാര്യം പറയുന്നുമില്ല. ഡീറ്റെയിൽ‌സ് എക്സ്പ്ലെയ്ൻ ചെയ്യാനായി സാറിനെ വിളിക്കാം. സാറെന്നാൽ ഒരു കൊച്ചുപയ്യൻ. പണ്ട് സാമ്പാർപൊടിയുമായി വന്നവന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പി! സാറിന്റെ വക മറ്റൊരു ആന്റിനയും തന്നുപോയി. കണക്കുകൾ ആർക്കു വേണം.

     മോന്റെ കുസൃതികൾ കാരണം ഭാര്യ ക്ലാസ്സിൽ തീരെ ശ്രദ്ധിക്കുന്നില്ല. എട്ടുമാസം പ്രായമുള്ള അവനാണെങ്കിൽ എവിടെയും പിടിച്ചുകയറാൻ നോക്കുന്ന സമയം! മത്സരിക്കാൻ മുന്നണികിട്ടാത്ത ചെറുപാർട്ടികളെപ്പോലെ.  ഇതിനിടെ ചേച്ചീടെ പേന പിടിച്ചുവാങ്ങി അവന്റെ വക കുറെ ടാർജറ്റ് കൂടെ വരച്ചുചേർക്കുന്നുണ്ട്. ചൂണ്ടയിൽ കൊളുത്തിയ ലക്ഷങ്ങൾ വിലയുള്ള മീൻ കൊച്ചുകുഞ്ഞിന്റെ പിടിവാശി കൊണ്ട് പിടിവിട്ടുപോകുമോ. അകത്തെ ക്യാബിനിലെ ഒരു പെൺകുട്ടിയെ വിളിച്ചു മോനെ അൽ‌പ്പനേരം നോക്കാൻ ഏൽ‌പ്പിച്ചു. നിമിഷങ്ങൾ കൊണ്ടവൻ അവളെക്കൊണ്ട് മലയാളത്തിലെ ‘ക്ഷ’യൊഴികെയുള്ള കൂട്ടക്ഷരങ്ങളെല്ലാം വരപ്പിച്ചു. ‘ക്ഷ’ അവൻ ഉമ്മച്ചിക്കായി നേരത്തെ ഫേവറിറ്റിൽ ആഡ് ചെയ്തിരുന്നു. പത്തുമിനിട്ടിനകം അവൻ തിരിച്ച് മേശപ്പുറത്ത് എമർജൻസി ലാൻഡിംഗ് നടത്തി. ഓഫീസിൽ വരുന്ന കസ്റ്റമേഴ്സിന്റെ കുട്ടികൾ എന്തു പ്രശ്നമുണ്ടാക്കിയാലും ഇനിയൊരിക്കലും തൊടരുതെന്ന പാഠം പഠിപ്പിച്ചുകൊണ്ട്.

     ജീവൻ മേരി, ജീവൻ മാത്യു, മണിഫ്രണ്ട്, മണി ബാക്ക്, ഡബിൾ കവറേജ്, ആക്സിഡന്റ്, ക്ലെയിം, ഷെയർ മാർക്കറ്റ്, റിക്കവറി, ഗ്രോത്ത്, പ്രോഫിറ്റ്, ഇന്ററസ്റ്റ്....! തീരെ ഇന്ററസ്റ്റില്ലാത്ത വിഷയങ്ങളുടെ ഘോഷയാത്ര. കൈ നനയാതെയും വെള്ളം കാണാതെയും മീൻ പിടിക്കാനുള്ള ഒത്തിരി പാക്കേജുകൾ. ഇതെല്ലാം ഞങ്ങളെപ്പോലെ ഇന്നു ക്ഷണിച്ചുവരുത്തിയ മഹാഭാഗ്യവാന്മാർക്കുമാത്രം കിട്ടുന്ന അപൂർവ്വ സമ്മാനങ്ങൾ. നമ്മൾ ചെയ്യേണ്ടത് വെരി സിമ്പിൾ. ഒന്നുരണ്ടിടത്ത് ഒപ്പിട്ട് കൊടുക്കുക. ഇപ്പോൾ വെറും ഇരുപത്തയ്യായിരം രൂപമാത്രം അടക്കുക. ഇപ്പോൾ കയ്യിൽ റെഡി കാശില്ലേൽ അതിനും ഇളവുണ്ട്,   പിറ്റേന്നടച്ചാൽ മതി. സാമ്പാർകാരൻ പയ്യൻ കരഞ്ഞുകാലുപിടിച്ചിട്ട് പതിനഞ്ചുറുപ്പിക കൊടുത്ത് ഒരു പായ്ക്കറ്റ് വാങ്ങാത്തവനാ മുമ്പിലിരിക്കുന്നതെന്ന് അറിയാതെ വെറുതെ എനർജി വേസ്റ്റാക്കുന്ന പാവം! ഈ സുവിശേഷം കേൾക്കാനിവിടെവരെ ഇത്ര കഷ്ടപ്പെട്ട് വരേണ്ടിയിരുന്നില്ല. ഏതെങ്കിലും എല്ലൈസി ഏജന്റ് ചിരിക്കുമ്പോൾ ചുമ്മാതൊന്നു തിരിച്ചു ചിരിച്ചാൽ മതിയായിരുന്നു.

