Friday, October 1, 2010

“ഒരു എടങ്ങേര്‍ യാത്രയുടെ ഓര്‍മ്മയ്ക്ക്...”

       വിമാന യാത്രകൾ പ്രവാസജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങളാണ്. യാത്ര എയറിന്ത്യയിലാണെങ്കിൽ അതൊരു ബ്ലോഗ് പോസ്റ്റാക്കാനോ മെഗാസീരിയലാക്കാനോ പറ്റും വിധം സംഭവബഹുലമായിരിക്കും. ഓർമ്മയുടെ ചെപ്പിൽ എന്നും ചുരുട്ടിവെയ്ക്കാവുന്ന അത്തരമൊരു അനുഭവം കിട്ടിയത് രണ്ടര കൊല്ലം മുമ്പ് അനുജന്റെ കല്യാണത്തിന് നാട്ടിൽ പോയപ്പോഴാണ്‌. സമയമാകുന്നതിനു മുമ്പ്  ലീവ് ചോദിച്ച് ബോസിന്‍റെ പുഞ്ചിരി മായ്ക്കണ്ടല്ലോയെന്ന് കരുതി കല്യാണത്തിനു വരില്ലെന്ന് പറഞ്ഞാണവനെ അയച്ചത്. പക്ഷെ വീട്ടുകാര്‍ക്ക് ഞാന്‍ എത്തണം എന്ന് ഒരേ നിർബന്ധം! "നിങ്ങളില്ലാതെ എനിക്കെന്താഘോഷം" എന്ന്  ശ്രീമതി പരിഭവിച്ചപ്പോള്‍  നാട്ടിൽ പോകണമെന്നും വിവാഹത്തില്‍ പങ്കെടുക്കണമെന്നുമുള്ള ചിന്ത മുളച്ചുപൊന്തി പടർന്നു പന്തലിച്ചു..

       എയർ ഇന്ത്യ വൈകുന്ന വാർത്തകളും കയ്യേറ്റം, കുത്തിയിരുപ്പ് സമരം, ബഹിഷ്കരണം തുടങ്ങിയ തുടര്‍ ചലനങ്ങളും പത്രത്തില്‍ സ്ഥിരമായി വായിക്കുന്നുണ്ടെങ്കിലും  കയറിയപ്പോഴൊന്നും ദുരനുഭവങ്ങളുണ്ടായിരുന്നില്ല. എയറിന്ത്യയുടെ ജിദ്ദ - കരിപ്പുർ റൂട്ടിൽ പന്ത്രണ്ടും മുപ്പത്താറുമൊക്കെ മണിക്കൂർ വൈകൽ ശീലമാക്കിയിട്ടും എന്റെ വീട്ടുപടിക്കലൂടെ പോകുന്ന റിയാദ് കൊച്ചി സർവ്വീസ് ചീത്തപ്പേര് കേള്‍പ്പിച്ചിട്ടില്ല. ടിക്കറ്റ് അന്വേഷിച്ച് ചെന്നപ്പോൾ ട്രാവൽ‌സിലെ സുഹൃത്തും അതുതന്നെ പറഞ്ഞു. നേരത്തെ ബുക്ക് ചെയ്യാത്തതുകൊണ്ട് സൌദി എയര്‍ലൈന്‍സ്‌  പിണക്കത്തിലാണ്. ദുബായ്ക്കാരെ പണ്ടേ ഇഷ്ടമില്ലാത്തതിനാൽ ദുബായ് വഴിപോകുന്ന ഗൾഫ് എയറും വേണ്ട. നേരെ കൊച്ചിക്ക് എയറിന്ത്യയുള്ളപ്പോൾ ഇഷ്ടാനിഷ്ടങ്ങൾ നോക്കിയിരുന്ന് സമയം കളയണോ? കൂടുതൽ ആലോചിക്കാതെ ഇരുകയ്യും നീട്ടി വാങ്ങി, ഒരു ഒന്നൊന്നര ടിക്കെറ്റ്.

