Monday, December 17, 2007

ഓര്‍മ്മയിലൊരു കണ്ണീര്‍ത്തുള്ളി

     പത്താംതരം കഴിഞ്ഞ്‌ കോതമംഗലം എം.എ. കോളേജില്‍ പ്രീഡിഗ്രിക്ക്‌ ചേര്‍ന്നകാലം. ചെറുപ്പം മുതലുള്ള കളിക്കൂട്ടുകാരുമൊത്ത്‌ വീടിനടുത്തുള്ള സര്‍ക്കാര്‍ സ്കൂളില്‍തന്നെയായിരുന്നു അതുവരെയുള്ള പഠനം. നാട്ടുമ്പുറത്തെ സര്‍ക്കാര്‍ പള്ളിക്കൂടത്തില്‍ നിന്നും പതിനഞ്ചുവയസ്സു തികയുന്നതിന്‌ മുമ്പ്‌ കോളേജിലേക്ക്‌ പറിച്ചുനടപ്പെട്ട എനിക്ക്‌ നഗരവും കോളേജുമെല്ലാം കൗതുകം നിറഞ്ഞ പുതിയ അനുഭവങ്ങളായിരുന്നു.

     അതിവിശാലമായ കുന്നിന്‍മുകളില്‍ തലയുയര്‍ത്തിനില്‍ക്കുന്ന കോളേജ്‌. അവിടെ പഠിക്കാന്‍ അഡ്‌മിഷന്‍ കിട്ടിയപ്പോള്‍ ഒരുപാട്‌ സന്തോഷവും അതിലേറെ അമ്പരപ്പും. കോളേജ്‌ ജീവിതം എനിക്ക്‌ ഇന്നത്തെ ക്യാമ്പസ്‌ സിനിമകളിലെപ്പോലെ അത്ര അടിപൊളിയൊന്നുമായിരുന്നില്ല. ഇല്ലായ്മകളുടെ നടുവില്‍നിന്നുമെത്തി പുതിയലോകം കണ്ട്‌ പകച്ചുനില്‍ക്കുമ്പോള്‍ എന്തോന്ന് അടിപൊളി? അന്ന് എന്റെ നാട്ടില്‍നിന്നും ഏതാനും മുതിര്‍ന്ന ഡിഗ്രി പഠിക്കുന്നവരൊഴികെ മറ്റാരുമുണ്ടായിരുന്നില്ല. സ്കൂളില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ സഹപാഠികളെല്ലാം കൂട്ടുകാരായിരുന്നെങ്കില്‍. കോളേജിലെത്തിയ ആദ്യദിനങ്ങളില്‍ ശരിക്കും ഒറ്റപ്പെട്ടുപോയ അവസ്ഥയിലായിരുന്നു.

     ആദ്യത്തെ ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും അല്‍പ്പം പരിചയങ്ങളൊക്കെ ആയിത്തുടങ്ങി. ജോയിയുമായാണ്‌ ആദ്യം ചങ്ങാത്തത്തിലായത്‌. ഇന്റര്‍വ്യൂവിന്‌ വന്നദിവസം ദിവസം തന്നെ പരിചയപ്പെട്ടതാണവനെ. ഇരുനിറമെങ്കിലും തിളങ്ങുന്ന കണ്ണുകളും സദാ പുഞ്ചിരിക്കുന്ന മുഖവും വശ്യമായ സംസാരവും ആദ്യംതന്നെ ശ്രദ്ധിച്ചിരുന്നു. ക്ലാസ്സ്‌ ഡിവിഷന്‍ തിരിച്ചപ്പോള്‍ അവന്‍ എന്റൊപ്പമായി. ആ പരിചയം ഒരിക്കലും മറക്കാനാവാത്ത സൗഹൃദത്തിലേക്ക്‌ വഴിതുറക്കുകയായിരുന്നു.

     എന്റെ നാട്ടില്‍നിന്നും ആകെ രണ്ട്‌ ബസ്സാണ്‌ അന്ന് നേരിട്ട്‌ കോതമംഗലത്തേക്കുള്ളത്‌. അതില്‍ ഞങ്ങള്‍ക്ക്‌ പോകാനുള്ള സമയത്തോടുന്ന തുരുമ്പ്‌ ആഴ്ചയില്‍ മൂന്നുദിവസമെങ്കിലും മുടങ്ങും. ഒരുമണിക്കൂര്‍ നേരത്തെ കഷ്ടപ്പെട്ട യാത്രക്കൊടുവില്‍ കോളേജിലെത്തുമ്പോള്‍ മിക്കവാറും ദിവസങ്ങളില്‍ സമരം. കുന്നുകയറിത്തുടങ്ങുമ്പൊഴെ ചെവിയോര്‍ക്കുന്നത്‌ മുദ്രാവാക്യം വിളി കേള്‍ക്കുന്നുണ്ടൊ എന്നാണ്‌. സമരമായാല്‍ പെരുത്ത്‌ സന്തോഷം. വന്ന ബസ്സ്‌ തിരിച്ചുപോകുമ്പോള്‍ അതില്‍ ഞാനുമുണ്ടാവും.

     ജോയിയായിരുന്നു ആകെയുള്ള കൂട്ട്‌. പിന്നെ അവനൊപ്പം വരുന്ന രാജനും. ടൗണില്‍ എന്നെക്കാള്‍ പരിചയമുള്ളത്‌ അവനായിരുന്നു. കറിയില്ലാതെ പൊതിച്ചോറുമായി വരുന്ന ദിവസങ്ങളില്‍ ക്യാന്റീനില്‍ നിന്നും കറിവാങ്ങി പങ്കുവെക്കാനും സമരമുള്ള ദിവസം നോക്കി മാറ്റിനിക്കുപോവാനും അവനുണ്ടായിരുന്നു കൂടെ. ജോയിയുമായുള്ള സൗഹൃദം വല്ലാത്തൊരാത്മബന്ധമായി വളരുകയായിരുന്നു.

     നേര്യമംഗലത്ത്‌ പെരിയാറിന്റെ തീരത്താണവന്റെ വീട്‌. കൂലിപ്പണിക്കാരായ അപ്പച്ചനും അമ്മച്ചിയും രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന അനിയത്തികുട്ടിയുമടങ്ങുന്ന കൊച്ചുകുടുംബം. വീട്ടിലെ എല്ലാ വിശേഷങ്ങളും അവന്‍ പറഞ്ഞറിഞ്ഞു. ഞങ്ങള്‍ പരസ്പരം കൈമാറാത്ത വിശേഷങ്ങളൊന്നുമില്ലായിരുന്നു.

     കുന്നിന്മുകളിലെ ചാപ്പലിനു ചുറ്റുമായി ചതുരാകൃതിയിലാണ്‌ കോളേജ്‌ കെട്ടിടം. എല്ലാദിവസവും ഉച്ചക്ക്‌ ജോയിയോടൊപ്പം പള്ളിയില്‍ പോക്ക്‌ പതിവാക്കി. കുര്‍ബ്ബാന കൈക്കൊള്ളാനല്ല, വരാന്തയിലിരുന്നു പൊതിച്ചോറ്‌ ശാപ്പിടാന്‍. ഊണും കഴിഞ്ഞ്‌ കുന്നിഞ്ചെരുവിലെ ആഞ്ഞിലിമരങ്ങള്‍ക്ക്‌ ചുറ്റിക്കളിക്കുന്ന ഡിഗ്രിചേട്ടന്മാരെയും ചേച്ചിമാരേയും കടന്നുള്ള പതിവ്‌ കറക്കം ഉച്ചക്ക്‌ ശേഷം ക്ലാസ്‌ തുടങ്ങുന്ന സമയംവരെ നീളും.

     അക്കാലത്താണ്‌ എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്ന ആന കോതമംഗലത്ത്‌ വരുന്നത്‌. ആനയെ കാണാന്‍ പോകാന്‍ എല്ലാവരും തയ്യാറായി. ഉച്ചവരെ ക്ലാസ്സുള്ള ദിവസം നോക്കി കൂട്ടുകാരൊത്ത്‌ കാണാന്‍ പോയി. വല്യ ആനക്കഥയൊന്നുമില്ലാതിരുന്നിട്ടും കോതമംഗലത്തും പരിസരത്തും ഷൂട്ട്‌ ചെയ്ത പടമായതുകൊണ്ട്‌ ജവഹര്‍ തിയേറ്ററില്‍ ഹൗസ്‌ഫുള്‍ ആയിരുന്നു. അതാണെന്റെ ആദ്യ കാമ്പസ്‌ സിനിമ.

     അതിനു ശേഷം ഉച്ചകഴിഞ്ഞ്‌ ക്ലാസ്സില്ലാത്ത ദിവസങ്ങളില്‍ കാണാത്ത സിനിമകളുള്ള തിയേറ്റര്‍ അന്വേഷിക്കാന്‍ തുടങ്ങിയത്‌ പഠനത്തിനൊരു വഴിത്തിരിവായി. അപരിചിതത്വം മാറി സൗഹൃദങ്ങളേറിയതോടെ ജീവിതം കൂടുതല്‍ രസകരമായി. സമരവും പഠനവും സിനിമയുമൊക്കെയായി രണ്ടുവര്‍ഷം കടന്നുപോയതറിഞ്ഞില്ല.

     പരീക്ഷക്ക്‌ മലയാള സിനിമയില്‍ നിന്നും കാര്യമായ ചോദ്യങ്ങളൊന്നും വരാത്തതുകൊണ്ടും ആംഗലേയം ഇഷ്ടവിഷയമായതുകൊണ്ടും റിസല്‍റ്റ്‌ അനുകൂലമായിരുന്നു. ഇംഗ്ലീഷിന്‌ ഭംഗിയായി തോറ്റു. അന്നും ജോയി കൂട്ടിനുണ്ടായിരുന്നു. പിന്നെ സെപ്തംബറില്‍ പരീക്ഷയെഴുതാന്‍ പോയപ്പോള്‍ പണ്ട്‌ മാറ്റിനിക്ക്‌ കൂടെയുണ്ടായിരുന്ന എല്ലാവരുമുണ്ടായിരുന്നു എന്നതാശ്വാസമായി.

     ഒറ്റവിഷയം മാത്രം പഠിക്കാന്‍ മൂന്ന് മാസം കിട്ടിയതുകൊണ്ടും കയ്യീന്ന് കാശുമുടക്കി ട്യൂഷനെടുത്തതുകൊണ്ടും ഇംഗ്ലീഷെന്ന കീറാമുട്ടി ഞങ്ങള്‍ ഒരുവിധം കീറിയെടുത്തു.

     കോളേജ്‌ കാലം കഴിഞ്ഞു പിരിഞ്ഞതിനുശേഷം ഒന്നുരണ്ടുതവണകൂടി ജോയിയെ കണ്ടു. ഒരിക്കല്‍ ടൗണിലെ ബസ്റ്റാന്റില്‍ വെച്ചുകണ്ടപ്പോള്‍ പ്രീഡിഗ്രി ജയിച്ചു, ഏതായാലും ഈവര്‍ഷം പോയി അടുത്തവര്‍ഷം ഡിഗ്രിക്ക്‌ ചേരണം എന്നവന്‍ പറഞ്ഞു. തല്‍ക്കാലം എന്തെങ്കിലും ജോലി കണ്ടുപിടിക്കണം. ഭാവിയെക്കുറിച്ചുപറയുമ്പോള്‍ വല്ലത്തൊരു പ്രതീക്ഷയിലായിരുന്നു അവന്റെ കണ്ണുകള്‍.

     "നീ പഠനം ഉപേക്ഷിക്കരുത്‌. ഇനിയും ഡിഗ്രിക്ക്‌ ചേര്‍ന്ന് പഠിക്കണം. പഠിച്ച്‌ വലിയ ആളാകണം". ഞാനന്ന് കേള്‍ക്കനിഷ്ടപ്പെടാത്തത്‌ അവനെ ഉപദേശിച്ചു. അവനു കൊടുക്കാന്‍ എന്റെ ഓട്ടക്കീശയില്‍ അതേയുണ്ടായിരുന്നുള്ളൂ.

     സെപ്റ്റംബറിലെ പരീക്ഷക്കു ശേഷം വീട്ടില്‍ വെറുതെയിരിക്കുന്ന സമയത്ത്‌ എഴുതിത്തീര്‍ന്ന ബുക്കുകളുടെ പുറംചട്ടയില്‍ കുത്തിവരച്ചുകൊണ്ടിരുന്നപ്പോള്‍ എനിക്കൊരതിമോഹം തോന്നി. ചിത്രരചന പഠിക്കണമെന്ന്. മൈക്കലാഞ്ചലോയോ ഡാവിഞ്ചിയൊ അതുമല്ലെങ്കില്‍ കേവലം ഒരു രവിവര്‍മ്മയെങ്കിലുമാകണമെന്ന മോഹത്താല്‍ ഞാന്‍ ചിത്രകല പഠിക്കാനായി ചേര്‍ന്നു. ഫീസ്‌ കണ്ടെത്താനായി ഒരു സുഹൃത്തിന്റെ സ്ഥാപനത്തില്‍ പാര്‍ട്‌ടൈം ജോലിയും. ടൗണിലെ എന്റെ പുതിയ അഡ്രസ്സ്‌ വെച്ച്‌ ജോയിക്ക്‌ കത്തയച്ചു. ഒരുപാട്‌ കാത്തിരുന്നെങ്കിലും അവന്‍ എന്റടുത്ത്‌ വന്നില്ല.

     പിന്നെ നേരില്‍ കണ്ടില്ലെങ്കിലും സ്നേഹം പൂക്കുന്ന കത്തുകളിലൂടെ ഊഷ്മളമായ ആ ബന്ധം തുടര്‍ന്നു പോന്നു. മാസത്തിലൊരു കത്തെങ്കിലും അയക്കാതിരുന്നിട്ടില്ല. അവനയക്കുന്ന കത്തുകളിലൂടെ എല്ലാ വിവരങ്ങളും അറിഞ്ഞുകൊണ്ടിരുന്നു. ലോവര്‍പെരിയാര്‍ ഡാം പണിയുന്ന സൈറ്റില്‍ ചെറിയൊരു ജോലി തരപ്പെട്ടുവെന്നും ഈവര്‍ഷം തല്‍ക്കാലം പഠിക്കാന്‍ പോകുന്നില്ലെന്നും ഒരിക്കല്‍ പറഞ്ഞു. "പഠിക്കാനുള്ള ചെലവ്‌ സ്വയം കണ്ടെത്തണം. ഇനിയും അപ്പച്ചനെ ബുദ്ധിമുട്ടിക്കുന്നത്‌ ശരിയല്ല". ജോയി ഒരിക്കലെഴുതി.