     നെടുകെ വരയിട്ട് കുറുകെ വരകൾ വരച്ച് ലക്ഷങ്ങളും കോടികളുമെഴുതിയ ഏഫോർ പേപ്പറുകൾ മേശക്കു താഴെയുള്ള ചവറ്റുകൊട്ടയിലേക്ക് ഒഴുകുമ്പോഴും ഡബിളല്ല ത്രിബിൾ കവറേജ് തന്നാലും ഇനിയൊരു പോളിസി വേണ്ടെന്ന പോളിസിയിലുറച്ചുനിന്നു. എല്ലൈസിയുടെ നാലെഞ്ചെണ്ണം ട്രാക്കിൽ വലിഞ്ഞും മുടന്തിയും നടക്കുന്നുണ്ട്.  അവരാദ്യം ഫിനിഷിംഗ് പോയന്റിലെത്തട്ടെ.  ഇത്തവണ ഞങ്ങൾ കെട്ടിയ പ്രതിജ്ഞയുടെ ശക്തമായ ബാരിക്കേഡിളക്കാൻ കഴിഞ്ഞില്ല. അപ്പുറത്തെ മേശകളിലെ ഭാഗ്യവാന്മാർ സുവർണ്ണാവസരത്തിൽ ഒപ്പിട്ടുകൊടുക്കുന്നു. ഞങ്ങൾക്കടിച്ച ലോട്ടറി പോളിസിയുടെ ഡീറ്റയിൽ‌സ് അറിയണമെന്നും അതിന്റെ പേപ്പർ തന്നാൽ മതിയെന്നും പറഞ്ഞപ്പോൾ അവരുടെ മുഖത്ത് മോഹൻലാലിനെക്കണ്ട അഴീക്കോടിന്റെ ഭാവം!

     ഞങ്ങൾക്കടിച്ച മഹാഭാഗ്യത്തിന്റെ ഡീറ്റയിൽ‌സ് കേട്ടു ഞെട്ടി. റിക്ടർ സ്കെയിലിൽ 8.31 രേഖപ്പെടുത്തിയ ആ ഞെട്ടലിന്റെ തുടർ ചലനങ്ങൾ ഞങ്ങൾ രണ്ടുപേരുടെയും മുഖത്തും. ഒരുകൊല്ലത്തിനിടയിൽ അപകടത്തിൽ മരിച്ചാൽ മാത്രം ഒരുലക്ഷം രൂപ കിട്ടും. പരിക്ക് പറ്റിയാലോ കയ്യും കാലുമൊടിഞ്ഞാലോ ഒന്നും പ്രതീക്ഷിക്കേണ്ട. അസുഖം വന്ന് ആശുപത്രിയിലായാലൊ സ്വാഭാവിക മരണത്തിനോ നയാപൈസ കിട്ടില്ല. അപകടത്തിൽ മരിക്കുക തന്നെ വേണം. ഈ പോളിസിയും വാങ്ങിവെച്ചിട്ട് അന്നുമുതൽ ഒരുവർഷത്തിനുള്ളിൽ വണ്ടിയിടിച്ച് തട്ടിപ്പോണേയെന്ന് പ്രാർത്ഥിച്ചോളണം.  പ്രാർത്ഥന ഫലിച്ചാൽ നമ്മുടെ പതിനാറടിയന്തിരത്തിന്റെ ചെലവു കമ്പനി വഹിക്കും!

