Tuesday, January 8, 2008

ഒരു പറക്കല്‍ വീരഗാഥ!

     മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്‌ ഞാന്‍ ആദ്യമായി പറന്നത്‌. രാവണന്റെ പുഷ്പകവിമാനത്തെക്കുറിച്ച്‌ മൈതീന്‍ സാറ്‌ ക്ലാസ്സില്‍ കഥ പറഞ്ഞുതന്ന അതേ വര്‍ഷം തന്നെ.

     വേനലവധിക്കാലമായാല്‍ സ്കൂള്‍ മൈതാനത്ത്‌ സര്‍ക്കസ്‌ കമ്പനികള്‍ വരും. മിക്കവാറും എല്ലാ വര്‍ഷവും ദേശാടനക്കിളികളെപ്പോലെ അവര്‍ മുറതെറ്റാതെയെത്തും. സര്‍ക്കസുകാര്‍ ഗ്രാമത്തിലെത്തിയാല്‍ എന്നും ന്യൂസ്‌അവര്‍ ചര്‍ച്ച അതുതന്നെ.

     മാനേജര്‍ കം മെയിന്‍ അഭ്യാസി, ഒരു ഫയല്‍മാന്‍ പിന്നൊരു സൈക്കിള്‍ സവാരിക്കാരന്‍. ഒരു ജോക്കര്‍ ഒന്നു രണ്ടു സഹായികള്‍, രണ്ടോമൂന്നോ സ്‌ത്രീകള്‍ വേണമെങ്കില്‍ ഒന്നോരണ്ടോ കുട്ടികള്‍ ഇത്രയുമായാല്‍ പത്തുദിവസം അഭ്യാസം നടത്താനുള്ള സര്‍ക്കസ്‌ കമ്പനി റെഡി. തുണികള്‍ വലിച്ചുകെട്ടിയ ഒരു ടെന്റിലാണു സര്‍ക്കസ്‌ കമ്പനിയുടെ ഓഫീസ്‌ കം അക്കോമഡേഷന്‍. ആണുപോയി പെണ്ണായി വേഷം മാറാനുള്ള പച്ചമുറിയും അതില്‍തന്നെ.

     സുലൈമാന്‍ സര്‍ക്കസ്‌, സത്യന്‍ സര്‍ക്കസ്‌ എന്നിങ്ങനെ നായകന്മാരുടെ പേരില്‍ത്തന്നെയായിരുന്നു അറിയപ്പെട്ടുകൊണ്ടിരുന്നത്‌.

     "പ്രിയപ്പെട്ട ഗലാസ്നേഹികളെ നാട്ടുകാരെ...നിങ്ങളിതുവരെ കാണാത്ത അഭ്യാസപ്രകടങ്ങളുമായി ഞങ്ങളുടെ സര്‍ക്കസ്‌ സംഘം നിങ്ങളുടെ ഗ്രാമത്തിലെത്തിയിരിക്കുകയാണ്‌. ഞങ്ങളുടെ കമ്പനിയുടെ അഭിമാനമായ കുട്ടപ്പന്‍ പത്തുദിവസം നീളുന്ന സൈക്കിള്‍ സവാരി ആരംഭിക്കുകയാണ്‌..."

     പുല്ലു ചെത്തിമിനുക്കി വെടിപ്പാക്കിയ നിലത്ത്‌ കുമ്മായം കൊണ്ട്‌ വരച്ചുണ്ടാക്കിയ വൃത്താകൃതിയിലുള്ള വേദിക്കുനടുവില്‍ നട്ട കൊടിമരത്തില്‍ കെട്ടിയ മൈക്കില്‍ നിന്നും വിളംബരം കേള്‍ക്കുന്നതിനുമുമ്പേ നാടും നാട്ടാരും എല്ലാം അറിഞ്ഞുകഴിഞ്ഞിട്ടുണ്ടാവും.

     സന്ധ്യയാവുന്നതോടെ റെക്കൊര്‍ഡ്‌ പ്ലെയറില്‍നിന്നും മൈക്കിലൂടൊഴുകുന്ന സിനിമാപ്പാട്ടിന്റെ മാസ്മരികതയിലേക്ക്‌ ചൂട്ടുകറ്റയും റാന്തല്‍ വിളക്കുമായി ജനം വെളിച്ചം കണ്ട ഈയാമ്പാറ്റകളെപ്പോലെ എത്തിത്തുടങ്ങും.