       ദമാമിലുള്ള ഭാര്യാസഹോദരൻ ഒരത്യാവശ്യത്തിന് കുടുംബത്തെ കൂടാതെ നാട്ടിൽ പോയ സമയം. അവന്റെ ഭാര്യ ജോലിക്കുപോകുമ്പോൾ അഞ്ചുമാസം പ്രായമുള്ള കുഞ്ഞുമകൾ “ഡാഡിമമ്മി വീട്ടിലില്ലാ.. നോക്കാനും യാരും ഇല്ലാ...” എന്ന് ഒറ്റയ്ക്ക് പാട്ടും പാടിയിരിക്കേണ്ട അവസ്ഥ. ഞാൻ പോകുന്ന വിവരമറിഞ്ഞപ്പോൾ അവളെ നാട്ടിലെത്തിക്കാനുള്ള ഓഫർ കിട്ടി. എന്തിനാ വെറുതെ റിസ്കെടുക്കുന്നെ എന്ന് പലരും ചോദിച്ചെങ്കിലും നാലോ അഞ്ചോ മണിക്കൂര്‍ മതിയല്ലോയെന്ന ചിന്തയും വളരെ യൂസര്‍ ഫ്രണ്ട്ലിയായ ആ കുഞ്ഞിനെ നന്നായറിയുന്നതും ഒരു ധൈര്യം തന്നു.

       പിന്നെ എല്ലാം പെട്ടെന്നായിരുന്നു. രണ്ടുമൂന്നുമാസം ബൂലോകം ദരിദ്രമാകാതിരിക്കാനായി ചെറുപ്പത്തില്‍ വിമാനം കൂടാതെ പറന്ന കഥയെഴുതി പോസ്റ്റ് ചെയ്തു. നാട്ടുനടപ്പനുസരിച്ച് രണ്ട് ദിവസം മുമ്പേ ജോലിയിൽ നിന്നിറങ്ങി. സ്ഥാവര ജംഗമ വസ്തുക്കള്‍ കാർഗോയും ലഗേജും ആക്കി.

       കൊടും തണുപ്പിൽ വിറങ്ങലിച്ചുനില്‍ക്കുന്ന റിയാദ് എയർ പോർട്ടിൽ ഞങ്ങളെത്തിയപ്പോൾ എന്‍റെ സഹയാത്രിക ഹിബ ഫാത്തിമ രണ്ട് നിര കട്ടി ഉടുപ്പുമിട്ട് സുന്ദരിക്കുട്ടിയായി കാത്തുനില്‍ക്കുന്നു. കൂടെ അവളുടെ ഉമ്മയും അളിയന്‍ രണ്ടാമനും കുടുംബവും അമ്മാവനും അടങ്ങിയ ഒരു വൻ യാത്രയയപ്പു സംഘവും. പാലും ഉടുപ്പുകളും മറ്റു അത്യാവശ്യ സാമഗ്രികളും നിറച്ച ഒരു പതുപതുത്ത ബാഗും കിട്ടി. ദേശാടനത്തിനു മുന്നോടിയായി ഞങ്ങള്‍ ചങ്ങാത്തം കൂടി. കരഞ്ഞാൽ ചെയ്യേണ്ട ഒറ്റമൂലി പ്രയോഗത്തെകുറിച്ചും കുട്ടിയെ ഉറക്കുന്ന വിധവും പാലുകൊടുക്കുന്നതും ഒക്കെയായി ഒരു പഠനക്ലാസ്സ്. പഠിച്ചത് മറക്കാതിരിക്കാന്‍ ചെറിയൊരു റിഹേഴ്സല്‍. മാനത്തുകൂടെയാ പോകണതെങ്കിലും വിമാനത്തിൽ വെച്ച് അമ്പിളിമാമനെ കാണിച്ചുകൊടുക്കാന്‍ പറ്റിയില്ലെങ്കിലോ?