     മാസത്തിലൊരിക്കലെങ്കിലും ഞങ്ങള്‍ പരസ്പരം കത്തയക്കാതിരുന്നിട്ടില്ല.അവസാനം അയച്ച കത്തിനു മറുപടി കുറെ കാത്തിട്ടും വരാതിരുന്നപ്പോള്‍ കിട്ടിക്കാണില്ലെന്നുകരുതി ഒന്നുകൂടി എഴുതി. പിന്നെയും മറുപടിക്കായുള്ള കാത്തിരിപ്പ്‌... രണ്ടു കത്ത്‌ വരാനുള്ള സമയം കഴിഞ്ഞു. ഇല്ല, അവനെന്നെ മറന്നു ... എനിക്ക്‌ ദേഷ്യത്തേക്കളേറെ സങ്കടമായിരുന്നു. കാത്തിരിപ്പ്‌ ദിവസങ്ങളും മാസങ്ങളുമായി...

പിന്നെയെഴുതി. പതിവുപോലെ ഇന്‍ലന്റ്‌ നിറക്കാതെ.

     "ജോയീ... ഞാന്‍ അയച്ച രണ്ടുകത്തും കിട്ടിക്കാണുമെന്നെനിക്കറിയാം. എന്തേ മറുപടി അയക്കാഞ്ഞത്‌. സമയമില്ലേ.. അതൊ പുതിയ ജോലിയും കൂട്ടുകാരൊക്കെയുമായപ്പോള്‍ എന്നെ മറന്നോ? ഇനി ഞാന്‍ ഏഴുതേണ്ടെങ്കില്‍ ഒരുവാക്കുപറഞ്ഞാല്‍ മതി ഇനിയൊരിക്കലും ശല്യമാവില്ല. ഇപ്പോള്‍ ടൗണില്‍ ഞാനുണ്ട്‌. പറ്റുമെങ്കില്‍ എന്റടുത്ത്‌ വരണം. എന്നെ ബന്ധപ്പെടാനുള്ള രണ്ടുമൂന്ന് അഡ്രസ്സ്‌ നിനക്കു തന്നു. ഇതിലേതെങ്കിലും ഒന്നറിയിക്കണം. അല്ലെങ്കില്‍ നിന്നെ കാണാന്‍ സൗകര്യമുള്ള സ്ഥലം പറ... എവിടെയാണെങ്കിലും ഞാന്‍ വരാം."
എന്റെ ക്ഷോഭവും സങ്കടവും ഏതാനും വരികളിലൊതുക്കി പോസ്റ്റ്‌ ചെയ്തു.

     ദിവസങ്ങള്‍ക്കുശേഷം ഒരിക്കല്‍ രാത്രി ജോലികഴിഞ്ഞെത്തി ഊണ്‌ കഴിക്കാനിരുന്നപ്പോഴാണ്‌ എനിക്കുള്ളൊരു കത്ത്‌ സഹോദരി കൊണ്ടുവന്നു തന്നത്‌. ഇന്‍ലന്റില്‍ എഴുതിയ കത്തിന്റെ അയച്ച മേല്‍വിലാസം കണ്ടൊന്നമ്പരന്നു. ഒറ്റനോട്ടത്തില്‍തന്നെ ജോയിയുടെ പെങ്ങളുടെ പേരാണെന്നറിഞ്ഞെങ്കിലും എന്തുകൊണ്ടാണ്‌ അവളെനിക്ക്‌ കത്തെഴുതിയതെന്ന് ആലോചിച്ച്‌ ലെറ്റര്‍ തുറന്നപ്പോള്‍ ഒരു തുണ്ട്‌ കടലാസ്‌ താഴെവീണു.

     ദിനപത്രത്തില്‍ നിന്നും മുറിച്ചെടുത്ത ആ കടലാസ്‌കഷണം കണ്ടെനിക്ക്‌ കണ്ണില്‍ ഇരുട്ടുകയറുന്നതുപോലെ തോന്നി.പേവിഷബാധയേറ്റ യുവാവ്‌ മരിച്ചു. താഴെയൊരു ഫോട്ടോയും. എനിക്കുചുറ്റും ഭൂമി കീഴ്‌മേല്‍ മറിയുന്നു. ഇത്‌ അവനാകല്ലേയെന്ന പ്രാര്‍ത്ഥനയോടെ വീണ്ടും വീണ്ടും ആ ഫോട്ടോയില്‍ നോക്കി. അതെ ഇതെന്റെ പ്രിയപ്പെട്ട ജോയിയാണ്‌. എനിക്കാ വാര്‍ത്ത വായിച്ച്‌ പൂര്‍ത്തിയാക്കാനായില്ല. മനസ്സ്‌ മരവിച്ച അവസ്ഥയിലായിരുന്നു ഞാന്‍.

അവന്റെ കുഞ്ഞനുജത്തി എഴുതിയ വരികളിലെ അക്ഷരങ്ങളെന്നെ ഒരുപാട്‌ കരയിച്ചു.

     "പ്രിയപ്പെട്ട ഇക്കാ. നേരില്‍ കണ്ടിട്ടില്ലെങ്കിലും കുഞ്ഞാഞ്ഞ പറഞ്ഞ്‌ നന്നായി അറിയാം, നിങ്ങള്‍ തമ്മിലുള്ള അടുപ്പവും. അയച്ചകത്തുകള്‍ മൂന്നെണ്ണവും കിട്ടിയിരുന്നു. മറുപടി കാണാതാവുമ്പോള്‍ എഴുത്ത്‌ നിറുത്തുമെന്ന് കരുതി ഇതുവരെ മനഃപൂര്‍വ്വം മറുപടി അയക്കാതിരുന്നതാണ്‌. ഇതിനും മറുപടി അയച്ചില്ലെങ്കില്‍ ഇനിയും നിങ്ങള്‍ ചേട്ടനു കത്തയച്ചെങ്കിലോ എന്നു ഭയപ്പെടുന്നതുകൊണ്ട്‌ എഴുതുകയാണ്‌.

     ഇക്കായുടെ പ്രിയപ്പെട്ട കൂട്ടുകാരന്‍ കത്തയച്ചാല്‍ ഒരിക്കലും കിട്ടാത്ത നാട്ടിലേക്ക്‌ പോയി. വന്ന കത്തുകളെല്ലാം അപ്പച്ചനും ഞാനും മാത്രമെ കണ്ടുള്ളു. അമ്മച്ചിയെ കാണിച്ചിട്ടില്ല, അവര്‍ക്കിതൊരിക്കലും താങ്ങാനാവില്ല. ഒരുമാസം മുമ്പ്‌ ചേട്ടന്‌ ഒത്തിരി ഇഷ്ടമുണ്ടായിരുന്ന നായക്കുട്ടി ഒന്നു ചെറുതായി കടിച്ചിരുന്നു. അന്നതത്ര കാര്യമാക്കിയിരുന്നില്ല. മുറിവിനു മാത്രമേ ചികില്‍സിച്ചിരുന്നുള്ളു. കുറച്ചു ദിവസങ്ങള്‍ക്കുശേഷം അത്‌ അസുഖം പിടിച്ച്‌ ചത്തു. അതിനുശേഷമാണ്‌ ചേട്ടന്‌ സുഖമില്ലാതാകുന്നത്‌. അത്‌ കണ്ടപ്പോള്‍ തന്നെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ഞങ്ങള്‍.... ഏറെ വൈകിപ്പോയിരുന്നു.

     ഡോക്ടര്‍മാര്‍ ഇനിയൊന്നും ചെയ്യാനില്ല കൊണ്ടുപൊയ്ക്കൊള്ളാന്‍ പറഞ്ഞതുകൊണ്ട്‌ വീട്ടിലേക്ക്‌ കൊണ്ടുപോന്നു. വീട്ടില്‍ വെച്ച്‌ ഞങ്ങളുടെ കണ്മുന്നില്‍ വെച്ചാണ്‌ ചേട്ടനു പേയിളകി... ഞങ്ങള്‍ക്ക്‌ കണ്ടുനില്‍ക്കാനേ കഴിഞ്ഞുള്ളു. ഞങ്ങളെ തീരാദുഃഖത്തിലാഴ്‌ത്തി വേദനകളില്ലാത്ത ലോകത്തിലേക്ക്‌.... ചേട്ടന്‍ പോയി. ഒപ്പം ഞങ്ങളുടെ എല്ലാപ്രതീക്ഷകളും. മാനസികമായി തകര്‍ന്നുപോയ അമ്മച്ചി ഇതുവരെ ചേട്ടന്റെ വേര്‍പാട്‌ തകര്‍ത്ത മാനസികാവസ്ഥയില്‍നിന്നും കരകയറിയിട്ടില്ല. അവരറിയാതെയാണീ കത്തെഴുതുന്നതും. ഇനി കത്തയക്കില്ലെന്നു കരുതട്ടെ.
എന്ന് സ്വന്തം അനിയത്തി..."

     എന്റെ കയ്യിലിരുന്ന ആ കത്ത്‌ കനലായി എരിയുന്നതറിഞ്ഞു. എനിക്ക്‌ ദുഃഖം അടക്കാന്‍ കഴിഞ്ഞില്ല. പൊട്ടിക്കരഞ്ഞുപോയി. അവന്റെ വേര്‍പാട്‌ മാസങ്ങള്‍ക്കുശേഷമാണ്‌ ഞാനറിയുന്നത്‌. അവന്റെ മരണത്തിനു ശേഷമാണല്ലോ ഞാനവന്‌ കത്തെഴുതിക്കൊണ്ടിരുന്നത്‌ എന്നോര്‍ത്തപ്പോള്‍ സഹിക്കാന്‍ കഴിയുമായിരുന്നില്ല. എന്റെ കത്തുവായിച്ചപ്പോള്‍ അവരുടെ മാനസികാവസ്ഥ എന്തായിരുന്നിരിക്കും?.

     ആ കത്തുകളിലെ വരികളിന്നും എന്റെ മിഴികളെ ഈറനണിയിക്കുന്നു.

     ഒരുപാടുതവണ അവന്റെ വീടുവരെ പോകണമെന്നു കരുതിയെങ്കിലും അവന്റെ അപ്പച്ചന്റെയും അമ്മച്ചിയെയുടെയും അനിയത്തിയുടെയും സങ്കടം കാണാനുള്ള വിഷമംകൊണ്ട്‌ മാറ്റി വെക്കുകയായിരുന്നു. പിന്നീട്‌ ജന്മനാടുപേക്ഷിക്കേണ്ടിവന്ന ഗള്‍ഫ്‌ ജീവിതം. ഓരോ അവധിക്കാലത്തും അവിടം വരെ പോകണമെന്നു മനസ്സിലുറപ്പിക്കും. പക്ഷെ, എണ്ണിചുട്ടപ്പം പോലെ കിട്ടുന്ന ദിവസങ്ങളിലൊന്നും ഒരിക്കല്‍പോലും പോകാന്‍ കഴിഞ്ഞിട്ടില്ല.

     കഴിഞ്ഞതവണ അവധിക്കായി നാട്ടിലെത്തിയപ്പോള്‍ എനിക്കു പുതിയൊരയല്‍ക്കാരനെക്കിട്ടി. മുമ്പ്‌ ജോയിയുടെ അയല്‍ക്കാരനായിരുന്ന കുഞ്ഞിക്ക. അവന്റെ ദാരുണമായ മരണം നേരില്‍കണ്ട്‌ ഇപ്പൊഴും ആ ദുരന്തം നെഞ്ചില്‍ ഒരു നെരിപ്പോടായി കൊണ്ടുനടക്കുന്ന അനേകം ദൃക്‌സാക്ഷികളിലൊരാള്‍.

     കുഞ്ഞിക്കായുടെ വാക്കുകളില്‍നിന്നാണ്‌ കൂടുതലറിയുന്നത്‌. നാടിനും വീടിനും പ്രിയപ്പെട്ടവനായിരുന്നു ജോയി. നാട്ടിലെന്തുകാര്യമുണ്ടെങ്കിലും മുന്നിലുണ്ടാവും. യാതൊരുവിധത്തിലുള്ള ദുഃശ്ശീലങ്ങളും തൊടാത്ത ചെറുപ്പക്കാരന്‍. ആര്‍ക്കും മാതൃകയായി ചൂണ്ടിക്കാണിക്കാനുണ്ടായിരുന്നതവനെയാണ്‌. എന്തുജോലിയും ചെയ്ത്‌ അദ്ധ്വാനിച്ചു കിട്ടുന്ന പണം കൊണ്ട്‌ കുടുംബം പൊന്നുപോലെ നോക്കിയ അവനെ നാട്ടിലെല്ലാം വലിയ മതിപ്പായിരുന്നു. സ്നേഹം കൊണ്ട്‌ സ്വര്‍ഗ്ഗതുല്യമായിരുന്നു ആ കുടുംബം. അതുകൊണ്ടുതന്നെ ആ കുടുംബത്തിനു നേരിട്ട ദുരന്തം നാടിനു തീരാനൊമ്പരവുമായി.

     അസാധാരണമായ രോഗലക്ഷണങ്ങള്‍ കണ്ടാണ്‌ ജോയിയെ ആശുപത്രിയിലെത്തിച്ചത്‌. അപ്പോഴേക്കും ആക്രമണോല്‍സുകത കാണിച്ചുതുടങ്ങിയിരുന്നു. ചികില്‍സിച്ചാല്‍ ഭേദമാകുന്ന അവസ്ഥ കഴിഞ്ഞതിനാല്‍ മയങ്ങാനുള്ള മരുന്നും കൊടുത്തു വീട്ടിലേക്ക്‌ തിരിച്ചയക്കുകയല്ലാതെ ഡോക്ടര്‍മാര്‍ക്ക്‌ മറ്റുവഴികളില്ലയിരുന്നു.

     വീട്ടിലെത്തിച്ചപ്പോഴേക്കും ആശുപത്രിയില്‍ വെച്ചുകൊടുത്ത മയങ്ങാന്‍ കുത്തിവെച്ച മരുന്നിന്റെ വീര്യം കുറഞ്ഞുതുടങ്ങിയിരുന്നു. വീട്ടിലെത്തി മുറിയിലിട്ടുപൂട്ടി. വെളിച്ചത്തെ ഭയന്ന് ഇരുളിന്റെ കോണിലൊളിച്ചു. പിന്നെ വളരെ ഭീകരമായ വിധം പേയിളകി. കണ്ടുനില്‍ക്കാന്‍ കഴിയാത്ത വിധം വായില്‍ നിന്നും നുരയും പതയുമൊഴുകി. ഭീകരമായ ചേഷ്ടകളും. ഇടക്ക്‌ ശാന്തമാവും. സുബോധത്തോടെ സംസാരിക്കും. കേട്ടറിഞ്ഞെത്തിയ നാട്ടുകാരുടെ മുമ്പില്‍ വെച്ച്‌ വീണ്ടും മൂര്‍ച്ഛിക്കും. ഇടക്കു ശാന്തമാകുമ്പോള്‍ പറയും "അപ്പച്ചാ... എനിക്കിനി അധികനേരമില്ല.. ആരും എന്റടുത്തേക്ക്‌ വരരുത്‌. ഞാനെത്ര വിളിച്ചാലും. എന്നെ തൊടരുത്‌... അബദ്ധത്തിലെങ്കിലും എന്റെ നഖം കൊണ്ടാലോ, എന്റെ ഉമിനീര്‍ പറ്റിയാലോ നിങ്ങള്‍ക്കും പകരും. എന്നെ രക്ഷിക്കാന്‍ ശ്രമിച്ച്‌ നിങ്ങളാരും ജീവിതം കളയരുത്‌. ഞാന്‍ ആവശ്യപ്പെട്ടാലും വെള്ളം പോലും തരേണ്ട".

