Sunday, November 11, 2007

ശത്രുസംഹാരയന്ത്രം!

ഞാന്‍ കണ്ടുപിടിച്ച്‌ പരീക്ഷിച്ചു വിജയിച്ചൊരു ശത്രുസംഹാരയന്ത്രം ഇവിടെ അവതരിപ്പിക്കുകയാണ്‌. ആവശ്യക്കാര്‍ക്ക്‌ തികച്ചും സൗജന്യമായി ഡൗണ്‍ലോഡ്‌ ചെയ്ത്‌ ഉപയോഗിക്കാവുന്ന വിധത്തിലാണ്‌ ഇതിന്റെ രൂപകല്‍പ്പന. ലളിതമായി പ്രവത്തിപ്പിക്കാവുന്ന ഈ യന്ത്രമുപയോഗിച്ച്‌ നിങ്ങളുടെ ശത്രുക്കളെ തുരത്താം.

ത്രിപുരസുന്ദരീയന്ത്രം പോലുള്ള അന്യസംസ്ഥാന യന്ത്രങ്ങളും ധനാഗമയോഗയന്ത്രം പോലെയുള്ള ധനകാര്യവകുപ്പുയന്ത്രങ്ങളും വശീകരണത്തിനുള്ള വിശ്വമോഹിനിയന്ത്രങ്ങളും തല്‍ക്കാലം കൈവശമില്ലെന്നു ഖേദപൂര്‍വ്വം അറിയിച്ചുകൊള്ളട്ടെ.

ഒരു മസ്‌രിയാണ്‌ എന്റെ ശത്രുപാളയത്തില്‍...

ആദ്യമായി ഇവിടെയെത്തിയ ദിവസം തന്നെ കണ്ടു ഒരു മസ്‌രിയെ... പരിചപ്പെടുത്തിയപ്പോള്‍ത്തന്നെ ഞങ്ങളുടെ മലയാളിയായ ഡ്രൈവര്‍ പറഞ്ഞു:

"അവന്‍ മസ്‌രിയാ.. കൂടുതല്‍ അടുക്കേണ്ട".

"മസ്‌രിയൊ അതെന്നാ സാധനം ?

മസ്‌രീന്നു പറഞ്ഞാല്‌.. ഈജിപ്റ്റ്‌കാരന്‍. സൂക്ഷിക്കണം ഒക്കെ പാരകളാ. പ്രത്യേകിച്ചും നമ്മളിന്ത്യക്കാര്‍ക്ക്‌.."

"അതെയോ"

നീ പുതിയ ആളായതുകോണ്ടാ...പറയുന്നെ"

"ഏയ്‌"

പിന്നെയും ഉപദേശിച്ചു ഒരുപാട്‌..."

"അറബിഭാഷ വശമുള്ളതിനാലും ശരീരവും ശബ്ദവും നമ്മെക്കാള്‍ വലുതായതുകൊണ്ടും ഇതൊന്നുമില്ലാത്ത ഇന്ത്യക്കാരുടെയും ബംഗാളികളുടെയും നെഞ്ചത്ത്‌ കയറാന്‍ അവര്‍ക്ക്‌ മിടുക്ക്‌ കൂടും. സൂക്ഷിച്ചാല്‍ നന്ന്.."

പക്ഷെ ഞാനതൊന്നും വിശ്വസിച്ചില്ല... നൈല്‍ നദീതടസംസ്കാരം, മനുഷ്യസംസ്കാരത്തിന്റെ കളിത്തൊട്ടില്‍ എന്നൊക്കെ സ്കൂളില്‍ വെച്ച്‌ പഠിച്ച ഈജിപ്റ്റ്‌... അവിടത്തുകാര്‍ ഒരിക്കലും അങ്ങിനെയാവില്ല... സംസ്കാരസമ്പന്നരായിരിക്കും... തീര്‍ച്ച. നൈല്‍നദിയുടെയും പിരമിഡുകളുടെയും നാട്ടുകാര്‍... അവരുടെ കൂടെ ജോലിചെയ്യാന്‍ കഴിയുന്നതെത്ര ഭാഗ്യം!

ഈജിപ്റ്റിനെ നെഞ്ചിലേറ്റിയ ക്യൂബാമുകുന്ദനായിരുന്നു ഞാനന്ന്...