ആദ്യദിവസം കൊടിയുയര്‍ത്തുന്നതോടെ മുഴുവന്‍സമയ അഭ്യാസിയായ സൈക്കിള്‍ സവാരിക്കാരന്‍ സൈക്കിള്‍ യജ്ഞത്തിനാരംഭംകുറിക്കുകയാണ്‌. പത്താം നാള്‍ കളിതീരുന്ന ദിവസമാണ്‌ പിന്നെ നിലത്തിറങ്ങാവൂ. അതാണ്‌ നിയമം. അതുവരെയും എപ്പോഴും സൈക്കിളില്‍ വട്ടം കറങ്ങണം. പകല്‍സമയത്ത്‌ എന്തുചെയ്യുകയാണെന്നറിയാന്‍ ചിലദിവസങ്ങളില്‍ ഉച്ചക്കു വീട്ടുകാരുടെ കണ്ണുവെട്ടിച്ച്‌ കൂട്ടുകാരുമൊന്നിച്ച്‌ വിഷ്ണുലോകത്ത്‌ പോയിനോക്കും. ഒരുദിവസം ഉച്ചക്ക്‌ മറ്റൊരു സൈക്കിളോടുകൂടി തെങ്ങില്‍കെട്ടി അതിനുമുകളില്‍ വെച്ച പലകയില്‍കിടന്ന് നമ്മുടെ സവാരിഗിരിഗിരി സുഖമായുറങ്ങുന്നു. ഭക്ഷണവും തന്റെ വാഹനത്തില്‍ വെച്ചുതന്നെ. കുളിയും മറ്റു പ്രഭാത ക്രൂരകൃത്യങ്ങളൊക്കെ എങ്ങിനെയാണാവോ?

     പ്രവേശനം മിക്കവാറും സൗജന്യമാണ്‌. പരിപാടികള്‍ക്കിടയില്‍ പാട്ടകിലുക്കിയെത്തുന്നയാളുടെ ബക്കറ്റിലിട്ടുകൊടുക്കുന്ന എസ്സെമ്മെസ്സുകളാണു പ്രധാന വരുമാനം. കൂടെ മര്‍മ്മാണിതൈലവില്‍പ്പനയും, തിരുമ്മുചികില്‍സ നടത്തുമ്പോള്‍ കിട്ടുന്ന ദക്ഷിണയും. ഉളുക്കും ചതവുമായി അടുത്തതവണ സര്‍ക്കസുകാരുവന്നിട്ടു തിരുമ്മിക്കാന്‍ കാത്തിരിക്കുന്ന ഭയങ്കര അഭ്യുദയകാംക്ഷികളുമുണ്ടായിരുന്നു!

     സിനിമാറ്റിക്‌ ഡാന്‍സെന്ന വാക്ക്‌ കണ്ടുപിടിക്കുന്നതിനുമുമ്പുള്ള കാലമായതിനാല്‍ സിനിമാപ്പാട്ടു വെച്ച്‌ ഡാന്‍സ്‌ ചെയ്യുന്നതിന്‌ റിക്കാര്‍ഡ്‌ ഡാന്‍സ്‌ എന്നാണു പറഞ്ഞിരുന്നത്‌. ഇന്നു ചാനല്‍ സ്റ്റേജുകളില്‍ കാണുന്നില്ലേ... അതന്നെ. പത്തുനാള്‍ ധാരാളം സംഗതികളും വ്യത്യസ്ഥമായ നമ്പറുകളുമായി ആകൊച്ചുസംഘം നാടിന്റെ രോമാഞ്ചമായി നിലനില്‍ക്കും..

     ഡാന്‍സുകള്‍.. നാടകം.. മിമിക്രി..പിന്നെ സവാരിക്കാരന്റെ വക കൈവിട്ട്‌ സൈക്കിളോടിക്കല്‍ .. ഒറ്റചക്രത്തില്‍ സൈക്കിള്‍ സവാരി മുതലായ എമണ്ടന്‍ നമ്പറുകളുമുണ്ടാവും. ഇടക്ക്‌ ഗുസ്തിമല്‍സരം. ഇന്ദ്രന്‍സിന്റെ ശരീരസൗന്ദര്യത്തെ വെല്ലുന്ന കമ്പനിഫയല്‍മാന്‍ എന്നെ മലര്‍ത്തിയടിക്കാന്‍ കഴിവുള്ളവനുണ്ടൊയെന്ന് നാട്ടുകാരെ വെല്ലുവിളിക്കുന്നു. വെള്ളമടിച്ച്‌ പാമ്പായ ആരെങ്കിലും ഞാനുണ്ടെടാ എന്നു പറഞ്ഞാല്‍ നിശ്ചയിച്ചുറപ്പിച്ച സമയത്ത്‌ മണ്ണു കിളച്ചിളക്കിയുണ്ടാക്കിയ ഗോദായില്‍ ഗുസ്തിമല്‍സരവുമുണ്ടാകും. എത്ര മല്ലനാണെങ്കിലും പാര്‍ട്ടിസമ്മേളനത്തിന്റെ ബാനര്‍ വെട്ടിത്തയ്ച്ചുണ്ടാക്കിയ കളസവും കീറി സര്‍ക്കസ്‌ ഗുസ്തിക്കാരന്‍ തന്നെ വിജയശ്രീലാല്‍ ആകുന്നു.