     വീണ്ടും പേയിളകും. ഇടക്ക്‌ അല്‍പ്പം നോര്‍മ്മലാകുമ്പോള്‍ ആളെ തിരിച്ചറിയും സംസാരിക്കാന്‍ ശ്രമിക്കും... യാത്ര പറയും. പിന്നെ അതിഭയങ്കരമായ വിധം ഇളകി. ഭയാനകമായി അലര്‍ച്ചയും...കരച്ചിലും. ശ്വാസമടക്കിനിന്ന നാട്ടുകാരുടെയും കുടുംബക്കാരുടെയും മുമ്പില്‍ ബോധമറ്റുവീണു. ആ മയക്കത്തില്‍ നിന്നും ഉണര്‍ന്നില്ല.ഒന്നരദിവസം നാടിന്റെയും വീടിന്റെയും നെഞ്ചുതകര്‍ന്ന പ്രാര്‍ത്ഥനകള്‍ക്കും വിരാമമിട്ട്‌ വേദനകളില്ലാത്ത ലോകത്തേക്കവന്‍ യാത്രയായി.

     മരണം ആര്‍ക്കും ഏതുവിധവും വരാം. എങ്കിലും ഇത്രയേറെ ദാരുണമായ മരണം ആര്‍ക്കും വരുത്താതിരിക്കട്ടെ. കുഞ്ഞിക്ക ഗദ്ഗദത്തോടെ പറഞ്ഞുനിര്‍ത്തി.

     കുഞ്ഞിക്ക പറഞ്ഞറിഞ്ഞ പിന്നീട്‌ നടന്ന സംഭവങ്ങള്‍ വേദനാജനകാമായിരുന്നു. അവന്റെ മരണത്തോടെ ആ കുടുംബം തകരുകയായിരുന്നു.ഏകമകന്റെ വേര്‍പാട്‌ താങ്ങാനായി മദ്യപിച്ചുതുടങ്ങിയ പിതാവ്‌ മുഴുക്കുടിയനായി. മാനസികമായി തകര്‍ന്ന മാതാപിതാക്കള്‍ തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലതായി. കുടുംബത്തില്‍ കലഹം നിത്യ സംഭവമായി. പിന്നീടവര്‍ രണ്ടുപേരും വഴിപിരിഞ്ഞു. പുതിയ കൂട്ടുകാരെ കണ്ടെത്തുകയുംചെയ്തു. ഇതിനിടയിലെപ്പോഴോ അനിയത്തികുട്ടിയുടെ വിവാഹം കഴിഞ്ഞു. ഇപ്പോള്‍ ദൂരെയെവിടെയോയാണ്‌ താമസം.

     ജോലിയൊക്കെ സ്ഥിരമായതിനു ശേഷം ഒരൊഴിവു ദിവസം നീ വരണം, എന്റെ വീടും നാടുമൊക്കെ കാണുകയും പരിചയപ്പെടുകയും ചെയ്യണമെന്നൊക്കെ അവന്‍ ക്ഷണിച്ചിരുന്നതാണ്‌. ഒരിക്കല്‍ പോകണമെന്നും ഞാനും തീര്‍ച്ചപ്പെടുത്തിയിരുന്നു.

     "എന്റെ പ്രിയസ്നേഹിതാ... നിന്റെ വേര്‍പാടിനുശേഷം പോലും എനിക്കു നിന്റെ നാടും വീടും കാണാന്‍ വരാന്‍ കഴിഞ്ഞില്ല. നീ പോയതിനുശേഷം എത്രയോ തവണ നിന്റെ വീട്ടിലേക്ക്‌ വരാനിറങ്ങി. കഴിയുന്നില്ലെനിക്ക്‌... നിങ്ങളെ ഇനിയൊരിക്കലും ഒരുമിച്ചുകാണാനും കഴിയില്ലല്ലോ. പക്ഷെ എന്നെങ്കിലും ഞാന്‍ എന്റെ പഴയ ചങ്ങാതിയുടെ വേരുകള്‍ അന്വേഷിച്ചു വന്നേക്കാം. എനിക്കുമറക്കാനാവില്ലല്ലോ.." .

Tuesday, November 27, 2007

എഴുത്തുകാരനെത്തേടി!

പണ്ട്‌ പണ്ട്‌ ഇന്നത്തെപ്പോലെ റിയാലിറ്റിഷോകളും പരമ്പരകളും കണ്ണീര്‍വീഴ്‌ത്തി ആളെക്കൂട്ടാത്ത കാലത്തുനടന്ന കഥയാണ്‌. അന്ന് മിക്കവാറും സുഹൃത്തുക്കള്‍ ജോലികഴിഞ്ഞാല്‍ ടൗണിലുണ്ടാവും. അടച്ചിട്ട മുറിയിലിരുന്നു മടുത്ത പലരും ഒപ്പം കൂടും.
കേരള മാര്‍ക്കറ്റിലെ ട്രാവല്‍ ഓഫീസിനുമുമ്പിലെ വരാന്തയില്‍ സ്ഥിരമായി കൂടുകെട്ടിയ ഞങ്ങളോട്‌ ഇതെന്താ പതിച്ചുകിട്ടിയതാണോയെന്നു ചോദിച്ച്‌ കളിയാക്കിപോകുന്നവരും പഞ്ചപാവങ്ങളായ ഈസംഘത്തെ ആശംസിച്ചു കടന്നുപോകുന്നവര്‍ക്കൊക്കെയും ഞങ്ങളിലാരെയെങ്കിലും കാണണമെങ്കില്‍ ഈ ബുക്കിംഗ്‌ ഓഫീസില്‍ വന്നാല്‍ മതിയെന്നറിയാം.വല്ലപ്പോഴും ചങ്ങാതിമാരില്ലാതെ ഒറ്റക്കെങ്ങാനും ഇറങ്ങിയാല്‍ "ലവനെവിടേഡെ?" "ഇന്നു തൊണക്കാരന്‍ വന്നില്ലെ" എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്കുത്തരം പറഞ്ഞ്‌ മടുക്കും. അതുകൊണ്ട്‌ ഒറ്റക്ക്‌ ഇറങ്ങാതിരിക്കാന്‍ നോക്കും.

ഞങ്ങളുടെ ഗോത്രമഹാസഭയുടെ സ്ഥിരാംഗങ്ങളായ മമ്മൂട്ടിയും ഞാനും കൂടാതെ ബക്കര്‍, ഹംസ, ബാബു, ഹനീഫ പിന്നെ ആഴ്ചയിലൊരിക്കല്‍ വിശിഷ്ടാതിഥിയായി വന്നെത്തുന്ന മുസ്തഫ, വല്ലപ്പോഴും മിന്നിമായുന്ന മച്ചാന്‍... മുസ്തഫയൊഴികെ ബക്കിയെല്ലാരും ഒരേ തൊഴില്‍ക്കാരായിരുന്നു. കുറച്ചപ്പുറത്ത്‌ വെളിച്ചം അല്‍പ്പം കുറവുള്ള മൂലയില്‍ കയ്യില്‍ തുണ്ടു പേപ്പറുകളുമായി ഒരുമിക്കുന്ന മലയാളി കൂട്ടായ്മയേയും ഇടക്ക്‌ കാണാറുണ്ട്‌. അവര്‍ എഴുത്തുകാരുടെ കൂട്ടായ്മയായിരുന്നു, ഞങ്ങള്‍ വരക്കാരുടെയും.
അവരുമായി അത്ര സഹകരിച്ചിരുന്നില്ലെങ്കിലും നാട്ടിലെപ്പോലെ യാതൊരുവിധ സംവാദങ്ങള്‍ക്കും ഏറ്റുമുട്ടലുകള്‍ക്കും ആരും പോയിരുന്നില്ല.

രാത്രി ഒമ്പതുമണിക്ക്‌ കേരള മാര്‍ക്കറ്റിലെ മിനിഹോട്ടലില്‍ നിന്നും പതിവ്‌ പരിപ്പുവടയും ചായയും കഴിച്ച്‌ ആരംഭിക്കുന്ന പോളിറ്റ്‌ ബ്യൂറോ രാത്രി പന്ത്രണ്ട്‌ മണിക്ക്‌ കടകള്‍ അടച്ചു തീരുംവരെ നീളും.സാഹിത്യം, സംഗീതം, രാഷ്ട്രീയം, സിനിമ, കുടുംബകാര്യങ്ങള്‍ എന്നുവേണ്ട ആകാശത്തിനു കീഴെയുള്ള സകലകാര്യങ്ങളും ചര്‍ച്ചചെയ്യുന്ന ആ ഇരിപ്പ്‌ ജീവിതത്തിലെ എന്നും ഓര്‍മ്മിക്കത്തക്ക അനുഭവങ്ങളാണുതന്നത്‌.

പ്രത്യേക അജണ്ടയൊന്നുമില്ലെങ്കില്‍ വെറുതെ വ്യത്യസ്ഥരായ ആളുകളെ കണ്ടുകൊണ്ടിരിക്കാം, അഞ്ചുപൈസ മുടക്കാതെ.
ലോകത്തിലെ ഒട്ടുമിക്കരാജ്യങ്ങളിലേയും ജനങ്ങള്‍ കണ്‍മുന്നിലൂടെ കടന്നുപോകുന്നു. ആളുകളെ നിരീക്ഷിക്കാന്‍ നല്ലകൗതുകമാണ്‌. സ്കൂള്‍കുട്ടികളുടെ യൂണിഫോം പോലെ ഫിലിപ്പൈനികള്‍ നീല ജീന്‍സും വെള്ള റ്റീഷര്‍ട്ടും ധരിക്കുന്നതെന്തിന്‌? ബംഗ്ലാദേശികള്‍ എന്നും പരസ്പരം നടുറോഡില്‍ വെച്ച്‌ തല്ലുണ്ടാക്കുന്നതെന്തിന്‌? പാക്കിസ്ഥാനികള്‍ നടക്കുമ്പോള്‍ ലോകത്തിലെ മറ്റാരെക്കാളും വേഗത കുറവാകുന്നതെന്തുകൊണ്ട്‌? നേപ്പാളികള്‍ നടക്കുമ്പോള്‍ ഒന്നിനുപിറകെ വരിവരിയായി നടക്കുന്നതെന്തുകൊണ്ട്‌? അങ്ങനെ വിഷയങ്ങള്‍ നിരവധി...

ഒരിക്കല്‍ സഭയുടെ കോറം തികയാതെ മമ്മുട്ടിയും ഞാനും മാത്രം ഇരിക്കുമ്പോഴാണ്‌ പ്രവാസിസംഘടനയുടെ നേതാവ്‌ ഞങ്ങളുടെമുന്നില്‍ സഡന്‍ ബ്രേക്കിട്ടത്‌. വയസ്സന്‍പതായെങ്കിലും പതിനാറുകാരന്റെ ചുറുചുറുക്കും കളികളും. നേതാവുകളി കമ്പനിക്കു പുറത്തുമാത്രമായതിനാല്‍ വര്‍ഷങ്ങള്‍ക്കുശേഷവും ഹെല്‍പ്പര്‍ പണിതന്നെ. പ്രവാസികളെ സംരക്ഷിക്കാനും കലാകാരന്മാരെ പ്രോല്‍സാഹിപ്പിക്കാനുമാണ്‌ അങ്ങേര്‌ ലോകത്ത്‌ അവതരിച്ചതെന്നാണ്‌ ഐതിഹ്യം. നാട്ടിലെപ്പോലെ മൈക്ക്‌ കെട്ടിപ്രസംഗിക്കാനുള്ള സൗകര്യം കിട്ടാത്തതുകൊണ്ട്‌ ആ വിഷമം വഴിയരികില്‍ വെച്ചുകാണുന്ന ആരുടെയെങ്കിലും മേല്‍ തീര്‍ക്കും, ഒന്നു മൂളികേള്‍ക്കാനുള്ള ഗ്യാപ്പ്‌ പോലും കൊടുക്കാതെ. അട്ടകടിച്ചതുമാതിരിയുള്ള ആ പിടുത്തം വിടീക്കാന്‍ പണ്ട് ഭഗീരഥന്‍ പ്രയ്ത്നിച്ചപോലെയൊക്കെ ചെയ്യണം.

എന്നെയാണെങ്കില്‍ നേതാവിനു കൊല്ലാനുള്ള ഇഷ്ടം. കാരണം ഞാന്‍ ബഹുമാനിക്കുന്നില്ലപോലും. ഒരിക്കല്‍ മമ്മൂട്ടിയെ മാറ്റിനിറുത്തി ചെവിതിന്നത്‌ അതായിരുന്നു! ബഹുമാനം ചോദിച്ചുവാങ്ങാന്‍ നടക്കുന്ന അയാളോടെനിക്ക്‌ എല്ലവരെയും പോലെ സഹതാപം മാത്രം. പിടികൊടുത്തുപോയാല്‍ അന്നൊരുദിവസം പാഴായി. അതാണെന്റെ സങ്കടം. അതുകൊണ്ട്‌ ഞാനൊറ്റക്കെങ്കില്‍ മുങ്ങലാണ്‌ പതിവ്‌. അന്ന് ചങ്ങാതികൂടെയുള്ളതുകൊണ്ട്‌ ധൈര്യപൂര്‍വ്വം ഇരുന്നു.

വന്നപാടെ ഒരുചെവിമുതല്‍ മറ്റേചെവിവരെ ചുണ്ടുകള്‍ വലിച്ചുനീട്ടി ഇതാണ്‌ ചിരിയെന്ന് പ്രഖ്യാപിച്ചു. കൂടെ ഒരു സഹായാഭ്യര്‍ഥനയും:

"നന്നായി എഴുതുന്നൊരാളെ വേണം".എഴുതാനൊരാളെത്തേടിയാണ്‌ നേതാവിന്റെ വരവ്‌.

"സല്‍മാന്‍ കമ്പനീല്‌ നല്ലൊരെഴുത്തുകാരനുണ്ടെന്നുകേട്ടു, ഒരെറണാകുളംകാരന്‍... അറിയുമോ?"

"ആരാദ്‌...?"

"മ്മടെ മച്ചാനായിരിക്കും."