സ്കൂളില്‍ വെച്ചുപഠിച്ച അറബിയും മുറി ഇംഗ്ലീഷും പയറ്റിപരാജയപ്പെട്ട്‌ ആംഗ്യഭാഷയിലായിരുന്നു, ആശയവിനിമയം കൂടുതലും.

ഇവിടെ വരുന്ന മസ്‌രികളെല്ലാം ഉസ്താസ്‌ (മാഷ്‌), മുഹന്ദിസ്‌ (എന്‍ജിനീയര്‍), ദുക്തൂര്‍ ( ഡോക്ടര്‍) എന്ന വിഭാഗത്തില്‍പ്പെട്ടവരാണ്‌. ജന്മനാ ഡോക്ടര്‍, എന്‍ജിനീയര്‍, മാഷ്‌ ആവാന്‍ കഴിയാത്ത പാവങ്ങളെ കുറഞ്ഞപക്ഷം അമ്മി (എളാപ്പ) എന്നെങ്കിലും വിളിക്കണം

ഞാന്‍ വന്നപ്പോള്‍ കടയിലുണ്ടായിരുന്ന മുഹന്ദിസ്‌ ആറുമാസത്തിനുള്ളില്‍ അടിച്ചുമാറ്റല്‍ കൈയ്യോടെ പിടിക്കപ്പെട്ട്‌ സൂയസ്‌ കടന്നു.


സ്പോണ്‍സറുടെ ബന്ധുവിന്റെ ഈത്തപ്പനതോട്ടത്തില്‍ വല്ലപ്പോഴും പോകുമായിരുന്നു. അവിടെ പണിയെടുക്കുന്ന അമ്മിക്ക്‌ എന്നും ഫോട്ടൊയെടുക്കാന്‍ ആശ. ഒരിക്കല്‍ കൂട്ടുകാരുമൊത്ത്‌ ഫോട്ടോയെടുക്കനവിടെ പോയപ്പോള്‍ എന്റെ കയ്യിലെ ക്യാമറ കണ്ട്‌ സ്നേഹം കൂടി.

ടൗണില്‍ പോകാന്‍ സമയവും സൗകര്യവും ഇല്ലാത്ത കാര്യവും മക്കള്‍ക്ക്‌ ഫോട്ടൊ കാണാനുള്ള ആഗ്രഹവുമെല്ലാം പറഞ്ഞു. അന്നു പടമെടുക്കമെന്നു പറഞ്ഞപ്പോള്‍ വേണ്ട. അങ്ങേരുടെ ദൈന്യത കണ്ടു അക്കാര്യം ഞാനേറ്റു.
പറഞ്ഞ ദിവസം തന്നെ ക്യാമറയുമായി എത്തി. തയ്യാറായിരിക്കാന്‍ നേരത്തെ പറഞ്ഞതാണെങ്കിലും ജോലികഴിഞ്ഞ്‌ വന്ന അതേകോലത്തിലിരിക്കുന്നു, ആ മണ്ണിന്റെ നിറമുള്ള മനുഷ്യന്‍. അമ്മി ഡ്രസ്സ്‌ തേച്ചിട്ടില്ല, ഷേവ്‌ ചെയ്തില്ല. ഏതായലും നാളെയെടുക്കാം എന്നും പറഞ്ഞ്‌ തിരിച്ചപ്പോള്‍ ക്യാമറ അവിടെ വെച്ചുപോകണമെന്നായി
വിയര്‍പ്പിന്റെ മണമുള്ള അയാളെന്നെ കെട്ടിപ്പിടിച്ച്‌ ശ്വാസം മുട്ടിച്ചപ്പൊള്‍ സ്നേഹം കൊണ്ട്‌ വീര്‍പ്പുമുട്ടിക്കലെന്നൊക്കെപ്പറയുന്നത്‌ ശരിക്കും അനുഭവിച്ചു. പിറ്റേന്ന് വരാനുള്ളതല്ലെ അതുകൊണ്ട്‌ ക്യാമറ ഇവിടെ വെച്ചോളാം, അല്ലെങ്കില്‍ നീ വരില്ല എന്നൊക്കെ പറഞ്ഞപ്പോള്‍ മനസ്സില്ലാമനസ്സോടെ സമ്മതിക്കേണ്ടിവന്നു.