     അഭ്യാസി നമ്പര്‍ വണ്‍ വക ട്യൂബ്‌ ശരീരത്തും തലയിലും തല്ലിയുടക്കല്‍, തലമുടിയില്‍ ജീപ്പ്‌ കെട്ടി വലിക്കല്‍. നെഞ്ചിലൂടെ ജീപ്പ്‌ കയറ്റിയിറക്കല്‍ മുതലായ പരിപാടികള്‍ കണ്ട്‌ ഞങ്ങള്‍ ശ്വാസമടക്കിപ്പിടിച്ചിരിക്കും.. ഫയല്‍മാന്റെ നെഞ്ചില്‍ വലിയൊരാട്ടുകല്ലു കയറ്റിവെച്ച്‌ നെല്ലുകുത്തി അവിലു വാരിത്തിന്നുന്ന അതിക്രൂരമായകാഴ്ച കണ്ട്‌ ഞങ്ങള്‍ അവിലുതീറ്റക്കാരെ ഒടുക്കത്തെ പ്‌രാക്കു പ്‌രാകും.

     അവസാന ദിവസം നായകനെ വലിയൊരു കുഴികുഴിച്ച്‌ അതിലിട്ടുമൂടി മുകളില്‍ ചിരട്ട നിറച്ച്‌ മണ്ണെണ്ണയൊഴിച്ച്‌ കത്തിച്ചു. നീണ്ട കാത്തിരിപ്പിനൊടുവില്‍ മണ്ണുമാന്തി പുറത്തെടുക്കുന്ന നായകന്‍ കൈവീശി വിഷ്ചെയ്ത്‌ വരുന്നതുകാണുമ്പോഴാണു ശ്വാസം നേരെ വീഴുക.

     സത്യന്‍ സര്‍ക്കസിലാണു എനിക്കും ബിനോയിക്കും പെര്‍ഫോം ചെയ്യന്‍ ഒരു വേദികിട്ടുന്നത്‌. അത്‌ എനിക്ക്‌ ശരിക്കും ഒരു ബ്രേക്ക്‌ ആയിരുന്നു. അക്കാലത്തെ സര്‍ക്കസ്‌കാര്‍ക്കിടയിലെ സ്റ്റാര്‍ ആയിരുന്നു സത്യന്‍. തോളറ്റം മുടിയുള്ള ഒത്തശരീരവുമുള്ള അയാള്‍ നല്ലൊരു നടന്‍ കൂടിയായിരുന്നു. ഒരിക്കല്‍ കണ്ണില്ലാത്ത ഒരു കുഷ്ഠരോഗിയുടെ വേഷം പാടി അഭിനയിച്ചപ്പോള്‍ നാട്ടുകാര്‍ എത്ര നോട്ടുമാലകളാണെന്നോ അണിയിച്ചത്‌.

     എന്റെ ക്ലാസ്സ്‌മേറ്റാണു ബിനോയി, ബഞ്ച്‌മേറ്റും. വീടും തൊട്ടടുത്ത്‌. എന്നും സര്‍ക്കസ്‌ കാണാന്‍പോകുന്നതും ഇരിക്കുന്നതും ഒരുമിച്ച്‌. ഒരിക്കല്‍ സത്യന്‍ സര്‍ക്കസ്‌ കാണ്ട്‌ ഞങ്ങള്‍ കാറ്റാടിത്തണലും തണലൊത്തൊരു മതിലും... പാടിയിരിക്കുകയാണ്‌.
ആദ്യം സത്യന്‍ മാഷ്‌ തന്റെ തോളറ്റമെത്തുന്ന നീണ്ടുചുരുണ്ട മുടിയില്‍ കയറുകൂട്ടിപ്പിരിച്ചു. അതില്‍ രണ്ടുസൈക്കിളുകള്‍ കെട്ടി. സൈക്കിളുകള്‍ ഇരുകൈകള്‍കൊണ്ടുയര്‍ത്തി വട്ടം കറങ്ങി.കറക്കത്തിന്റെ വേഗത കൂടിയപ്പോള്‍ കൈകള്‍ വിട്ടു. കറക്കം തുടരുന്നു... ഇപ്പോള്‍ സത്യനില്ല, സൈക്കിളുകളും... കണ്ണുകളില്‍ ഒരുപമ്പരം മാത്രം. പിന്നെ വേഗത കുറച്ചു..നിറുത്തി സൈക്കിളുകള്‍ രണ്ടും സേഫായി ലാന്‍ഡ്‌ ചെയ്തു.
പിന്നെ ഏതാനും നമ്പറുകള്‍...