"നിങ്ങളറിയുമോ?" കട്ടിക്കണ്ണടക്കുള്ളില്‍ നേതാവിന്റെ കണ്ണുകള്‍ മുഖത്തേക്കാള്‍ വലുതായി.
"പിന്നെയറിയാതെ..."!ഒരുമിച്ച്‌ നാട്ടില്‍നിന്നും വരികയും വര്‍ഷങ്ങളോളം ഒന്നിച്ച്‌ ജോലിചെയ്യുകയും ചെയ്ത മച്ചാനെ അറിയാണ്ടിരിക്ക്വോ...
"എന്റെ ചങ്ങാതിയാ...ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നപ്പൊ എഴുത്തൊന്നുമില്ലാരുന്നു.എന്റടുത്തുനിന്ന് പോയതിനുശേഷമാണ്‌.. ഈ പുതിയശീലമൊക്കെ.! "

"ഇത്രനാള്‍ ഞാനീ പൊതുരംഗത്തുണ്ടായിരുന്നിട്ടും കേട്ടില്ലല്ലോ?" നേതാവ് സങ്കടം പറഞ്ഞു.
" സംഭവം ശരിയാണ്‌ ആള്‍ നല്ലൊരെഴുത്തുകാരനാണ്‌. എന്നിട്ടും എനിക്കവനെക്കുറിച്ചോര്‍ത്ത്‌ ഒരിക്കലും അഭിമാനം തോന്നിയിട്ടില്ല."

"അതു നിന്റസൂയ."
നേതാവിന്റെ ഉണ്ടക്കണ്ണില്‍ നോക്കി ഞാന്‍ മിണ്ടാതിരുന്നു.

"പിന്നെ എഴുത്തുകാരനാണെന്നൊക്കെ പുറത്തുപറയുന്നതിന്‌ താല്‍പര്യമില്ലാത്തായാളാ"
"അതൊക്കെയാ നല്ല എഴുത്തുകാരന്റെ ലക്ഷണം... എന്തായാലും എന്നൊയൊന്ന് പരിചയപ്പെടുത്തിത്തരണം".
“അതിനുതക്ക തെറ്റെന്താണ്‌ മച്ചാന്‍ ചെയ്തത്‌ എന്നെനിക്കറിയില്ല.അതുപ്രശ്നമില്ല... എന്താ കാര്യം"?

"ഞങ്ങള്‍ ഒരു കാസറ്റ്‌ ഇറക്കുന്നു, കഴിഞ്ഞവര്‍ഷത്തേക്കാള്‍ ഉഷാറായിട്ട്‌. അതിനുവേണ്ടിയാ.കഴിഞ്ഞകൊല്ലം ഈ മമ്മൂട്ടിയാ എഴുതിയെ."
ശരിയാ.. കഴിഞ്ഞകൊല്ലം മമ്മൂട്ടി മനോഹരമായി എഴുതികൊടുത്ത പാട്ടുകളില്‍ സംഘടനക്കുവേണ്ടി മുദ്രാവാക്യങ്ങള്‍ കുത്തിത്തിരുകി പാട്ടുമല്ല മുദ്രാവാക്യവുമല്ലാത്ത അവസ്ഥയിലെത്തിച്ചത്‌ കേട്ടിരുന്നു.

"ഇത്തവണ ഒരു വെറൈറ്റി വേണമെന്നു എല്ലാരും പറഞ്ഞപ്പോ..."
"നമുക്കെന്തെങ്കിലും കൊടുക്കാം."

"എന്തെങ്കിലും കൊടുത്താല്‍ ഉപകാരമായി"

"ഇത്തരം മഹന്മാരായ എഴുത്തുകാരെ കിട്ടിയാല്‍ നമ്മുടെ സംഘടനക്കും നല്ലതാ".. നേതാവ്‌ തനി രാഷ്ട്രീയക്കാരനായി.
"ശരിയാ.. എല്ലാരു എഴുതണ പോലല്ല വെറൈറ്റി എഴുത്താ...മാസം ആയിരം റിയാലിനെങ്കിലും എഴുതും".

"ആളൊരു അന്തര്‍മുഖനായിരിക്കും അതുകൊണ്ടാവും പുറത്തിറങ്ങാതിരിക്കുന്നത്‌"

"ദേ വൃത്തികേട്‌ പറയരുത്‌, മുഖമൊക്കെ നല്ല മുഖം തന്നെയാ സുന്ദരനാ"
"ശെടാ അതല്ല അയാളുദ്ദേശിച്ചത്‌." മമ്മൂട്ടിയെന്നെ തണുപ്പിച്ചു.

"ജോലി, താമസസ്ഥലം ഇതിനുള്ളില്‍ തന്നെ കൂടും. എഴുത്തുമാത്രമാണ്‌ ചിന്ത. മാസത്തില്‍ രണ്ടുതവണമാത്രം എഴുത്ത്‌... അതുവരെ എഴുതേണ്ടവ മനസ്സില്‍കൊണ്ടുനടക്കും."

"ഓഹോ"
"നിങ്ങള്‍ക്കെന്തെങ്കിലും എഴുതിക്കാനുണ്ടെങ്കില്‍ പതിനഞ്ചാം തിയതിയൊ മുപ്പതാം തിയതിയൊ പോയിനോക്ക്‌... അതാ നല്ലത്‌"!

"അതെന്താ തീയതി നോക്കിയൊരെഴുത്ത്‌?"

"അതങ്ങനെയാ"

"ഓ... രാഹുവും കേതുവുമൊക്കെ നോക്കുന്നയാളായിരിക്കും!"
രാഹുവും കേതുവുമല്ല. ബാബുവും സുനിയും... ചുണ്ടോളമെത്തിയത്‌ ഞാന്‍ പുറത്തുവിട്ടില്ല.

"ഹേയ്‌ അതല്ല!... മാസത്തില്‍ രണ്ടുതവണയല്ലെ പേപ്പര്‍ വരൂ... അന്നേരം എഴുതും!
"പേപ്പറോ...മനസ്സിലായില്ല...?
"കവിതയെഴുതുന്നതെന്തിനാ ദിവസം നോക്കുന്നതും പേപ്പറുവരുന്നതുമൊക്കെ?"

"ഹ ഹ കവിതയോ... ആരാ പറഞ്ഞത്‌.. മച്ചാന്‍ കവിതയെഴുതുമെന്ന്. ഒരു മൂളിപ്പാട്ടുപോലും പാടാത്ത മച്ചാനോ...നിങ്ങളോടാരാ ഈ വിഡ്ഢിത്തം പറഞ്ഞുതന്നത്‌..?"
നേതാവിന്റെ സോഡാക്കുപ്പികണ്ണടക്കുള്ളിലെ കണ്ണുകള്‍ ഒന്നുകൂടി കറങ്ങി.

"പിന്നേയ്‌.. മച്ചാന്‍ എഴുതും നന്നായി... കവിതയല്ല, തായ്‌ലാന്‍ഡ്‌ ലോട്ടറി, അതിന്റെ കാര്യമായിരിക്കും നിങ്ങളോട്‌ ആരെങ്കിലും പറഞ്ഞെ!"

“അപ്പോ ലോട്ടറി എഴുത്തുകാരന്റെ കാര്യമാ പറ്ഞ്ഞോണ്ടിരുന്നെ? കഷ്ടം!”

"നിങ്ങളൊരു പൊതുപ്രവര്‍ത്തകനാണല്ലോ" ആ വാചകം അയാള്‍ക്കൊത്തിരി ഇഷ്ടപ്പെട്ടു.
"ഇത്തരം എഴുത്തുകാരെ പ്രോല്‍സാഹിപ്പിക്കാതെ അവരെ ഈ എഴുത്തില്‍നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചൂടെ?"

"കലാകാരന്മാരെ പ്രോല്‍സാഹിപ്പിക്കലാണല്ലോ നമ്മുടെ ലക്‌ഷ്യം”
“ആയിക്കോട്ടെ, പ്രോല്‍സാഹിപ്പിക്കാതെ ഒരു കലാകാരനും വളരില്ല. പക്ഷെ പാവപ്പെട്ട നമ്മുടെ നാട്ടുകാരെ പിടികൂടിയ തായ്‌ലാന്‍ഡ്‌ ലോട്ടറി പോലുള്ള കലകള്‍ക്കെതിരെ നിങ്ങള്‍ മുന്‍കൈയെടുത്തിറങ്ങണം. എത്രയെത്ര പ്രവാസികള്‍ കടം കയറി നാട്ടില്‍ പോകാന്‍ നിവൃത്തിയില്ലാതായി.. ആത്മഹത്യയിലൊളിച്ചവരെത്ര? അവരെത്ര കുടുംബങ്ങളെ പട്ടിണിയിലാക്കി. ഇതിനൊക്കെയെതിരെ പ്രവര്‍ത്തിച്ചാല്‍ ഞാന്‍ ബഹുമാനിക്കാം"

" മക്കളെ നിങ്ങള്‍ പറഞ്ഞതിലും കാര്യമുണ്ട്‌.. എനിക്കു പിറക്കാതെ പോയ ഉണ്ണികളാണു നിങ്ങള്‍... ഞാനിത്തരം തിന്മകള്‍ക്കെതിരെ പ്രവര്‍ത്തിക്കും" നേതാവ്‌ അങ്കം പ്രഖ്യാപിച്ചുകഴിഞ്ഞു.
അന്ന് നേതാവിനെന്നോട്‌ അല്‍പ്പം സ്നേഹമൊക്കെ തോന്നി, എനിക്കു തിരിച്ചും.

പിന്നെ എഴുത്തിനെതിരെയായി നേതാവും അയാളുടെ സംഘടനയും അണികളും. ബോധമില്ലാത്തവര്‍ക്കുവേണ്ടി ബോധവല്‍ക്കരണം, സെമിനാര്‍, സിമ്പോസിയം. പത്രസമ്മേളനം... കാലചക്രം പിന്നെയും കറങ്ങി. ചക്രത്തിനടിയില്‍പ്പെട്ട്‌ എഴുത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങളും ചതഞ്ഞരഞ്ഞു.

നേതാവിനു നാട്ടില്‍ പോകാറായി. ഒരുപാട്‌ പാവപ്പെട്ട പ്രവാസികളെ നാട്ടില്‍കയറ്റിവിടാന്‍ മുമ്പിലുണ്ടായിരുന്ന നേതാവിനും അതേ ദുര്യോഗം വന്നെത്തി. കടം, സാമ്പത്തിക ബുദ്ധിമുട്ട്‌ ടിക്കറ്റിനുള്ള പണമില്ലായ്മ!. തന്റെ വിശാലമായ സംഘടനാതലങ്ങളില്‍ സമൂഹ്യസേവനത്തിന്റെ ലേബലൊട്ടിച്ച്‌ സഹതാപത്തിന്റെ വലവീശിയെറിഞ്ഞു. പിരിവ്‌, ചിട്ടി, നറുക്കെടുപ്പ്‌... ജഗപൊഗ...

എന്തിനേറെപ്പറയുന്നു... അവസാനം നേതാവ്‌ നാട്ടിലെത്തുകതന്നെചെയ്തു. നേതാവു പോയി ഔദ്യോഗിക ദുഃഖാചരണവും കഴിഞ്ഞു... പതിനാറാം നാള്‍ അണികള്‍ അന്വേഷണ കമ്മീഷനെവച്ചു, നേതാവിനു കടം കേറിയതെങ്ങനെയെന്നറിയാന്‍.

കമ്മീഷന്‍ റിപ്പോര്‍ട്ട്‌ കണ്ട്‌ അണികള്‍ നാലാള്‍ കേട്ടാല്‍ മോശം പറയാത്തരീതിയില്‍ തന്നെ ഞെട്ടി.

ഒരു ജ്ഞാനപീഠമൊക്കെ കിട്ടാനുള്ളത്രയും എഴുതിക്കൂട്ടിയ നമ്മുടെ നേതാവായിരുന്നത്രേ ഏറ്റവും മികച്ച എഴുത്തുകാരന്‍.

Sunday, November 11, 2007

ശത്രുസംഹാരയന്ത്രം!

ഞാന്‍ കണ്ടുപിടിച്ച്‌ പരീക്ഷിച്ചു വിജയിച്ചൊരു ശത്രുസംഹാരയന്ത്രം ഇവിടെ അവതരിപ്പിക്കുകയാണ്‌. ആവശ്യക്കാര്‍ക്ക്‌ തികച്ചും സൗജന്യമായി ഡൗണ്‍ലോഡ്‌ ചെയ്ത്‌ ഉപയോഗിക്കാവുന്ന വിധത്തിലാണ്‌ ഇതിന്റെ രൂപകല്‍പ്പന. ലളിതമായി പ്രവത്തിപ്പിക്കാവുന്ന ഈ യന്ത്രമുപയോഗിച്ച്‌ നിങ്ങളുടെ ശത്രുക്കളെ തുരത്താം.

ത്രിപുരസുന്ദരീയന്ത്രം പോലുള്ള അന്യസംസ്ഥാന യന്ത്രങ്ങളും ധനാഗമയോഗയന്ത്രം പോലെയുള്ള ധനകാര്യവകുപ്പുയന്ത്രങ്ങളും വശീകരണത്തിനുള്ള വിശ്വമോഹിനിയന്ത്രങ്ങളും തല്‍ക്കാലം കൈവശമില്ലെന്നു ഖേദപൂര്‍വ്വം അറിയിച്ചുകൊള്ളട്ടെ.

ഒരു മസ്‌രിയാണ്‌ എന്റെ ശത്രുപാളയത്തില്‍...

ആദ്യമായി ഇവിടെയെത്തിയ ദിവസം തന്നെ കണ്ടു ഒരു മസ്‌രിയെ... പരിചപ്പെടുത്തിയപ്പോള്‍ത്തന്നെ ഞങ്ങളുടെ മലയാളിയായ ഡ്രൈവര്‍ പറഞ്ഞു:

"അവന്‍ മസ്‌രിയാ.. കൂടുതല്‍ അടുക്കേണ്ട".

"മസ്‌രിയൊ അതെന്നാ സാധനം ?

മസ്‌രീന്നു പറഞ്ഞാല്‌.. ഈജിപ്റ്റ്‌കാരന്‍. സൂക്ഷിക്കണം ഒക്കെ പാരകളാ. പ്രത്യേകിച്ചും നമ്മളിന്ത്യക്കാര്‍ക്ക്‌.."

"അതെയോ"

നീ പുതിയ ആളായതുകോണ്ടാ...പറയുന്നെ"

"ഏയ്‌"

പിന്നെയും ഉപദേശിച്ചു ഒരുപാട്‌..."

"അറബിഭാഷ വശമുള്ളതിനാലും ശരീരവും ശബ്ദവും നമ്മെക്കാള്‍ വലുതായതുകൊണ്ടും ഇതൊന്നുമില്ലാത്ത ഇന്ത്യക്കാരുടെയും ബംഗാളികളുടെയും നെഞ്ചത്ത്‌ കയറാന്‍ അവര്‍ക്ക്‌ മിടുക്ക്‌ കൂടും. സൂക്ഷിച്ചാല്‍ നന്ന്.."