പിറ്റേന്നു ജോലികഴിഞ്ഞ്‌ പടമെടുക്കാനായി ചെന്നപ്പോള്‍... റൂം പൂട്ടിയിരിക്കുന്നു. അന്വേഷിച്ചപ്പോള്‍... അമ്മിയും ഞാന്‍ പൊന്നുപോലെ നോക്കിയിരുന്ന ക്യാമറയും നൈല്‍ നദിയുടെ നാട്ടിലെത്തി.

പിന്നൊരിക്കല്‍ സുഹൃത്തിനെ സഹായിക്കാന്‍ ഒരുകട വൃത്തിയാക്കാന്‍ കൂടെപ്പോയപ്പോഴാണ്‌ ഈജിപ്റ്റിയന്‍ സംസ്കാരം തൊട്ടറിഞ്ഞത്‌. മുമ്പ്‌ മസ്‌രി ഉപയോഗിച്ചിരുന്നതാണെന്ന് കേട്ടപ്പോള്‍ പ്രത്യേകിച്ചൊന്നും തോന്നിയില്ല. കടയോടു ചേര്‍ന്നുള്ള മുറിയുടെ മൂലയില്‍ പത്തുപതിനഞ്ച്‌ പ്ലാസ്റ്റിക്‌ കിറ്റുകള്‍ ഭദ്രമായി കെട്ടിയവിധത്തില്‍ കിടപ്പുണ്ട്‌. എന്തോ നിധിയെന്നു കരുതി അതിലൊന്നു ചങ്ങാതിയെടുത്തു തുറന്നു നോക്കിയപ്പോള്‍ ....?!.

അവന്റെ മുഖത്തുനോക്കിയപ്പൊ തന്നെ അതിനകത്തെന്തായിരുന്നെന്നു പിടികിട്ടി! നൈല്‍ നദീതടസംസ്കാരത്തിന്റെ ഉപോല്‍പ്പന്നം! ബാത്‌റൂം അറ്റാച്ഡ്‌ അല്ലാതെ മുറി പണിതാലുള്ള കുഴപ്പം!

ഈ സംഭവങ്ങളോടെ മസ്‌രികളെ ശത്രുപക്ഷത്തേക്ക്‌ മാറ്റിനിറുത്തി, അവരുമായി അടുക്കാതിരിക്കാനും ശ്രദ്ധിച്ചു.

ഏറെക്കാലം മസ്‌രിരഹിതമായിരുന്ന ഞങ്ങളുടെ സ്ഥാപനത്തിലേക്ക്‌ കഴിഞ്ഞ വര്‍ഷമാണ്‌ ആദ്യമായി അവനെത്തിയത്‌. ആളൊരു മഹാചിന്തകന്‍.. എപ്പോഴും മേലേക്ക്‌ നോക്കി ചിന്തകളില്‍ മുഴുകിയിരിക്കും. കൂട്ടുകാര്‍ വന്നാല്‍ കുറെ ചിരിക്കും, പ്രൊഫഷണല്‍ നാടകങ്ങളിലെ വില്ലന്മാരുടെ പോലെ ശബ്ദമുണ്ടാക്കിക്കൊണ്ട്‌. കുറ്റം പറയരുതല്ലോ ആളൊരു പാവം. ജോലിചെയ്യുന്നതിനൊന്നും തീരെ താല്‍പ്പര്യമില്ല. സ്പോണ്‍സറുടെ സലാം കേള്‍ക്കാതെ ഇരിക്കുന്നിടത്തുനിന്ന് അനങ്ങില്ല. ശരിക്കും അമ്മി കാറ്റത്തിട്ടപോലെ...!

തിരക്കുപിടിച്ച ജോലിക്കിടയില്‍ ഉണ്ടാക്കിയെടുക്കുന്ന ഇടവേളകളിലാണ്‌ നമ്മുടെ സൈഡ്‌ ബിസിനസ്സായ ഈ കുത്തിക്കുറിക്കലും പത്ര വായനയും. ജോലിയൊക്കെ എത്രയും പെട്ടെന്നു തീര്‍ത്ത്‌ നെറ്റ്‌ തുറക്കുമ്പോഴേക്കും എന്റടുത്തുവന്നിരിക്കും. അവന്റെ ജോലിയായ പുറത്തെ റിസപ്ഷന്‍ കൗണ്ടറില്‍ സിബൂന്‍ (കസ്റ്റമര്‍) ഉണ്ടൊയൊന്നു നോക്കുകപോലും ചെയ്യാതെ.