       പാസ്സ്പോർട്ടും വാങ്ങി ക്യൂവിൽ നിന്ന് കുറച്ചുകഴിഞ്ഞപ്പോഴേക്കും കോട്ടും സ്യൂട്ടുമിട്ട് നിന്ന മാന്യന്മാര്‍ രൂപാന്തരം വന്ന് മാവേലിസ്റ്റോറിലും ബെവറേജസ് ക്യൂവിലും നുഴഞ്ഞു കയറുന്ന തനി നാടന്‍ മലയാളിയായി. വരിയില്‍ നിന്നവർ പുറത്തും അല്ലാത്തവർ അകത്തുമായി മാറുന്നു. ട്രോളികൾ കോർത്തുവലിക്കുന്നു. ഹിന്ദികളും അവരുടെ ഫ്ലൈറ്റും... ഉന്തും തള്ളും  അവരുടെ ആഭ്യന്തര പ്രശ്നം. പോലീസുകാർക്കും സെക്യൂരിറ്റി ജീവനക്കാർക്കും കണ്ടാനന്ദിക്കാന്‍ പറ്റിയ തനി കേരളീയ കലാരൂപങ്ങൾ!

       പ്രൈവറ്റ് ബസ്സിലും തിയേറ്ററിലെ ക്യൂവിലും ഇടിച്ചുകയറി നേടിയ വിദഗ്ദ പരിശീലനം കൌണ്ടറിലെത്തിച്ചു. രണ്ട് ബോർഡിംഗ് പാസും വാങ്ങി തിരിഞ്ഞപ്പോഴേക്കും കൌണ്ടറിൽ ക്ലോസ്ഡ് എന്ന ബോർഡ് തെളിഞ്ഞു. ടിക്കറ്റുമായി പിന്നാലെ വന്ന അറുപതോളം പേർക്ക് ബോർഡിംഗ് പാസില്ല! കേരളത്തിലേക്കല്ലേ... ബസ്സിലും ജീപ്പിലുമൊക്കെ സീറ്റില്ലാതെ തൂങ്ങിയാത്ര ചെയ്ത് ശീലിച്ച മലയാളികൾ വിമാനത്തിലും എവിടെയെങ്കിലും തൂങ്ങി നിന്നോളുമെന്ന് കരുതിയാവും അധികൃതര്‍ ടിക്കറ്റ് വിറ്റത്!

       രംഗം പെട്ടെന്ന് മാറി. പ്രതികരണം ബഹളവും കരച്ചിലുമൊക്കെയായി പുറത്തുവരുന്നു. മരിച്ച പ്രിയപ്പെട്ടവരെ ഒരു നോക്കു കാണാൻ പോകുന്നവർ, ചികിത്സയ്ക്കായി പോകുന്ന രോഗികള്‍, കൈക്കുഞ്ഞുങ്ങളുമായി എത്തിയ കുടുംബങ്ങള്‍. എവിടെയും പ്രതിഷേധവും നിരാശയും സങ്കടവും കരിപുരട്ടിയ മുഖങ്ങൾ. വാപ്പാന്റെ മയ്യത്ത് കാണാൻ  കഴിഞ്ഞില്ലെങ്കിൽ താനും ഇവിടെ മരിക്കുമെന്ന് പറഞ്ഞ് ഒരാൾ പെട്ടിയുടെ കയറഴിച്ചെടുത്ത് നിന്ന് കരയുന്നു. ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളിലൊന്നാണെന്നു പറഞ്ഞിട്ടെന്താ കാര്യം. ഒരു കയർ കൊളുത്താന്‍ പോലും സൌകര്യമില്ല! പക്ഷെ അയാളുടെ അവസ്ഥ കണ്ട് ശരിക്കും കണ്ണു നിറഞ്ഞുപോയി. ഭക്ഷണം കഴിക്കാന്‍ പോലും നിൽക്കാതെ ജോലി സ്ഥലത്തുനിന്നും നേരെ  എയര്‍പോര്‍ട്ടില്‍ എത്തിയ ചങ്ങാതിയായ  ഉസ്മാനെയും കണ്ടു. കളരിക്ക് പുറത്തായ  യാത്രക്കാരെയെല്ലാം താമസിയാതെ ഹോട്ടലിലേക്ക് മാറ്റി.