പക്ഷെ ഞാനതൊന്നും വിശ്വസിച്ചില്ല... നൈല്‍ നദീതടസംസ്കാരം, മനുഷ്യസംസ്കാരത്തിന്റെ കളിത്തൊട്ടില്‍ എന്നൊക്കെ സ്കൂളില്‍ വെച്ച്‌ പഠിച്ച ഈജിപ്റ്റ്‌... അവിടത്തുകാര്‍ ഒരിക്കലും അങ്ങിനെയാവില്ല... സംസ്കാരസമ്പന്നരായിരിക്കും... തീര്‍ച്ച. നൈല്‍നദിയുടെയും പിരമിഡുകളുടെയും നാട്ടുകാര്‍... അവരുടെ കൂടെ ജോലിചെയ്യാന്‍ കഴിയുന്നതെത്ര ഭാഗ്യം!

ഈജിപ്റ്റിനെ നെഞ്ചിലേറ്റിയ ക്യൂബാമുകുന്ദനായിരുന്നു ഞാനന്ന്...


സ്കൂളില്‍ വെച്ചുപഠിച്ച അറബിയും മുറി ഇംഗ്ലീഷും പയറ്റിപരാജയപ്പെട്ട്‌ ആംഗ്യഭാഷയിലായിരുന്നു, ആശയവിനിമയം കൂടുതലും.

ഇവിടെ വരുന്ന മസ്‌രികളെല്ലാം ഉസ്താസ്‌ (മാഷ്‌), മുഹന്ദിസ്‌ (എന്‍ജിനീയര്‍), ദുക്തൂര്‍ ( ഡോക്ടര്‍) എന്ന വിഭാഗത്തില്‍പ്പെട്ടവരാണ്‌. ജന്മനാ ഡോക്ടര്‍, എന്‍ജിനീയര്‍, മാഷ്‌ ആവാന്‍ കഴിയാത്ത പാവങ്ങളെ കുറഞ്ഞപക്ഷം അമ്മി (എളാപ്പ) എന്നെങ്കിലും വിളിക്കണം

ഞാന്‍ വന്നപ്പോള്‍ കടയിലുണ്ടായിരുന്ന മുഹന്ദിസ്‌ ആറുമാസത്തിനുള്ളില്‍ അടിച്ചുമാറ്റല്‍ കൈയ്യോടെ പിടിക്കപ്പെട്ട്‌ സൂയസ്‌ കടന്നു.


സ്പോണ്‍സറുടെ ബന്ധുവിന്റെ ഈത്തപ്പനതോട്ടത്തില്‍ വല്ലപ്പോഴും പോകുമായിരുന്നു. അവിടെ പണിയെടുക്കുന്ന അമ്മിക്ക്‌ എന്നും ഫോട്ടൊയെടുക്കാന്‍ ആശ. ഒരിക്കല്‍ കൂട്ടുകാരുമൊത്ത്‌ ഫോട്ടോയെടുക്കനവിടെ പോയപ്പോള്‍ എന്റെ കയ്യിലെ ക്യാമറ കണ്ട്‌ സ്നേഹം കൂടി.

ടൗണില്‍ പോകാന്‍ സമയവും സൗകര്യവും ഇല്ലാത്ത കാര്യവും മക്കള്‍ക്ക്‌ ഫോട്ടൊ കാണാനുള്ള ആഗ്രഹവുമെല്ലാം പറഞ്ഞു. അന്നു പടമെടുക്കമെന്നു പറഞ്ഞപ്പോള്‍ വേണ്ട. അങ്ങേരുടെ ദൈന്യത കണ്ടു അക്കാര്യം ഞാനേറ്റു.
പറഞ്ഞ ദിവസം തന്നെ ക്യാമറയുമായി എത്തി. തയ്യാറായിരിക്കാന്‍ നേരത്തെ പറഞ്ഞതാണെങ്കിലും ജോലികഴിഞ്ഞ്‌ വന്ന അതേകോലത്തിലിരിക്കുന്നു, ആ മണ്ണിന്റെ നിറമുള്ള മനുഷ്യന്‍. അമ്മി ഡ്രസ്സ്‌ തേച്ചിട്ടില്ല, ഷേവ്‌ ചെയ്തില്ല. ഏതായലും നാളെയെടുക്കാം എന്നും പറഞ്ഞ്‌ തിരിച്ചപ്പോള്‍ ക്യാമറ അവിടെ വെച്ചുപോകണമെന്നായി
വിയര്‍പ്പിന്റെ മണമുള്ള അയാളെന്നെ കെട്ടിപ്പിടിച്ച്‌ ശ്വാസം മുട്ടിച്ചപ്പൊള്‍ സ്നേഹം കൊണ്ട്‌ വീര്‍പ്പുമുട്ടിക്കലെന്നൊക്കെപ്പറയുന്നത്‌ ശരിക്കും അനുഭവിച്ചു. പിറ്റേന്ന് വരാനുള്ളതല്ലെ അതുകൊണ്ട്‌ ക്യാമറ ഇവിടെ വെച്ചോളാം, അല്ലെങ്കില്‍ നീ വരില്ല എന്നൊക്കെ പറഞ്ഞപ്പോള്‍ മനസ്സില്ലാമനസ്സോടെ സമ്മതിക്കേണ്ടിവന്നു.

പിറ്റേന്നു ജോലികഴിഞ്ഞ്‌ പടമെടുക്കാനായി ചെന്നപ്പോള്‍... റൂം പൂട്ടിയിരിക്കുന്നു. അന്വേഷിച്ചപ്പോള്‍... അമ്മിയും ഞാന്‍ പൊന്നുപോലെ നോക്കിയിരുന്ന ക്യാമറയും നൈല്‍ നദിയുടെ നാട്ടിലെത്തി.

പിന്നൊരിക്കല്‍ സുഹൃത്തിനെ സഹായിക്കാന്‍ ഒരുകട വൃത്തിയാക്കാന്‍ കൂടെപ്പോയപ്പോഴാണ്‌ ഈജിപ്റ്റിയന്‍ സംസ്കാരം തൊട്ടറിഞ്ഞത്‌. മുമ്പ്‌ മസ്‌രി ഉപയോഗിച്ചിരുന്നതാണെന്ന് കേട്ടപ്പോള്‍ പ്രത്യേകിച്ചൊന്നും തോന്നിയില്ല. കടയോടു ചേര്‍ന്നുള്ള മുറിയുടെ മൂലയില്‍ പത്തുപതിനഞ്ച്‌ പ്ലാസ്റ്റിക്‌ കിറ്റുകള്‍ ഭദ്രമായി കെട്ടിയവിധത്തില്‍ കിടപ്പുണ്ട്‌. എന്തോ നിധിയെന്നു കരുതി അതിലൊന്നു ചങ്ങാതിയെടുത്തു തുറന്നു നോക്കിയപ്പോള്‍ ....?!.

അവന്റെ മുഖത്തുനോക്കിയപ്പൊ തന്നെ അതിനകത്തെന്തായിരുന്നെന്നു പിടികിട്ടി! നൈല്‍ നദീതടസംസ്കാരത്തിന്റെ ഉപോല്‍പ്പന്നം! ബാത്‌റൂം അറ്റാച്ഡ്‌ അല്ലാതെ മുറി പണിതാലുള്ള കുഴപ്പം!

ഈ സംഭവങ്ങളോടെ മസ്‌രികളെ ശത്രുപക്ഷത്തേക്ക്‌ മാറ്റിനിറുത്തി, അവരുമായി അടുക്കാതിരിക്കാനും ശ്രദ്ധിച്ചു.

ഏറെക്കാലം മസ്‌രിരഹിതമായിരുന്ന ഞങ്ങളുടെ സ്ഥാപനത്തിലേക്ക്‌ കഴിഞ്ഞ വര്‍ഷമാണ്‌ ആദ്യമായി അവനെത്തിയത്‌. ആളൊരു മഹാചിന്തകന്‍.. എപ്പോഴും മേലേക്ക്‌ നോക്കി ചിന്തകളില്‍ മുഴുകിയിരിക്കും. കൂട്ടുകാര്‍ വന്നാല്‍ കുറെ ചിരിക്കും, പ്രൊഫഷണല്‍ നാടകങ്ങളിലെ വില്ലന്മാരുടെ പോലെ ശബ്ദമുണ്ടാക്കിക്കൊണ്ട്‌. കുറ്റം പറയരുതല്ലോ ആളൊരു പാവം. ജോലിചെയ്യുന്നതിനൊന്നും തീരെ താല്‍പ്പര്യമില്ല. സ്പോണ്‍സറുടെ സലാം കേള്‍ക്കാതെ ഇരിക്കുന്നിടത്തുനിന്ന് അനങ്ങില്ല. ശരിക്കും അമ്മി കാറ്റത്തിട്ടപോലെ...!

തിരക്കുപിടിച്ച ജോലിക്കിടയില്‍ ഉണ്ടാക്കിയെടുക്കുന്ന ഇടവേളകളിലാണ്‌ നമ്മുടെ സൈഡ്‌ ബിസിനസ്സായ ഈ കുത്തിക്കുറിക്കലും പത്ര വായനയും. ജോലിയൊക്കെ എത്രയും പെട്ടെന്നു തീര്‍ത്ത്‌ നെറ്റ്‌ തുറക്കുമ്പോഴേക്കും എന്റടുത്തുവന്നിരിക്കും. അവന്റെ ജോലിയായ പുറത്തെ റിസപ്ഷന്‍ കൗണ്ടറില്‍ സിബൂന്‍ (കസ്റ്റമര്‍) ഉണ്ടൊയൊന്നു നോക്കുകപോലും ചെയ്യാതെ.

മലയാളപത്രത്തിന്റെ തര്‍ജ്ജമ പറഞ്ഞുകൊടുക്കണം. അതൊരുവിധം കഷ്ടപ്പെട്ട്‌ പറഞ്ഞൊഴിവാക്കിയപ്പോള്‍ പിന്നെ കാണേണ്ടത്‌ മലയാള സിനിമാനടികളെയാണ്‌. അതിനും വഴിയുണ്ടാക്കികൊടുത്തു. ഫിലോമിന, ആറന്മുള പൊന്നമ്മ, അടൂര്‍ ഭവാനി മുതലായ മലയാളത്തിലെ പ്രശസ്തരായ നടികളുടെ ചിത്രങ്ങള്‍ ഗൂഗിളില്‍ സേര്‍ച്ച്‌ ചെയ്തു കാണിച്ചുകൊടുത്തു. മലയാള സിനിമാനടികളുടെ സൗന്ദര്യം പിടിച്ചുപോയതുകൊണ്ടയിരിക്കാം പിന്നീടാ ആവശ്യം കേട്ടില്ല.!

എല്ലാം കഴിഞ്ഞ്‌ ചിന്തകളില്ലാത്ത സമയത്ത്‌ വെറുതെ വന്നു മോണിട്ടറില്‍ നോക്കിയിരിക്കുന്ന സ്വഭാവം തുടങ്ങിയപ്പോഴാണ്‌ അറ്റകൈ ശത്രുസംഹാരയന്ത്രം പ്രയോഗിക്കാന്‍ തീരുമാനിച്ചത്‌. ഫോട്ടോഷോപ്പില്‍ അല്‍പ്പനേരം പണിതു... കടുത്ത വര്‍ണ്ണങ്ങളില്‍ വരച്ചെടുത്ത ചിത്രം. അല്‍പ്പനേരം അതില്‍ നോക്കിയാല്‍ കണ്ണുകള്‍ കറങ്ങും. പിന്നെ കണ്ണടച്ചാലും ഈചക്രം കണ്ണില്‍ കുറേനേരം കൂടിക്കറങ്ങും. പ്രസ്തുത യന്ത്രം ഫുള്‍സ്ക്രീന്‍ ആക്കിയിട്ട്‌ തല്‍ക്കാലം വല്ല പേപ്പറുകള്‍ അടുക്കിവെക്കുകയോ മറ്റെന്തെങ്കിലും ജോലിയിലേക്കൊ മനഃപൂര്‍വ്വം തിരിയും.

ഇതു നമ്മുടെ ചിന്തകന്‍ വന്നു ഒന്നു നോക്കിയപാടെ തലയും കുമ്പിട്ടിരിപ്പായി..
ഇതൊന്തൊരു ഇരിപ്പാ ഇങ്ങനെയിരുന്നാല്‍ നമ്മുടെ സൈഡ്‌ ബിസിനസ്സ്‌ നടക്കേണ്ടെ...
"നീ ഈ ചുരുളുകള്‍ എത്രയുണ്ടെന്ന് ഒന്നു എണ്ണി നോക്കിയെ?"

"സിബൂന്‌ വേണ്ടീട്ടാ ..?"
"പിന്നല്ലാതെ!

"നൂറ്‌ എണ്ണം വേണമെന്നാണ്‌ കസ്റ്റമര്‍ പറഞ്ഞത്‌...ഞാന്‍ എണ്ണിയപ്പോ തൊണ്ണൂറ്റിയൊന്‍പതേ ആയുള്ളു
പ്ലീസമ്മീ ഒന്നെണ്ണിനോക്ക്‌...
അങ്ങിനെ നമ്മുടെ എളാപ്പ എണ്ണി, ആദ്യം പുറത്തുനിന്നകത്തേക്ക്‌, പിന്നെ തിരിച്ചും... എണ്ണി എണ്ണി കണ്ണുകറങ്ങി.... എഴുന്നേറ്റുപോയി.

അതിനുശേഷം എന്റടുത്ത്‌ വന്നിരുന്നിട്ടില്ല, ഇതുവരെ. എങ്കിലും ആ ഫയല്‍ ഡിലീറ്റ്‌ ചെയ്യാതെ സൂക്ഷിക്കുന്നുണ്ട്‌.

Tuesday, November 6, 2007

"ഒരച്ഛനും ഈ ഗതി വരാതിരിക്കട്ടെ!"

ഓരൊ വിളിയും കാതോര്‍ത്ത്‌... പതിറ്റാണ്ടുകളോളം അന്നം തന്ന കോണ്‍ഗ്രസ്സ്‌ തറവാടിന്റെ പടിപ്പുരവാതില്‍ക്കല്‍ ഏകമകനെപ്പോലും പെരുവഴിയിലുപേക്ഷിച്ച്‌ കാത്തുനില്‍ക്കുന്ന അച്ഛന്‍...
കെ. കരുണാകരന്‍ ഇനിയും അപമാനിക്കപ്പെടുമെന്ന് മൈക്ക്‌ കെട്ടി പ്രസംഗിക്കുന്ന സ്വന്തം മകന്‍...
പണ്ട്‌ ഈച്ചരവാര്യര്‍ പറഞ്ഞത്‌ ആവര്‍ത്തിക്കാം!
"ഒരച്ഛനും ഈ ഗതി വരാതിരിക്കട്ടെ!"