മലയാളപത്രത്തിന്റെ തര്‍ജ്ജമ പറഞ്ഞുകൊടുക്കണം. അതൊരുവിധം കഷ്ടപ്പെട്ട്‌ പറഞ്ഞൊഴിവാക്കിയപ്പോള്‍ പിന്നെ കാണേണ്ടത്‌ മലയാള സിനിമാനടികളെയാണ്‌. അതിനും വഴിയുണ്ടാക്കികൊടുത്തു. ഫിലോമിന, ആറന്മുള പൊന്നമ്മ, അടൂര്‍ ഭവാനി മുതലായ മലയാളത്തിലെ പ്രശസ്തരായ നടികളുടെ ചിത്രങ്ങള്‍ ഗൂഗിളില്‍ സേര്‍ച്ച്‌ ചെയ്തു കാണിച്ചുകൊടുത്തു. മലയാള സിനിമാനടികളുടെ സൗന്ദര്യം പിടിച്ചുപോയതുകൊണ്ടയിരിക്കാം പിന്നീടാ ആവശ്യം കേട്ടില്ല.!

എല്ലാം കഴിഞ്ഞ്‌ ചിന്തകളില്ലാത്ത സമയത്ത്‌ വെറുതെ വന്നു മോണിട്ടറില്‍ നോക്കിയിരിക്കുന്ന സ്വഭാവം തുടങ്ങിയപ്പോഴാണ്‌ അറ്റകൈ ശത്രുസംഹാരയന്ത്രം പ്രയോഗിക്കാന്‍ തീരുമാനിച്ചത്‌. ഫോട്ടോഷോപ്പില്‍ അല്‍പ്പനേരം പണിതു... കടുത്ത വര്‍ണ്ണങ്ങളില്‍ വരച്ചെടുത്ത ചിത്രം. അല്‍പ്പനേരം അതില്‍ നോക്കിയാല്‍ കണ്ണുകള്‍ കറങ്ങും. പിന്നെ കണ്ണടച്ചാലും ഈചക്രം കണ്ണില്‍ കുറേനേരം കൂടിക്കറങ്ങും. പ്രസ്തുത യന്ത്രം ഫുള്‍സ്ക്രീന്‍ ആക്കിയിട്ട്‌ തല്‍ക്കാലം വല്ല പേപ്പറുകള്‍ അടുക്കിവെക്കുകയോ മറ്റെന്തെങ്കിലും ജോലിയിലേക്കൊ മനഃപൂര്‍വ്വം തിരിയും.

ഇതു നമ്മുടെ ചിന്തകന്‍ വന്നു ഒന്നു നോക്കിയപാടെ തലയും കുമ്പിട്ടിരിപ്പായി..
ഇതൊന്തൊരു ഇരിപ്പാ ഇങ്ങനെയിരുന്നാല്‍ നമ്മുടെ സൈഡ്‌ ബിസിനസ്സ്‌ നടക്കേണ്ടെ...
"നീ ഈ ചുരുളുകള്‍ എത്രയുണ്ടെന്ന് ഒന്നു എണ്ണി നോക്കിയെ?"

"സിബൂന്‌ വേണ്ടീട്ടാ ..?"
"പിന്നല്ലാതെ!

"നൂറ്‌ എണ്ണം വേണമെന്നാണ്‌ കസ്റ്റമര്‍ പറഞ്ഞത്‌...ഞാന്‍ എണ്ണിയപ്പോ തൊണ്ണൂറ്റിയൊന്‍പതേ ആയുള്ളു
പ്ലീസമ്മീ ഒന്നെണ്ണിനോക്ക്‌...
അങ്ങിനെ നമ്മുടെ എളാപ്പ എണ്ണി, ആദ്യം പുറത്തുനിന്നകത്തേക്ക്‌, പിന്നെ തിരിച്ചും... എണ്ണി എണ്ണി കണ്ണുകറങ്ങി.... എഴുന്നേറ്റുപോയി.

അതിനുശേഷം എന്റടുത്ത്‌ വന്നിരുന്നിട്ടില്ല, ഇതുവരെ. എങ്കിലും ആ ഫയല്‍ ഡിലീറ്റ്‌ ചെയ്യാതെ സൂക്ഷിക്കുന്നുണ്ട്‌.