       റിയാലിറ്റി ഷോയില്‍ ഫ്ലാറ്റ് കിട്ടിയവന്റെ സന്തോഷം, ടാക്സ് അടയ്ക്കാന്‍ പറയുമ്പോള്‍ തീരുന്നതുപോലെ ബോർഡിംഗ് പാസ് ബംബറടിച്ച  ഞങ്ങളുടെ സന്തോഷവും അധികം നീണ്ടുനിന്നില്ല. മൂന്നു മണിക്ക് പുറപ്പെടേണ്ട വിമാനം അഞ്ചരയ്ക്ക് പുറപ്പെടുകയുള്ളു എന്ന് മോണിട്ടറിൽ തെളിഞ്ഞു. ചെക്ക് ഇൻ സമയമായപ്പോൾ വീണ്ടും അത് മാറി!... ആറുമുപ്പത്... പത്തുമുപ്പത്... സമയം മാറ്റൽ മെഗാസീരിയൽ പോലെ നീളുമ്പോൾ ഉറക്കമിളച്ചു കാത്തിരുന്ന യാത്രയയപ്പു സംഘം മുറിയെടുത്ത് തങ്ങിയിട്ട് സമയമാകുമ്പോൾ മോളെ എത്തിക്കാമെന്ന് പറഞ്ഞ് പോയി. ആശങ്കയോടെ മണിക്കൂറുകൾ എണ്ണുമ്പോഴും ഗ്രാന്‍ഡ് ഫൈനല്‍ സമയം മാത്രം അറിയില്ല.

       രണ്ടും മൂന്നും പേർ വീതം മുടങ്ങാതെ എയറിന്ത്യ ഓഫീസിൽ പോയി വിവരങ്ങൾ തിരക്കുന്നുമുണ്ട്. എല്ലാവരും പോകുന്നത് കണ്ട് അവിടെ ബിരിയാണി കിട്ടുമോന്നറിയാൻ ഞാനും പോയി നോക്കി. ഫോറിൻ എയർലൈൻസ് ഓഫീസസ് എന്നെഴുതിയ വഴിയിലൂടെ  ചെന്നപ്പോൾ ഒരിടത്ത് എയറിന്ത്യ എന്ന ബോർഡ് കണ്ടു ഞെട്ടി. അതിൽ  യാത്രക്കാരന്റെ നെഞ്ചിനു നേരെ ഉന്നം പിടിച്ച് നിൽക്കുന്ന ലോഗോ എനിക്ക് വളരെ ഇഷ്ടമായി!

       “സാറേ.. സാറേ... സാർ...”

       നീട്ടിവിളിച്ചിട്ടും പുറം തിരിഞ്ഞു നിൽക്കുന്ന മലയാളി വൈറ്റ്കോളർ സാറന്മാർക്ക് തിരിഞ്ഞുനോക്കാനൊരു വിഷമം. പിന്നെ വിളിയുടെ ടോൺ മാറ്റി നോക്കി. മറ്റു ചിലർ ‘സ’ മാറ്റി മറ്റു അക്ഷരങ്ങൾ പരീക്ഷിച്ചപ്പോൾ ഒരാളുടെ മുഖം ദര്‍ശിക്കാന്‍ ഭാഗ്യമുണ്ടായി.

        “സാർ... ഈ എഴുതിക്കാണിക്കുന്ന സമയത്തെങ്കിലും പുറപ്പെടുമെന്ന് ഉറപ്പുണ്ടോ?”

       “അതൊന്നും പറയാനാവില്ല” മറുപടി.

       “പിന്നെന്തിനാ ഇങ്ങിനെ സമയം മാറ്റി കളിക്കുന്നെ?”

        “................” ഉത്തരം മാഫി!

       അവർക്കായ് ഭരണിപ്പാട്ടിലെ കുറെ വരികൾ സമര്‍പ്പിച്ചു തിരിച്ചുനടന്നു. സിൽ‌സില ആൽബം എടുത്തവൻ പോലും ഇവരേക്കാൾ എത്രയോ ഭാഗ്യവാൻ!

       അന്ന് ടിക്കറ്റെടുക്കാനായി ട്രാവൽ‌സിലിരിക്കുമ്പോൾ എയർ ഇന്ത്യ ഒഴികെയുള്ള ഏതെങ്കിലും ടിക്കറ്റ് ആവശ്യപ്പെട്ട മലയാളി, എയർ ഇന്ത്യയുടെ പോരിശ പറഞ്ഞ് ടിക്കറ്റ് വിൽക്കാൻ ശ്രമിക്കുന്ന ഈജിപ്ഷ്യനോട് “എന്റെ പൊന്നുസാറേ നിങ്ങൾ ടിക്കറ്റ് ഫ്രീയായിട്ട് തന്നാലും ഞാനാ ഫ്ലൈറ്റിനു പോകില്ല” എന്ന് തീര്‍ത്ത് പറഞ്ഞതിന്‍റെ അര്‍ത്ഥം ഇപ്പഴാണറിയുന്നത്!