Monday, October 29, 2007

കുട്ടിച്ചാത്തന്‍ മാഹാത്മ്യം!!

   യാതൊരു പ്രത്യേകതകളുമില്ലാതെ ഇരുണ്ടുവെളുത്തു കടന്നുപോയിരുന്ന ഞങ്ങളുടെ ഗ്രാമത്തിലേക്കൊരു ഉത്സവമായാണവന്‍ കടന്നുവന്നത്‌. അഞ്ചെട്ടുവര്‍ഷം മുമ്പുള്ള ഒരവധിക്കാലത്തായിരുന്നു അത്‌. എന്റെ വീടിന്റെ തൊട്ടടുത്തുള്ള അഞ്ചാറേക്കര്‍ വരുന്ന റബ്ബര്‍തോട്ടത്തിന്‌ നടുവിലെ ആ വലിയ വീട്ടിലാണ്‌ അവന്‍ എത്തിയത്‌

   അച്ഛനും മൂന്നാണ്‍മക്കളും അവരുടെ ഭാര്യമാരും മക്കളുമായി താമസിക്കുന്ന ഒരു പഴയമോഡല്‍ വീടായിരുന്നു. അയല്‍പക്കമെങ്കിലും എന്റെ കുഞ്ഞുന്നാളിലെപ്പോഴൊ അവിടെപോയ ഓര്‍മ്മയേ ഉള്ളു. നാട്ടിലെ ഓരോരുത്തരോടും ഒന്നല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ അവര്‍ സ്നേഹം കാണിച്ചിട്ടുണ്ട്‌.  അതിനാൽ ആർക്കും കണ്ടുകൂടാതായ അവരുടെ ഹിറ്റ്‌ലിസ്റ്റില്‍പ്പെട്ട്‌ പോലീസ്‌ സ്റ്റേഷനിലോ കോടതിയിലോ കേറേണ്ടിവരാത്ത നാട്ടുകാര്‍ ചുരുക്കമാണ്‌. കുളത്തില്‍ ചൂണ്ടയിടുക, മാവിന്‍ചുവട്ടില്‍നിന്നും മാങ്ങ പെറുക്കുക പോലുള്ള തീവ്രമായ ക്രിമിനല്‍ കുറ്റങ്ങളിലകപ്പെട്ട ബാല്യങ്ങളും നിരവധി.  അവര്‍ക്ക്‌  മുമ്പിൽ വെറുക്കപ്പെട്ടവരായിരുന്നു ഞങ്ങള്‍ നാട്ടുകാരെല്ലാവരും. ആരോ എവിടെയോ വഴിവെട്ടിയതിന്‌ മനസ്സറിയാതെ ഒന്നാം പ്രതിയായിപ്പോയൊരാളുടെ മകനായിരുന്നു ഞാനും.

     കേസുകളുടെ പ്രതാപകാലം അവസാനിച്ചെങ്കിലും നാട്ടിലെല്ലാവരോടും പ്രത്യേകം അകലം സൂക്ഷിച്ചിരുന്നു. നാട്‌ തിരിച്ചും. അതുകൊണ്ടാവാം അവര്‍ക്കുവരുന്ന ചെറിയ വീഴ്ചപോലും നാടിനാഘോഷവുമായി. എന്തൊക്കെയണെങ്കിലും കേട്ടുകേള്‍വിമാത്രമായിരുന്ന അവന്‍ അയല്‍പക്കത്തുതന്നെ വന്നുകിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു ഞാന്‍.
കല്ലെറിഞ്ഞ്‌ ജനല്‍ചില്ലുതകര്‍ത്ത്‌ ഉല്‍ഘാടനം നിര്‍വഹിച്ചപ്പോള്‍ തന്നെ ജോലിക്കാര്‍ വഴി പുറംലോകവും അറിഞ്ഞിരുന്നു. നാട്ടിലെത്തിയ പുതിയ അതിഥിയെക്കാണാന്‍ എല്ലാവരും മടിച്ചുനിന്നപ്പോഴാണ്‌ ആ സന്തോഷവാര്‍ത്ത അറിയുന്നത്‌. ഈ അടിയന്തിര സാഹചര്യത്തില്‍ നാട്ടാര്‍ക്ക്‌ പൊതുമാപ്പ്‌ പ്രഖ്യാപിച്ചിരിക്കുന്നു!.

    പൊതുമാപ്പിന്റെ ആനുകൂല്യത്തില്‍ കാല്‍നൂറ്റാണ്ടിനുശേഷം ഞാനും ആ മുറ്റത്ത്‌ കാലുകുത്തി. ഞങ്ങളുടെ പ്രതീക്ഷ തെറ്റിച്ച്‌ ഏറെക്കാലത്തിനുശേഷം വന്നെത്തിയ അതിഥികള്‍ക്ക്‌ മികച്ച സ്വീകരണമായിരുന്നു കിട്ടിയത്‌ അവിടെ ഞങ്ങള്‍ക്കായി നയനമനോഹരമായ കാഴ്ചകളാണവന്‍ ഒരുക്കിവെച്ചിരുന്നത്‌.

   തകര്‍ന്നുകിടക്കുന്ന ജനല്‍ചില്ലുകള്‍ പകുതി കത്തിയ കുട്ടികളുടെ സ്കൂള്‍ യൂണിഫോമുകള്‍, ബള്‍ബുകള്‍, പിഞ്ഞാണങ്ങള്‍, എല്ലാം മുറ്റത്തു കൂട്ടിയിട്ടിരിക്കുന്നു. ചില്ല് അവനൊരു ദൗര്‍ബല്യമായിരുന്നു എന്നെനിക്കു തോന്നി. വരുന്ന എല്ലവരെയും കൊണ്ടുപോയി അവന്റെ ലീലാവിലാസങ്ങള്‍ വര്‍ണ്ണിക്കുന്നതില്‍ വീട്ടുകാര്‍ തെല്ലും പിശുക്കുകാണിച്ചില്ല.

    ബള്‍ബ്‌ പൊട്ടിക്കലായിരുന്നു അവന്റെ പ്രധാന വിനോദം. പുതിയ ബള്‍ബ്‌ വാങ്ങി ഹോള്‍ഡറില്‍ വെച്ച്‌ തിരിയുമ്പോഴെക്കും പൊട്ടിച്ചിട്ടുണ്ടാവും. കുട്ടികള്‍ക്ക്‌ സ്കൂളില്‍ കൊണ്ടുപോകാനായി ഇസ്തിരിട്ട്‌വെച്ച ഉടുപ്പുകള്‍ നോക്കിനില്‍ക്കെ പറന്നുപോയി മുറ്റത്തുവീഴുന്നു. പിന്നാലെ ഓടിച്ചെന്ന് എടുക്കുന്നതിന്‌ മുമ്പേ തീപിടിക്കുന്നു. അടുക്കളയിലെ അലമാരയില്‍ നിന്നും പിഞ്ഞാണങ്ങളെല്ലാം തഴെ തള്ളിയിട്ട്‌ പൊട്ടിക്കുന്നു. അടുപ്പിലിരുന്നു തിളക്കുന്ന കഞ്ഞിയില്‍ മണ്ണുവാരിയിടുന്നു, അങ്ങനെ അവന്‍ കൈവക്കാത്ത മേഖലകളില്ല. ഇങ്ങനെ അവിടത്തെ അന്തേവാസികള്‍ തന്ന കഥകളല്ലാതെ ഒരിക്കലും അവന്റെ ദിവ്യ ദര്‍ശനമോ ലൈവ്‌ പെര്‍ഫോമെന്‍സോ കാണാന്‍ ഞങ്ങള്‍ക്ക്‌ ഭാഗ്യമുണ്ടായില്ല.

   കാതോടുകാതോരം പറഞ്ഞുകേട്ട വാര്‍ത്ത നാടാകെ പരക്കാന്‍ അധികസമയം വേണ്ടിവന്നില്ല. വന്നവര്‍ തന്നെ എല്ലാദിവസവും മുടങ്ങാതെ എത്തുന്നു, അവന്റെ അപ്ഗ്രേഡ്‌ ചെയ്ത വാര്‍ത്തകള്‍ കാണാന്‍. ഒറ്റക്കും തെറ്റക്കും വന്നവര്‍ അള്‍ക്കൂട്ടങ്ങളായി. ആള്‍ക്കൂട്ടങ്ങള്‍ ആരവങ്ങളായി.

   ആര്‌ ചെയ്തു? എന്തിനു ചെയ്തു? 

ആള്‍ക്കൂട്ടത്തിന്റെ പിറുപിറുക്കലിനുമുമ്പില്‍ അവന്റെ പേര്‌ പ്രഖ്യാപിക്കപ്പെട്ടു. ചാത്തന്‍... അതെ അവനല്ലാതെ ആരും ഇപ്പണി ചെയ്യില്ല. ആ പേര്‌ പിന്താങ്ങുന്നവരെക്കൂടാതെ കുട്ടിച്ചാത്തനെന്ന പേരും പറഞ്ഞുകേട്ടു. കുട്ടിച്ചാത്തനാണൊ അതോ പ്രായപൂര്‍ത്തിയായ ചാത്തനാണോയെന്നൊന്നും തിരയാനൊന്നും എനിക്കറിയില്ലായിരുന്നു. എങ്കിലും എറിയാനുള്ള കഴിവ്‌ മുതിര്‍ന്ന ചാത്തനുതന്നെയെന്ന് പ്രായമായവര്‍ വിധിയെഴുതി.

    വരുന്ന ആരെയും ഒഴിവാക്കാതെ വീട്ടുകാരെല്ലാരും എല്ലാം കാണിച്ചുകൊടുത്ത്‌ മ്യൂസിയത്തില്‍ പുരാവസ്തുക്കളെ പരിചയപ്പെടുത്തുന്ന ഗൈഡിനെപ്പോലെ വിവരിച്ചുകൊടുത്തുകൊണ്ടിരുന്നു. സംഭാവനകള്‍ കൂമ്പാരമാകുമ്പോള്‍ പരിപാടികള്‍ ഗംഭീരമാകുന്നു... ആളുകള്‍ കൂടുന്തോറും നമ്മുടെ കഥാനായകന്‍ കലാപരിപാടി പൂര്‍വ്വാധികം ഭംഗിയായി തുടര്‍ന്നുകൊണ്ടേയിരുന്നു. ഒപ്പം പൂജകള്‍...ഹോമങ്ങള്‍... വഴിപാടുകള്‍...!

    ദൈവങ്ങള്‍ക്കുകൊടുത്ത പരാതിയുടെ ഒരു കോപ്പി പോലീസിലും എത്തി. പോലീസ്‌ വന്നു തെളിവുകള്‍ ശേഖരിക്കുമ്പോള്‍തന്നെ മറുവശത്തെ ജനല്‍ചില്ലുകള്‍ തകര്‍ന്നുവീഴുന്നു. ഒരു വിരലടയാളം പോലും അവശേഷിപ്പിക്കാതെ വളരെ വിദഗ്ദമായാണ്‌ അവന്റെ വേലകള്‍. മിക്കവാറും എല്ലാ പത്രത്തിന്റെയും റിപ്പോര്‍ട്ടര്‍മാര്‍, അന്വേഷണത്തിനായി വരുന്ന പോലീസ്‌ ഉദ്യോഗസ്ഥര്‍, സ്കൂളില്‍ നിന്നും കൂട്ടത്തോടെയെത്തുന്ന വിദ്യാര്‍ത്ഥികള്‍, ദൂരദിക്കുകളില്‍ നിന്നുപോലും ഓട്ടോയിലും മറ്റുവാഹനങ്ങളിലുമായി എത്തുന്നവര്‍... ചാത്തന്‍ ഏതുനിമിഷവും പ്രത്യക്ഷപ്പെടുമെന്നുള്ള ഭീതിയും ആകാംക്ഷയും നിറഞ്ഞ കണ്ണുകളുമായി ജനം. എങ്കിലും ആകെ ഒരു ഉത്സവ പ്രതീതി.

    കവലയിലെ ഓട്ടോറിക്ഷക്കാര്‍ക്കും ടാക്സികള്‍ക്കും കൊയ്‌ത്തുകാലം... ചായക്കടകളിലും മറ്റു വ്യാപാര സ്ഥാപനങ്ങളിലും കച്ചവടം കുത്തനെ കൂടി. അടുത്ത നാട്ടുകാര്‍ക്കൊക്കെ അസൂയ തോന്നിപ്പിക്കുന്ന മുന്നേറ്റമാണ്‌ ചാത്തന്റെ സ്പോണ്‍സര്‍ഷിപ്പില്‍ ഞങ്ങളുടെ കൊച്ചുഗ്രാമം കാഴ്ചവെച്ചത്‌. ജനപ്രവാഹം കൂടിയത്‌ അവന്‌ കൂടുതല്‍ പ്രോല്‍സാഹനമായി. അപ്പോഴും ആവര്‍ത്തനവിരസത ഒഴിവാക്കി കലാപരിപാടികള്‍ വ്യത്യസ്ഥമാക്കാന്‍ അവന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. എന്നിട്ടും നാണം കൊണ്ടോ സഭാകമ്പം കൊണ്ടോ അവന്‍ ജനത്തിനുമുമ്പില്‍ വന്നില്ല. അതിന്റെ ഒരു പരിഭവം നാട്ടുകാര്‍ക്കില്ലാതിരുന്നില്ല.

    ചാത്തന്റെ പേരിലാണെങ്കിലും ഞങ്ങളുടെ ഗ്രാമം ഭൂമിമലയാളമാകെ അറിയപ്പെട്ടുവരുന്നതിന്റെ ഗമയില്‍ നില്‍ക്കുമ്പോഴാണ്‌ കഥയുടെ രസച്ചരട്‌ പൊട്ടിക്കുന്ന വില്ലന്‍ പ്രത്യക്ഷപ്പെട്ടത്‌. കാരണം സാദാ കോണ്‍സ്റ്റബിള്‍മാരുടെ കാവല്‍കൊണ്ട്‌ ഫലമില്ലാത്തതുകൊണ്ട്‌ മേലേതട്ടിലെത്തിയ പരാതി. ഇത്തവണ കേസന്വേഷിക്കാന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ തന്നെ നേരിട്ടെത്തി. ചാത്തവിക്രിയകളൊക്കെ ചുറ്റിനടന്നുകണ്ടു. പിന്നെ വീട്ടുകാരെ ഓരോരുത്തരോടും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ശേഷം 

    കുടുംബാംഗങ്ങളെയെല്ലാം പുരുഷാരത്തിനുമുമ്പിലേക്കു വിളിച്ചുകൂട്ടി സർക്കിളേമാൻ ഇപ്രകാരം പ്രസ്താവിച്ചു. "ചാത്തനെ പിടികിട്ടി!!" 