     "നാന്‍ ആണയിട്ടാല്‍...."

     "അടി എന്നടീ റാക്കമ്മാ... "

     സിനിമാറ്റിക്‌ ഡാന്‍സിന്റെ അപ്പൂപ്പന്‍ അരങ്ങുതകര്‍ക്കുന്നു.

     സൈക്കിള്‍സവാരിക്കാരന്റെ അഭ്യാസങ്ങള്‍.. ഞാനും ബിനോയിയും ഇരിക്കുന്ന കല്ലിനടുത്തേക്കുവന്നു. സൂക്ഷിച്ചുനോക്കി പിന്നെ എഴുന്നേല്‍പ്പിച്ചുനിറുത്തി. ഞങ്ങള്‍ തമ്മിലുള്ള കെമിസ്ട്രി ഇഷ്ടപ്പെട്ടതുകൊണ്ടാവണം നിന്നപ്പോള്‍ വേദിക്കു നടുവിലേക്കു ക്ഷണിച്ചു.

     മുടിയൊപ്പം പിരിച്ച കയറില്‍ പിടിക്കാന്‍ പറഞ്ഞു.

     "ബലമായി പിടിച്ചോണേ... വിടരുത്‌.."

     സത്യന്‍ ഞങ്ങളെയെടുത്തുയര്‍ത്തി...പിന്നെ സൈക്കിളുകറക്കിയപോലെ ചൂണ്ടയില്‍ കൊരുക്കിയ മീന്‍ പോലെ മുടിയില്‍ തൂങ്ങിക്കിടന്ന ഞങ്ങളെയും കറക്കാന്‍ തുടങ്ങി... കൈകള്‍ മുറിഞ്ഞുപോകുന്ന വേദന... എനിക്കും ചുറ്റും പമ്പരം കറങ്ങുന്ന എന്റെനാട്‌.

     ഞാന്‍ തീരുമാനിച്ചുകഴിഞ്ഞു...പറക്കാതെ തരമില്ല. അറിയാതെതന്നെ കൈകള്‍ അയഞ്ഞു. “ഹെന്റുമ്മോ.... ഞാനിതാ പോണേ...“

     ഞാനൊരു പറക്കും സ്വാമിയായി...

     ക്യാച്ച്‌ ..

     പറന്നു ബൗണ്ടറി കടക്കുന്നതിനുമുമ്പ്‌ ഒരു ഫയല്‍മാന്‍ എന്നെ പിടിച്ചു.

     നിലത്തിറങ്ങിയിട്ടും കണ്ണിനുമുമ്പില്‍ ലോകം കറങ്ങുന്നു. കയ്യുംകാലും ഒന്നുതിരുമ്മി കുടഞ്ഞ്‌ പഴയ സീറ്റില്‍ കൊണ്ടിരുത്തി.. ഭൂമിയില്‍ തിരിച്ചെത്തിയെന്നു വിശ്വസിക്കാനാവാതെ പേടിച്ച് കരഞ്ഞിരിക്കുമ്പോള്‍ നല്ലൊരു പെര്‍ഫോമെന്‍സ്‌ കളഞ്ഞതിന്റെ ഈര്‍ഷ്യതയോടെ ചിലരെന്നെ നോക്കി.

     ഞാന്‍ പറന്നതോടെ സത്യന്മാഷിന്റെ ബാലന്‍സുതെറ്റി. ബിനോയി എമര്‍ജെന്‍സി ലാന്‍ഡിംഗ്‌ നടത്തി. പിന്നെ നടന്ന ഐറ്റംസൊന്നും ശരിക്ക്‌ കാണാനും പറ്റിയില്ല. എന്റെ കണ്ണും തലയുമപ്പോഴും പമ്പരം കറങ്ങുകയായിരുന്നു.

     പാതിരായോടടുത്ത്‌ പരിപാടികള്‍ കഴിഞ്ഞ്‌ ചൂട്ടുകറ്റയുടെ വെളിച്ചത്തില്‍ ഇടവഴിയിലൂടെ വീട്ടിലേക്കു നടക്കുമ്പോള്‍ കൂട്ടത്തിലാരോ സംസാരിക്കുന്നതു കേട്ടു.

     "ആപിള്ളേരു കൈവിടാതിരുന്നെങ്കില്‍.... നല്ലരസമുണ്ടായിരുന്നു പമ്പരം കറങ്ങുന്നതുകാണാന്‍."

     അടുത്താഴ്ച വീണ്ടും ജന്മനാട്ടിലൊക്കൊരു പറക്കലിനു തയ്യാറെടുക്കുമ്പോള്‍ കുഞ്ഞുന്നാളിലെ ഓര്‍മ്മ ഒരിക്കല്‍കൂടി ചിറകുവീശി പറന്നുവന്നു.