       ബംഗ്ലാദേശിന്‍റെ പഴഞ്ചൻ ബിമാനങ്ങൾക്ക്പോലും ഇത്ര ‘സാങ്കേതിക തകരാറില്ല’, കേരളത്തിലേക്ക് പറക്കുമ്പോൾ മാത്രം പൈലറ്റുമാർക്ക് ക്ഷീണം കൂടും. ബഹിഷ്കരണമെന്നത് പൂച്ചയ്ക്ക് മണികെട്ടുന്നതു പോലെയായി. ഒരുദിവസം മുമ്പേ നാട്ടിലെത്താനായി കൊച്ചിക്ക് ടിക്കറ്റെടുത്ത കരിപ്പൂര്‍ സ്വദേശിയായ ഉബൈദിന്റെ ദേഷ്യവും സങ്കടവും തീരുന്നില്ല.

       മോളെ യാത്രയയക്കാൻ വന്നവർ ഹോട്ടലില്‍ നിന്നും വിളിക്കുന്നു. നാട്ടീന്ന് മിസ്കോള്‍ പെരുമഴ. വാപ്പിച്ചിയെ കൂട്ടാൻ  മക്കൾ സ്കൂളിൽ പോകാതെ കാത്തിരിക്കുന്നു. “എന്തായി?” എല്ലാവർക്കും ഒരേ ചോദ്യം തന്നെ. ഒന്നുമായില്ല... ഭൂട്ടാൻ ലോട്ടറിയെടുത്തവൻ കൈരളി ടിവി കണ്ട മാതിരി മോണിട്ടറിൽ കണ്ണും നട്ടിരിപ്പാണ് യാത്രക്കാര്‍...!

       ഒരു മണിയായപ്പോഴേക്കും യാത്രക്കാർ തയ്യാറാവാത്തതുകൊണ്ടാണ് ഇതുവരെ പുറപ്പെടാത്തതെന്ന മട്ടിൽ റെഡിയാവാ‍ൻ അനൌൺസ് വന്നു. കൂടുതല്‍ യാത്ര ചോദിക്കാതെ വിതുമ്പി നിന്ന ആ ഉമ്മയുടെ മുഖത്തേക്ക് നോക്കാതെ മോളെയും വാങ്ങി വേഗം തിരിഞ്ഞുനടന്നു.

       ചെക്ക് ഇൻ കഴിഞ്ഞപ്പോൾ വീണ്ടും കിട്ടി ഒരു മണിക്കൂറിന്റെ ബോണസ്! റിയാദ് എയര്‍പോര്‍ട്ടിലെ തറയിലും സീലിംഗിലുമുള്ള ത്രികോണങ്ങള്‍ എണ്ണിത്തീര്‍ക്കാന്‍ കുറച്ചുകൂടി ബാക്കിയുള്ളപ്പോള്‍ വൈകിട്ട് മൂന്നരയോടെ എല്ലാവരെയും ആട്ടിത്തെളിച്ച് വിമാനത്തിനകത്താക്കി.