   ചാത്തനെക്കണാന്‍ ജനക്കൂട്ടം എത്തിവലിഞ്ഞു നോക്കി, കാണാഞ്ഞ്‌ പരസ്പരം മുഖത്തോടുമുഖവും. "പിന്നെ ഈ വീട്ടില്‍ താമസിക്കുന്ന എല്ലാവരും നാളെ രാവിലെ സ്റ്റേഷനിലേക്കു വരണം, ടൗണില്‍ എനിക്കു പരിചയമുള്ള ഒരു മനോരോഗവിദഗ്ദനുണ്ട്‌. നിങ്ങളെയെല്ലാം അയാളെക്കാണിച്ച്‌ വേണ്ട ചികില്‍സ ചെയ്യാം, അപ്പോ നാളെ രാവിലെ സ്റ്റേഷനില്‍... കേട്ടല്ലൊ എല്ലാരും..."

     ചാത്തനെ അറസ്റ്റ്‌ ചെയ്തു വിലങ്ങണിയിച്ച്‌ കൂമ്പിനു രണ്ടിടിയും കൊടുത്ത് പോലിസ്‌ ജീപ്പിന്റെ പിന്നില്‍ ഇരുത്തികൊണ്ടുപോകുന്നത്‌ കാണാന്‍ കാത്തുനിന്നു നിരാശരായ ഞങ്ങളെയും പിരിച്ചുവിട്ടാണ്‌ ഏമാന്‍ യാത്രയായത്‌. പിറ്റേന്ന് അവിടത്തെ ആരും പോലീസ്‌ സ്റ്റേഷനില്‍ പോയില്ല. അന്നല്ല, പിന്നീടൊരിക്കലും. ഒരുമാസത്തോളം ഞങ്ങളുടെ മിന്നും താരമായിരുന്ന ചാത്തനും ഇതുവരെ വന്നിട്ടില്ല.

    "പ്രിയപ്പെട്ട ചാത്താ... നീ ഞങ്ങളോടു പറയാതെ ഒന്നു മുഖം കാണിക്കുകപോലും ചെയ്യാതെ പോയെങ്കിലും മറ്റെവിടെയെങ്കിലും ഏതെങ്കിലും വീട്ടില്‍ ബള്‍ബുകളും ജനല്‍‍ചില്ലുകളും പൊട്ടിച്ച് കഞ്ഞിയില്‍ മണ്ണും വാരിയിട്ട് സസുഖം കഴിയുന്നുണ്ടെന്നു കരുതട്ടെ! "

Monday, October 22, 2007

മലയാളത്തിന് ഒരു മഹാനടനെ നഷ്ടമാകുമോ?




ഇനി കളിയില്‍ മാത്രം ശ്രദ്ധ: ശ്രീശാന്ത്‌ (ഇതുവരെ എവിടെയായിരുന്നു ശ്രദ്ധ?)
വിമര്‍ശനങ്ങളെ ശരിയായ രീതിയില്‍ ഉള്‍ക്കൊള്ളുന്നുവെന്നും ഇനി കളിയില്‍ മാത്രമായിരിക്കും തന്‍റെ ശ്രദ്ധയെന്നും ഇന്ത്യന്‍ പേസ് ബൌളര്‍ ശ്രീശാന്ത്‌. ഓസ്ട്രേലിയക്കെതിരെ നടന്ന ഫ്യൂച്ചര്‍ കപ്പ് ഏകദിന പരമ്പരയില്‍ മൈതാനത്തെ മോശം പെരുമാറ്റം കൊണ്ട് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. മോശം പെരുമാറ്റത്തിന്‍റെ പശ്ചാത്തലത്തില്‍ ശ്രീശാന്തിന് നിരോധനം ഏര്‍പ്പെടുത്തണമെന്ന ഇയാന്‍ ചാപ്പല്‍ പറഞ്ഞിരുന്നു. കളിക്കളത്തിലെ മികച്ച ഭാവാഭിനയം കണ്ട് മലയാളത്തിലെ ഒരു പ്രമുഖ സംവിധായകന്‍ ഭരത്‌ മമ്മൂട്ടിയോടൊപ്പം അഭിനയിക്കാന്‍ തെരഞ്ഞെടുത്തിരിക്കുന്നു. ഉദയനാണ് താരം എന്ന ചിത്രത്തില്‍ ജഗതി ശ്രീകുമാര്‍ അവതരിപ്പിച്ച കഥാപാത്രം നവരസങ്ങള്‍ക്കുപുറമെ താന്‍ തന്നെ കണ്ടുപിടിച്ച ഏതാനും ഭാവങ്ങള്‍ കൂടി കാണിക്കുന്നുണ്ട്. അതിനപ്പുറമുള്ള ഭാവങ്ങള്‍ നമ്മുടെ ഇഷ്ടതാരം കളിക്കളത്തില്‍ കാഴ്ചവെച്ചപ്പോള്‍ ലോകം അതുകണ്ട് ഞെട്ടി. മുമ്പ് ആല്‍‌ബത്തിനു പാട്ടെഴുതിയും അഭിനയിച്ചും കഴിവുതെളിയിച്ച പ്രിയതാരത്തിന്റെ സിനിമ കാത്തിരിക്കുന്ന മലയാളിപ്രേക്ഷകരെ പുതിയ തീരുമാനം നിരാശയിലാക്കുകയില്ലെന്ന് പ്രത്യാശിക്കാം.

Saturday, October 20, 2007

പുതിയ രണ്ട് തമാശകള്‍...(മന്ത്രിമാര്‍ വക)

ഇതൊരു തമാശയായാണെഴുതുന്നത്. നമ്മളെയെല്ലാം വിഡ്ഢികളാക്കുന്ന തമാശ...
അനാവശ്യമെങ്കിലും കേരളത്തെ ഇളക്കിമറിച്ച കൂദാശ വിവാദത്തില്‍ പിണറായി നടത്തിയ നികൃഷ്ട ജീവി പ്രയോഗത്തെക്കുറിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിന് താന്‍ ഇതുവരെ അങ്ങനെ ഒരു വാര്‍ത്ത കണ്ടിട്ടേയില്ലെന്നഅയിരുന്നു നമ്മുടെ മുഖ്യമന്ത്രിയുടെ മറുപടി..
(എതിര്‍ ചേരിയില്‍‌പെട്ട ആരെങ്കിലുമാണതു പറഞ്ഞെങ്കില്‍ പറയുന്നതിനു മുന്‍പേ കേള്‍ക്കുകയില്ലായിരുന്നോ സഖാവേ...)
അടുത്തത് നമ്മുടെ വാ പോയ കോടാലി, സഹകരണ വകുപ്പു മന്ത്രി വക...
പരിയാരം മെഡിക്കല്‍ കോളേജ്‌ തെരഞ്ഞെടുപ്പില്‍ അദ്ദേഹം പിന്തുണക്കുന്ന കക്ഷി വ്യാപകമായ കള്ളവോട്ടും വെട്ടിപ്പും നടത്തിയതായി ഹൈക്കോടതി നിരീക്ഷിച്ച്‌ ശക്തമായി വിമര്‍ശിച്ചപ്പോള്‍ കോടതി വിധി തങ്ങള്‍ക്കനുകൂലമാണെന്നുള്ള പ്രസ്താവനയെ അതെങ്ങനെയെന്ന ആലോചിച്ച്‌ തലപുണ്ണാക്കുന്ന പാവം ജനം...
(ഇരുണ്ട ഹാസ്യം എന്നു പറയുന്നത് ഇതൊക്കെയാവും അല്ലേ?)
നമ്മുടെ നേതാക്കള്‍(?) ..കണ്ണും കാതും ഇറുകിയടക്കും മുമ്പേ.... അന്ധമായ രാഷ്ട്രീയം തലക്കുപിടിക്കാത്തവരെക്കൂടി ഓര്‍ത്തിരുന്നെങ്കില്‍....

Thursday, October 18, 2007

വിവാദങ്ങള്‍

എന്നും എന്തെങ്കിലും വിവാദങ്ങളില്ലെങ്കില്‍ ചാനലുകള്‍ എന്തിനു കൊള്ളാം. ജീവിച്ചിരുന്നവരെക്കുറിച്ച് ആരോപണങ്ങള്‍ ഉണ്ടാക്കിയാല്‍ അടുത്ത ചാനലില്‍ അവര്‍ മറുപടി പറഞ്ഞേക്കാം...
അതുകൊണ്ട് നമുക്ക് മരിച്ചവരെ പിടികൂടാം....

Thursday, October 11, 2007

ഈദ് ആശംസകള്‍

ആയിരം ആയിരം ഈദ് ആശംസകള്‍

Wednesday, October 10, 2007

പ്രവാസികളെ ജാഗ്രതൈ

ഇനിയെന്നും ബിരിയാണി തന്നെ
ബസ്മതി അരി ഒഴികെ മറ്റെല്ലാതരം അരിയും കയറ്റുമതി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. ഭക്‌ഷ്യ ദൗര്‍ലഭ്യം മൂലമാണ്‌ തീരുമാനമെന്ന് അറിയുന്നു. ദില്ലിയില്‍ ചേര്‍ന്ന സാമ്പത്തികകാര്യ സമിതിയുടെ യോഗമാണ്‌ ഈ പുതിയ തീരുമാനമെടുത്തത്‌. ഇതേറ്റവും ബാധിക്കുക പ്രവാസി ഇന്ത്യ ക്കാരെ, വിശിഷ്യാ മലയാളികളെയാവും. ഇപ്പോള്‍ തന്നെ അരിയുടെ വില താങ്ങാവുന്നതിനുമപ്പുറമായിക്കഴിഞ്ഞു. പ്രവാസികള്‍ക്കുവേണ്ടി ഇളവുനല്‍കുന്ന കാര്യം പരിഗണിക്കുമെന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവനയെ പ്രതീക്ഷയോടെ കാണാം.

ന്റുപ്പാക്കൊരു ഡെഡിക്കേഷന്‍ (നാടകം)

രംഗം ഒന്ന്
( രംഗത്ത്‌ ഒരു ഫോണ്‍ പിന്നെ ചിരിക്കുന്ന ഒരു സുന്ദരിയും. ചിരി കൃത്രിമമല്ല എന്നു വരുത്താന്‍ ശ്രമിക്കുന്നു.)
സുന്ദരി: വെല്‍ക്കം റ്റു സംഗീതസല്ലാപം
(തുടര്‍ന്ന് ബെല്‍ മുഴങ്ങുന്നു. എടുക്കുന്നില്ല ഫോണില്‍ ഞെക്കുന്നപോലെ എന്തോ ചെയ്യുന്നു.)സുന്ദരി: ഹലോ... സംഗീതസല്ലാപം ആരാണ്‌...
ഫോണ്‍ ശബ്ദം: കോയസുന്ദരി: എന്തോന്ന് കോഴിയോഅല്ലാ.. കോയാ..കോയാ.. (ഉച്ചത്തില്‍)സുന്ദരി: എവിടെന്നു വിളിക്കുന്നു.
ഫോണ്‍ ശബ്ദം: ജിദ്ദേന്ന് സഹൂദി അറേബ്യേന്ന്..സുന്ദരി: ആ.. ഒ.ഓ...ശെരി കോയാ ടീവീടെ വോളിയം അല്‍പ്പം കുറച്ചുവെച്ചോളൂ.
ഫോണ്‍ ശബ്ദം: ഈടെ ടിവി ഓഫാണല്ലോ.. സുന്ദരി: ഒകെ.ഒകെ...ശീലിച്ചത്‌ പറഞ്ഞുപോയതാ..(ഇനി നമുക്ക്‌ ഫോണ്‍ ശബ്ദത്തെ കോയ എന്നു തന്നെ പരിചയപ്പെടുത്താം.)
സുന്ദരി: കോയച്ചേട്ടാ..കോയ: ഓ
സുന്ദരി: നാട്ടില്‍ എവിടെയാ?
കോയ: തിരൂര്‍,.. മലപ്പുറം ജില്ലാവീട്ടില്‍ ആരൊക്കെയുണ്ട്‌?
കോയ: വീട്ടിലോ,.. വീട്ടില്‍ ഉപ്പ, ഉമ്മ,ബാര്യ രണ്ട്‌ കുട്ടികള്‍...
സുന്ദരി: എന്താ ഫാര്യേടെ പേര്‌?
കോയ: ഓള്‍ടെ പേര്‌ പാത്തുമ്മ.. അല്ല ഫാത്തിമ...സുന്ദരി: കോയച്ചേട്ടന്‍ പാട്ടുപാടുമോ?,....
കോയ: ഇങ്ങടെ പരിപാടി നന്നാവുന്ന്ണ്ട്‌ട്ടോ ഞങ്ങള്‍ എന്നും കാണാറുണ്ട്‌...സുന്ദരി: കോയച്ചേട്ടാ ഒരു പാട്ടുപാടാമോ?,....എത്രനാളായി ട്രൈ ചെയ്യണൂന്ന് അറിയാമോ ഇന്ന് കിട്ടിയതില്‍ ഒത്തിരി സന്തോഷം...കയിഞ്ഞായ്ച്ച ഇങ്ങള്‌ ഒരു ചൊമന്ന ചുരിദാര്‍ ഇട്ടു വന്നില്ലെ അതു ഒത്തിരി നന്നായിരുന്നൂട്ടോ...
സുന്ദരി: കോയച്ചേട്ടാ ഒരു പാട്ടുപാടാമോ?,....(സുന്ദരി അക്ഷമ കാണിക്കുന്നു)
കോയ: പാടാല്ലോ...നെഞ്ചിനുള്ളില്‍ നീയാണ്‌...കണ്ണിന്‍ മുമ്പില്‍ നീയാണ്‌............................ഫാത്തിമാാാാാാാാ..........ഫാത്തിമാാാാാാാാ..........
സുന്ദരി: (ഇടക്കു കയറി) വളരെ നന്നായിരുന്നു...
കോയ: സ്നേഹിച്ചു സ്നേഹിച്ചു കൊതിതീരും...............................(മനസ്സില്ലാ മനസ്സോടെ കോയ നിറുത്തുന്നു.)
സുന്ദരി: വളരെ നന്നായിട്ടുണ്ടല്ലോ ചേട്ടന്‍ സംഗീതം പഠിച്ചിട്ടുണ്ടോ....കോയ: റൂമില്‌ രണ്ടുമൂന്ന് ചങ്ങായിമാരുണ്ട്‌... അവര്‍ക്കും അന്നോട്‌ സംസാരിക്കണമെന്ന്...സുന്ദരി: സുഹൃത്തുക്കള്‍ടെ പേരു പറഞ്ഞോളു.
കോയ: മൊയ്തീന്‍കുട്ടി, സെയ്തലവി.. ബാപ്പുട്ടി...അന്‍വറ്‌....സുന്ദരി: പാട്ടുപാടുമോ?
(പറഞ്ഞുതീരും മുമ്പ്‌ ഒരുസംഘഗാനം പോലെ എന്തോ ഒന്നു മുഴങ്ങുന്നു.,..സുന്ദരി ചെവിപൊത്തുന്നു.)
കോയ: (കഴുത്തിനു പിടിച്ചിട്ടെന്നപോലെ ശബ്ദം നിലച്ച ശേഷം) എനിക്കൊരു പാട്ടുവെച്ചുതരുമോ?
സുന്ദരി: ഏതു പാട്ടാ വേണ്ടെ?
കോയ: മണീന്റെ പടത്തിലെ മതി. സോനാ സോനാ നീ ഒന്നാം നമ്പര്‍....ഇത്‌ എന്റെ ഉമ്മക്കും ഉപ്പാക്കും വേണ്ടീട്ട്‌ ഇങ്ങള് ഏതാണ്ട്‌ ചെയ്യില്ലെ അതങ്ങു ചെയ്തേരെ...
സുന്ദരി: ഡെഡിക്കേറ്റ്‌ ആണൊ...
കോയ: അത്തന്നെ.(ഫോണ്‍ കട്ടാകുന്നു സുന്ദരി അടുത്ത ആളെ തേടുന്നു)
(രംഗം രണ്ട്‌)
പഴയ ഒരു റൂം, നാലുകട്ടിലുകള്‍ക്കിടയില്‍ തറയില്‍ പേപ്പര്‍ വിരിച്ച്‌ ഭക്ഷണം കഴിക്കുന്ന നാലുപേര്‍...ഇന്ന് അനക്കെന്താ ഇത്ര സന്തോസം ടീവീല്‍ വിളിച്ച്‌ ഓളെ കിട്ടിയേനാ..
കോയ: എത്രനാളായി ഞാന്‍ മെനക്കെടണൂന്ന് അറിയോ
(മൊബെയില്‍ ബെല്ലടിക്കുന്നു, എടുത്ത്‌ നോക്കി കട്ട്‌ ചെയ്യുന്നു, വീണ്ടും അതാവര്‍ത്തിക്കുന്നു.)
അന്‍വര്‍: ആരാ?
കോയ: ഓള്‌ ...ഓള്‍ക്ക്‌ വേറെ പണിയൊന്നൂല്ല..
മൊയ്തീന്‍കുട്ടി: ഇങ്ങോട്ട്‌ വന്ന ഫോണല്ലെ ഇജ്ജെന്തിനാ കട്ട്‌ ചെയ്യുന്നെ?
കോയ: അതാപ്പോ നന്നായെ, എടുത്താല്‍ നൂറുകൂട്ടം ആവശ്യങ്ങളാ.. ഉപ്പാക്ക്‌ മരുന്ന് മേടിക്കണം,കുട്ട്യോള്‍ക്ക്‌ ഉടുപ്പ്‌ വേണം അങ്ങനെ... അതുപോട്ടെ നാളെ പതിനഞ്ചാം തീറ്യതിയാ...ജ്ജൊരു നല്ല നമ്പര്‍ പറഞ്ഞുതാ...
(തുടരും)