“അടുത്താഴ്ച വന്നു ഡോക്യുമെന്റ്സ് കളക്റ്റ് ചെയ്തോ...”

    ഒരു ലെറ്റർ പാഡിൽ പേരെഴുതിത്തന്നുകൊണ്ട് കഷായം കുടിച്ച മുഖത്തോടെ ഞങ്ങടെ ക്ലാസ്ടീച്ചർ പറഞ്ഞു.

     ഇത്ര നാളും സഞ്ചിയുമായി വീട്ടിൽ വന്ന്  പണി തന്നിരുന്നവരുടെ ഹൈടെക്ക് രൂപങ്ങൾ ഇപ്പോൾ വിളിച്ചു വരുത്തിയും പണി കൊടുത്തു തുടങ്ങിയിരിക്കുന്നു. പുറത്ത് വേറെ കമ്പനികൾ വെറും നൂറു രൂപയ്ക്കും ചിലർ ഫ്രീയായും കൊടുക്കുന്ന സാധനത്തിനായി ഭയങ്കര സംഭവമാക്കി വിളിച്ചു വരുത്തിയതിന്റെ അരിശവും ഫംഗ്ഷനെന്നു കേട്ട്  ശരിക്ക് ഊണുപോലും കഴിക്കാതെ വന്നതിന്റെ ക്ഷീണവും ഹോട്ടലിൽ കയറി മസാലദോശയോടു തീർത്ത് വീട്ടിലേക്ക് തിരിച്ചു. ഹൈക്കമാന്റിനെ കാണാൻ ഡെൽഹിക്കുപോയ മുരളിയെപ്പോലെ!

     ഡോക്യുമെന്റ്സ് അവിടെത്തന്നെ കിടക്കട്ടെ...അതിന്റെ കളക്ടർ ജോലിയും വേണ്ട. ജീവിക്കാൻ തുടങ്ങിയിട്ടേയുള്ളു. ആശകളും സ്വപ്നങ്ങളും ഇനിയുമെത്രയോ ബാക്കി... എല്ലാവിധ അപകടങ്ങളിൽ നിന്നും രക്ഷയ്ക്കായ് ദൈവത്തോടെന്നും പ്രാർത്ഥിച്ചുകൊണ്ടേയിരിക്കുന്നു.

“ദേ വാപ്പിച്ചീ... ഒരു ചേച്ചി വരണു...”

    വലിയ ബാഗും തൂക്കി കഷ്ടപ്പെട്ട് ഗേറ്റ് തുറക്കാൻ ശ്രമിക്കുന്ന പെൺകുട്ടിയെക്കണ്ട് ഈർച്ചക്കാരന്റെ മരത്തിനിടയിൽ വാൽ കുടുങ്ങിയ കുരങ്ങന്റെ പാഠം വായിച്ചുകൊണ്ടിരിക്കേ മോളു വിളിച്ചുപറഞ്ഞു.

    ശരിയാണല്ലോ... പിന്നേം വന്നല്ലോ വനമാല!  “വാർക്കത്തട്ടിൽ ഒട്ടിക്കുന്ന നക്ഷത്രമുണ്ടോ മോളെ കയ്യിൽ?”
     ഗേറ്റ് കടക്കുന്നതിനുമുമ്പേ ഞാൻ വിളിച്ച് ചോദിച്ചു.
     
“ഉണ്ടല്ലോ സർ”.
     
“എങ്കിൽ പൊന്നുമോളിങ്ങോട്ട് കയറണ്ട... ഇപ്പോൾ അതില്ലാതെ തന്നെ ഞങ്ങൾ നക്ഷത്രമെണ്ണിക്കൊണ്ടിരിക്കുകയാ...!”

     സഞ്ചിയും തൂക്കിവരുന്ന കച്ചവടക്കാരുടെ മോഹന വാഗ്ദാനങ്ങളിൽ വീണ് അബദ്ധങ്ങൾ പറ്റാനായി ഇനിയും ജീവിതം ബാക്കി.