       കുഞ്ഞ് എന്തെങ്കിലും പ്രശ്നമുണ്ടാക്കുമോ എന്നായിരുന്നു ആകെ ടെന്‍ഷന്‍. ടേക്ക് ഓഫ് ഒന്നു പേടിപ്പിച്ചു. പിന്നെ അടുത്തിരുന്ന യാത്രക്കാരൊക്കെ അവളുടെ പഴയ പരിചയക്കാരാണെന്ന് തോന്നി. സീറ്റില്ലാത്ത പാസഞ്ചര്‍ ആയതുകൊണ്ട്  അടുത്ത സീറ്റുകളിലൂടെ പര്യടനം കഴിഞ്ഞു തിരിച്ചെത്തി. ഉറക്കാനുള്ള പതിനെട്ടാമത്തെ അടവും പരാജയപ്പെട്ടപ്പോൾ സംശയത്തോടെ പുറം ഉടുപ്പു മാറ്റി നോക്കി. അതിവർഷം കാരണം തടയണ തകർന്നിരിക്കുന്നു എന്ന നഗ്നസത്യം കണ്ട് ഞെട്ടി. സിലബസിലില്ലാത്ത വിഷയമാണിത്. ഫ്ലൈറ്റിലെ വിശാലമായ ടോയ്‌ലറ്റിൽ കൊണ്ടുപോയി ഔട്ടർ ലെയർ അഴിച്ചുമാറ്റി. ഇന്നർ ലെയർ മുഴുവൻ വേസ്റ്റ് ബക്കറ്റിലേക്ക്. പിന്നാലെ വരുന്നവര്‍ക്ക് ഒരു തരി പോലും ബാക്കിവെയ്ക്കാതെ ടിഷ്യു തീര്‍ത്തു. ടിവിയിൽ പമ്പേഴ്സിന്റെ പരസ്യം കണ്ട പരിചയത്തിൽ പുത്തൻ തടയണ ഒട്ടിച്ചുപിടിപ്പിച്ചു. ഇതൊക്കെ എന്നാ പഠിക്കുന്നെ എന്നമട്ടിൽ അവളെന്നെ നോക്കി ചിരിച്ചുകൊണ്ടിരുന്നു. പിന്നീട് എല്ലാവര്‍ക്കുമൊപ്പം ഉറങ്ങുമ്പോഴും ഒരു ദിവസത്തെ ഉറക്കച്ചടവോടെ ഞാന്‍ മാത്രം ഉണര്‍ന്നിരുന്നു.

       കേരളത്തിന്റെ കാറ്റേറ്റതോടെ എല്ലാവരും ഉണര്‍ന്നു, ഒപ്പം സമരവീര്യവും. പതിമൂന്നുമണിക്കൂറോളം ക്ഷമ പരീക്ഷിച്ചതല്ലേ... ലാന്‍റിംഗിനു ശേഷം ഇത്തിരിനേരം പുറത്തിറങ്ങാതെയിരുന്ന് പ്രതിഷേധിക്കണമെന്ന് തീരുമാനിച്ചു. നേതാവാകാൻ കൊതിപൂണ്ട ചില ചെറുപ്പക്കാർ സ്വയം നേതൃത്വം ഏറ്റെടുത്തു. ആരും എഴുന്നേൽക്കരുത്, വിമാ‍നക്കമ്പനിയുടെ വേണ്ടപ്പെട്ടവരാരെങ്കിലും വന്നിട്ടേ ഇറങ്ങാവൂ എന്ന ഇടയലേഖനം വായിച്ചു. കുഞ്ഞാടുകളെല്ലാം പൂര്‍ണ്ണസമ്മതത്തോടെ തലയാട്ടിയെങ്കിലും അതൊക്കെ വിമാനം റൺ‌വേയിൽ മുത്തം കൊടുക്കുന്ന നിമിഷം വരെയെ നില നിന്നുള്ളു. വിമാനം നിലത്തിറങ്ങുന്നതിനുമുമ്പേ ചിലരുടെ ചന്തികൾ സീറ്റിൽ നിന്നും പൊങ്ങിത്തുടങ്ങി. എഴുന്നേൽക്കാൻ ശ്രമിച്ച കരിങ്കാലികളെ പിടിച്ചിരുത്തി. മറ്റുചിലർ ഭരണിപ്പാട്ടിന്റെ നാദവിസ്മയം കേട്ട് താനെ ഇരുന്നു. ഇത്രനേരം കഷ്ടപ്പെടുത്തിയതിനെതിരെ പ്രതിഷേധം വേണം. സൌദിയിൽ വെച്ചു നടക്കാത്ത സമരം നാട്ടിലെത്തിയാല്‍ സീറ്റ് ബെൽട്ടഴിച്ചു വിടാം.. സമരങ്ങളുടെ സ്വന്തം നാട്ടില്‍ വിമാനത്തിലിരുന്നും സമരം!