Tuesday, October 9, 2007

നമ്മള്‍ എന്നു മനുഷ്യരാകും??

കാട്ടുനീതി ഇപ്പോള്‍ കേരളത്തിലും...ഈ ഏതാനും ആഴ്ചകളായി മാധ്യമങ്ങളില്‍ നിറഞ്ഞ ഒരു പദമാണ്‌ "കാട്ടുനീതി" ബീഹാറില്‍ നിന്നും മറ്റു ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ജനങ്ങള്‍ നിയമം കയ്യിലെടുക്കുമ്പോഴും നമ്മുടെ നാട്ടിലായിരുന്നെങ്കില്‍ ഇതു നടക്കുമായിരുന്നോ എന്നു പറഞ്ഞ്‌ ദൈവത്തിന്റെ സ്വന്തം നാട്ടുകാര്‍ അഹങ്കരിച്ചിരുന്നു. അവിടത്തെ കാട്ടുനീതിയെക്കുറിച്ച്‌ പറഞ്ഞ്‌ വേവലാതി പൂണ്ടിരുന്നു.കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ ബീഹാറില്‍ ജനം തല്ലിക്കൊന്നത്‌ ഇരുപത്തിരണ്ട്‌ മനുഷ്യരെയാണ്‌. അടുത്തദിവസം തന്നെ തമിഴ്‌നാട്ടിലും മോഷ്ടാവെന്നാരോപിച്ച്‌ മര്‍ദ്ദിച്ച്‌ കൊന്നിരുന്നു.
സാമൂഹികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ജന്മിമാരുടെ ക്രൂരത അനുഭവിക്കുന്ന പാവങ്ങള്‍ ഏറെയാണ്‌. അവിടം അന്ധവിശ്വാസത്തിന്റെ പേരിലും കുപ്രസിദ്ധമാണ്‌. ദുര്‍മന്ത്രവാദമാരോപിച്ച്‌ ആളുകളെ മര്‍ദ്ദിക്കുന്നതും കൊല്ലുന്നതും അവിടങ്ങളില്‍ വാര്‍ത്തയല്ല. മോഷ്ടാവെന്ന് ആരോപിച്ച്‌ ഒരു യുവാവിനെ ജനക്കൂട്ടം മര്‍ദ്ദിച്ച്‌ ജീവഛവമാക്കി പോലീസിന്റെ ബൈക്കില്‍ കെട്ടി വലിക്കുന്ന ദൃശ്യം നമ്മള്‍ ചാനലുകളിലൂടെ കണ്ടു, തൊട്ടടുത്ത്‌ ദിവസം തന്നെ പതിനൊന്നു മനുഷ്യരെ തെരുവുനായ്ക്കളെപ്പോലെ തല്ലിക്കൊന്നു കൂട്ടിയിരിക്കുന്ന ചിത്രവും. അവരുടെ മൃതദേഹങ്ങള്‍ക്കുപോലും നീതികിട്ടിയില്ല. ബീഹാറില്‍ മോഷ്ടാവിനെ എന്തുകൊണ്ട്‌ പോലീസില്‍ എല്‍പ്പിക്കുന്നില്ല എന്നു ചോദിക്കേണ്ടിവരുന്നില്ല
എല്ലാ ക്രൂരതയും തെരഞ്ഞെടുപ്പു തട്ടിപ്പുകളും ബീഹാര്‍ മോഡലാക്കിയ നമ്മള്‍, മനുഷ്യത്വവും വികസനവും വിദ്യാഭ്യാസവും രാഷ്ട്രീയ പ്രബുദ്ധതയും മറ്റു നന്മകളെല്ലാം ദൈവത്തിന്റെ നാട്ടുകാര്‍ക്കുള്ളതാണെന്നു നിശ്ചയിച്ചു.ഇപ്പോഴിതാ നമ്മുടെ വീട്ടുമുറ്റത്ത്‌ അതേ കാട്ടുനീതി. മോഷണക്കുറ്റമാരോപിച്ച്‌ ഗര്‍ഭിണിയുള്‍പ്പടെ രണ്ട്‌ സ്‌ത്രീകളെ അവരുടെ കുട്ടികളുടെ മുമ്പില്‍ വെച്ച്‌ അതിക്രൂരമായി മര്‍ദ്ദിച്ചിരിക്കുന്നു. അതുകണ്ടുനില്‍ക്കുന്ന ബീഹാര്‍ പോലിസിന്റെ പിന്മുറക്കാരനെയും നാം കണ്ടു. അന്നേ ദിവസം തന്നെ കര്‍ണ്ണാടകക്കാരെ കോഴിക്കൊട്ടു വെച്ചു മര്‍ദ്ദിച്ചുവെന്ന വാര്‍ത്തയും കൂട്ടിവയിക്കണം.
ഈ പ്രവണത ഇതോടെ അവസാനിക്കണം നിയമം നടപ്പിലാക്കേണ്ടവര്‍ അതു നിര്‍വ്വഹിക്കുകയും കുറ്റക്കാര്‍ക്ക്‌ ഇനിയൊരിക്കലും ആവര്‍ത്തിക്കാത്തവിധം ശിക്ഷ കൊടുക്കുകയും ചെയ്തില്ലെങ്കില്‍ കേരളാമോഡലിന്‌ പുതിയ നിര്‍വചനങ്ങള്‍ വേണ്ടിവരും... ദൈവത്തിന്റെ സ്വന്തം നാടെന്ന ജാട നമുക്കുപേക്ഷിക്കേണ്ടിവരും...

Monday, October 8, 2007

ഒരു ലക്ഷം സൈനികര്‍ ഇറാഖില്‍ നിന്നും പിന്‍‌മാറുന്നു (രക്ഷപെടുന്നു.)

ഇറാഖ്: അടുത്ത വര്‍ഷം അവസാനത്തോടു കൂടി ഇറാഖില്‍ നിന്നു ഒരു ലക്ഷം അമേരിക്കന്‍ സൈനികര്‍ പിന്‍‌മാറുമെന്ന് ഇറാഖ് പ്രസിഡന്‍റ് ജലാല്‍ തലബാനി പറഞ്ഞു. അമേരിക്കന്‍ കമാന്‍ഡന്‍‌മാര്‍ നേരത്തെ അറിയിച്ചിരുന്നതിലും നേരത്തെതന്നെ പിന്‍‌മാറ്റമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ പിന്‍‌മാറ്റത്തിന്‍റെ വേഗം യു എസ് കമാന്‍ഡര്‍മാര്‍ക്ക് വിധേയമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ എന്തുകൊണ്ടാണ് സൈന്യം നേരത്തെ പിന്‍‌മാറുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. ഒന്നരലക്ഷത്തിലധികം യു എസ് സൈന്യമാണിപ്പോള്‍ ഇറാഖിലുള്ളത്. വിവിധ തലങ്ങളില്‍ നിന്നുണ്ടായ പ്രതിഷേധത്തെ തുടര്‍ന്നാണ് ബുഷ് സൈന്യത്തെ പിന്‍‌വലിക്കാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്.

Thursday, October 4, 2007

പൈങ്കിളികള്‍ വേഷം മാറി അരങ്ങുതകര്‍ത്താടുന്നു.

എണ്‍പതുകളില്‍ മ പ്രസിദ്ധീകരണങ്ങളില്‍ ചീത്തപേരും കേള്‍പ്പിച്ച്‌ നാണം കുണുങ്ങിനിന്ന പൈങ്കിളിയെ, അങ്ങാടിയിലെ പെട്ടിക്കടകളില്‍ നിന്നും സ്വീകരണമുറിയിലേക്ക്‌ മലയാളി ഇരുകൈയ്യും നീട്ടി സ്വാഗതം ചെയ്തിരിക്കുന്നു. തിങ്കള്‍ മുതല്‍ വെള്ളിവരെയാണു അവളുടെ വിളയാട്ടം.നേരം സന്ധ്യയായാല്‍ പിന്നെ അവിടം മരണവീടുപോലെയാകും. കരച്ചിലും കണ്ണീരും മൂക്കുപിഴിയലുമായി അവര്‍ നമ്മുടെ വീട്ടില്‍ ശ്മശാന സമാനമാക്കുന്നു.
പ്രതിഭാധനന്മാരയിരുന്ന ചലച്ചിത്രകാരന്മാര്‍ രചിച്ച ആധുനിക സിനിമകളില്‍ സന്ദര്‍ഭത്തിന്റെ സ്വാഭാവികതക്കും ഭാവചലനങ്ങളുടെ തീവ്രതക്കും വേണ്ടി ഏതെങ്കിലും രംഗങ്ങല്‍ക്ക്‌ അല്‍പ്പം ദൈര്‍ഘ്യം കൊടുത്താല്‍ അത്‌ ആര്‍ട്ട്‌ സിനിമയെന്നും അതു കാണാന്‍ കൊള്ളില്ലെന്നും കണ്ടിരുന്നാല്‍ ഉറക്കം വരുമെന്നും പറഞ്ഞ്‌ നടന്നവര്‍ക്ക്‌ വലിച്ചുനീട്ടല്‍ പെരുമാറ്റചട്ടമായി സ്വീകരിച്ച സീരിയല്‍ സംവിധായകര്‍ പടച്ചുവിടുന്ന സൃഷ്ടികള്‍ മണിക്കൂറുകള്‍ കണ്ടിരിക്കാന്‍ യാതൊരു മടിയുമില്ല. വലിച്ചു നീട്ടാനുള്ള കഴിവിനനുസരിച്ചാണു അവരിലെ റാങ്ക്‌ നിര്‍ണ്ണയിക്കുന്നത്‌.
പൈങ്കിളി വാരികയില്‍ വരുന്ന ഒരു നോവലിന്റെ ഒരു ലക്കം പത്തു മിനിറ്റുകൊണ്ട്‌ വായിച്ചുതീര്‍ക്കാന്‍ കഴിയുമായിരുന്നെങ്കില്‍ ഇന്ന് അത്രയും ഭാഗം സീരിയലായി കണ്ടുതീര്‍ക്കണമെങ്കില്‍ ദിവസം എത്ര വേണ്ടിവരും!!! മലയാളിയുടെ കണ്ണീരുവറ്റിക്കുന്ന ഈ സംസ്കാരം മതിയാക്കിയേ പറ്റൂ. അല്ലെങ്കില്‍ ഇങ്ങനെ സമയം പാഴാക്കുന്നവരെ ഓര്‍ത്ത്‌ കണ്ണീര്‍ പൊഴിക്കാന്‍ നമുക്കും ഗ്ലിസറിന്‍ വേണ്ടിവരും.

Wednesday, October 3, 2007

പ്രൊഫ: എം. എന്‍ . വിജയന്‍ അന്തരിച്ചു.

പ്രൊഫ: എം. എന്‍ . വിജയന്‍ അന്തരിച്ചു. കേരളത്തിന്റെ രാഷ്ട്രീയ സാസ്കാരിക മേഖലകളില്‍ സജീവ സാന്നിദ്ധ്യമായിരുന്ന വിജയന്‍ മാഷ് ഇന്നലെ തൃശൂരില്‍ വാര്‍ത്താ സമ്മേളനം നടത്തിക്കൊണ്ടിരിക്കവെ കുഴഞ്ഞു വീഴുകയായിരുന്നു. ഹൃദയാഘാതമായിരുന്നു മരണകാരണം. എന്നും ഇടതുപക്ഷത്തോടൊപ്പം നടക്കുകയും ഒപ്പം കലഹിക്കുകയും ചെയ്ത മാഷ് കവിതയും മനശാസ്ത്രവും, വര്‍ണ്ണങ്ങളുടെ സംഗീതം, ചിതയിലെ വെളിച്ചം, പുതിയ വര്‍ത്തമാനങ്ങള്‍ തുടങ്ങിയ നിരവധി കൃതികളുടെ കര്‍ത്താവാണ്.  മലയാളത്തിന്റെ പ്രിയപ്പെട്ട വിജയന്‍ മാഷിന്  ആദരാഞ്ജലികള്‍...