       എന്തായാലും നാട്ടിലെത്തിയെന്ന സമാധാനത്തിലിരിക്കുമ്പോള്‍ വിമാനത്തിലെ എസിയും കുറെ ലൈറ്റുകളും ഓഫായി! കറന്‍റ് കട്ടാണെന്ന് സമാധാനിച്ചു. പിന്നെയാണറിഞ്ഞത്...വിമാനത്തിലെ ഡ്രൈവറും കിളികളും എലികളെ പുകച്ച് പുറത്തുചാടിക്കുന്ന സൂത്രം പ്രയോഗിക്കുകയാണെന്ന്! നിമിഷങ്ങൾക്കകം കൊടും ചൂടും സഹിക്കാനാവാത്ത അസ്വസ്ഥതകളും. ശ്വാസം മുട്ടുന്നതുപോലെ. എന്‍റെ കുഞ്ഞുപാസഞ്ചര്‍ ഉടനെ കരച്ചിലിന്‍റെ സ്റ്റാര്‍ട്ട് ബട്ടൺ ക്ലിക്ക് ചെയ്യും. സമരസമിതി സഖാക്കളേ ക്ഷമിക്കൂ.. ഞാനിതാ കാലുമാറുന്നു. അപ്പോഴേക്കും എയർപോർട്ട് മാനേജരും എയറിന്ത്യയുടെ ഉദ്യോഗസ്ഥരുമൊക്കെ വന്നു ചർച്ചയും ഒത്തുതീർപ്പുമൊക്കെ കഴിഞ്ഞു. മുമ്പേ പാചകം ചെയ്തു കൊണ്ടുവന്ന ‘സോറി’യും ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ടതു ചെയ്യാമെന്ന ‘ഉറപ്പും’ വിളമ്പിയതോടെ സമരത്തിനു വിരാമം. എങ്കിലും മുദ്രാവാക്യം വിളിച്ച് ജാഥയായി എമിഗ്രേഷൻ കൌണ്ടർ വരെ. വർഷങ്ങളോളം മുദ്രാവാക്യം വിളിക്കാൻ മുട്ടി നിന്നവരൊക്കെ ആ വിഷമം കൈചുരുട്ടി ആകാശത്തേക്ക് ശക്തമായി ഇടിച്ച് തീർത്തു!

       ലഗേജ് എടുക്കുന്നതിനും മുമ്പേ കാത്തുനിന്നു മടുത്ത അളിയന്റെ കയ്യില്‍ മോളെ ഏല്പിച്ചപ്പോള്‍ അതുവരെ പിടിച്ചുനിറുത്തിയ ഒരു ദീര്‍ഘനിശ്വാസം വിമാനത്തിന്‍റെ ഇരമ്പലോടെ പറന്ന് പോയി. വിളിച്ചുവരുത്തിയ മാധ്യമപ്രവർത്തകരെയും കണ്ടിട്ടേ പോകാവൂ എന്ന തീരുമാനത്തിലാണ് എല്ലാവരും പുറത്തിറങ്ങിയതെങ്കിലും സ്വന്തം മാധ്യമത്തെ കണ്ടതോടെ ഞാനാ തീരുമാനം പാസ്സ്പോര്‍ട്ടിനും ടിക്കറ്റിനുമൊപ്പം മടക്കി ബാഗില്‍ വെച്ചു.

       ഇനിയെന്‍റെ ക്ഷമ പരീക്ഷിക്കാൻ എയറിന്ത്യക്ക് അവസരം കൊടുക്കില്ലെന്ന പ്രതിജ്ഞയോടെ പുറത്തേക്ക് നടക്കുമ്പോള്‍, മുദ്രാവാക്യങ്ങൾക്കിടെ ആരോ വിളിച്ചു പറയുന്നുണ്ടായിരുന്നു:

       "ആനയും ആനപ്പിണ്ടവും തമ്മിലുള്ള വ്യത്യാസമാണ് ഇന്ത്യയും എയര്‍ ഇന്ത്യയും തമ്മില്‍!   ഇന്ത്യയെ സ്നേഹിക്കണം... എയറിന്ത്യയെ സ്നേഹിക്കരുത്.."

      എത്ര അന്വര്‍ത്ഥം! എത്ര  മനോഹരമായ പദാവലി...!