Tuesday, November 27, 2007

എഴുത്തുകാരനെത്തേടി!

പണ്ട്‌ പണ്ട്‌ ഇന്നത്തെപ്പോലെ റിയാലിറ്റിഷോകളും പരമ്പരകളും കണ്ണീര്‍വീഴ്‌ത്തി ആളെക്കൂട്ടാത്ത കാലത്തുനടന്ന കഥയാണ്‌. അന്ന് മിക്കവാറും സുഹൃത്തുക്കള്‍ ജോലികഴിഞ്ഞാല്‍ ടൗണിലുണ്ടാവും. അടച്ചിട്ട മുറിയിലിരുന്നു മടുത്ത പലരും ഒപ്പം കൂടും.
കേരള മാര്‍ക്കറ്റിലെ ട്രാവല്‍ ഓഫീസിനുമുമ്പിലെ വരാന്തയില്‍ സ്ഥിരമായി കൂടുകെട്ടിയ ഞങ്ങളോട്‌ ഇതെന്താ പതിച്ചുകിട്ടിയതാണോയെന്നു ചോദിച്ച്‌ കളിയാക്കിപോകുന്നവരും പഞ്ചപാവങ്ങളായ ഈസംഘത്തെ ആശംസിച്ചു കടന്നുപോകുന്നവര്‍ക്കൊക്കെയും ഞങ്ങളിലാരെയെങ്കിലും കാണണമെങ്കില്‍ ഈ ബുക്കിംഗ്‌ ഓഫീസില്‍ വന്നാല്‍ മതിയെന്നറിയാം.വല്ലപ്പോഴും ചങ്ങാതിമാരില്ലാതെ ഒറ്റക്കെങ്ങാനും ഇറങ്ങിയാല്‍ "ലവനെവിടേഡെ?" "ഇന്നു തൊണക്കാരന്‍ വന്നില്ലെ" എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്കുത്തരം പറഞ്ഞ്‌ മടുക്കും. അതുകൊണ്ട്‌ ഒറ്റക്ക്‌ ഇറങ്ങാതിരിക്കാന്‍ നോക്കും.

ഞങ്ങളുടെ ഗോത്രമഹാസഭയുടെ സ്ഥിരാംഗങ്ങളായ മമ്മൂട്ടിയും ഞാനും കൂടാതെ ബക്കര്‍, ഹംസ, ബാബു, ഹനീഫ പിന്നെ ആഴ്ചയിലൊരിക്കല്‍ വിശിഷ്ടാതിഥിയായി വന്നെത്തുന്ന മുസ്തഫ, വല്ലപ്പോഴും മിന്നിമായുന്ന മച്ചാന്‍... മുസ്തഫയൊഴികെ ബക്കിയെല്ലാരും ഒരേ തൊഴില്‍ക്കാരായിരുന്നു. കുറച്ചപ്പുറത്ത്‌ വെളിച്ചം അല്‍പ്പം കുറവുള്ള മൂലയില്‍ കയ്യില്‍ തുണ്ടു പേപ്പറുകളുമായി ഒരുമിക്കുന്ന മലയാളി കൂട്ടായ്മയേയും ഇടക്ക്‌ കാണാറുണ്ട്‌. അവര്‍ എഴുത്തുകാരുടെ കൂട്ടായ്മയായിരുന്നു, ഞങ്ങള്‍ വരക്കാരുടെയും.
അവരുമായി അത്ര സഹകരിച്ചിരുന്നില്ലെങ്കിലും നാട്ടിലെപ്പോലെ യാതൊരുവിധ സംവാദങ്ങള്‍ക്കും ഏറ്റുമുട്ടലുകള്‍ക്കും ആരും പോയിരുന്നില്ല.

രാത്രി ഒമ്പതുമണിക്ക്‌ കേരള മാര്‍ക്കറ്റിലെ മിനിഹോട്ടലില്‍ നിന്നും പതിവ്‌ പരിപ്പുവടയും ചായയും കഴിച്ച്‌ ആരംഭിക്കുന്ന പോളിറ്റ്‌ ബ്യൂറോ രാത്രി പന്ത്രണ്ട്‌ മണിക്ക്‌ കടകള്‍ അടച്ചു തീരുംവരെ നീളും.സാഹിത്യം, സംഗീതം, രാഷ്ട്രീയം, സിനിമ, കുടുംബകാര്യങ്ങള്‍ എന്നുവേണ്ട ആകാശത്തിനു കീഴെയുള്ള സകലകാര്യങ്ങളും ചര്‍ച്ചചെയ്യുന്ന ആ ഇരിപ്പ്‌ ജീവിതത്തിലെ എന്നും ഓര്‍മ്മിക്കത്തക്ക അനുഭവങ്ങളാണുതന്നത്‌.

പ്രത്യേക അജണ്ടയൊന്നുമില്ലെങ്കില്‍ വെറുതെ വ്യത്യസ്ഥരായ ആളുകളെ കണ്ടുകൊണ്ടിരിക്കാം, അഞ്ചുപൈസ മുടക്കാതെ.
ലോകത്തിലെ ഒട്ടുമിക്കരാജ്യങ്ങളിലേയും ജനങ്ങള്‍ കണ്‍മുന്നിലൂടെ കടന്നുപോകുന്നു. ആളുകളെ നിരീക്ഷിക്കാന്‍ നല്ലകൗതുകമാണ്‌. സ്കൂള്‍കുട്ടികളുടെ യൂണിഫോം പോലെ ഫിലിപ്പൈനികള്‍ നീല ജീന്‍സും വെള്ള റ്റീഷര്‍ട്ടും ധരിക്കുന്നതെന്തിന്‌? ബംഗ്ലാദേശികള്‍ എന്നും പരസ്പരം നടുറോഡില്‍ വെച്ച്‌ തല്ലുണ്ടാക്കുന്നതെന്തിന്‌? പാക്കിസ്ഥാനികള്‍ നടക്കുമ്പോള്‍ ലോകത്തിലെ മറ്റാരെക്കാളും വേഗത കുറവാകുന്നതെന്തുകൊണ്ട്‌? നേപ്പാളികള്‍ നടക്കുമ്പോള്‍ ഒന്നിനുപിറകെ വരിവരിയായി നടക്കുന്നതെന്തുകൊണ്ട്‌? അങ്ങനെ വിഷയങ്ങള്‍ നിരവധി...

ഒരിക്കല്‍ സഭയുടെ കോറം തികയാതെ മമ്മുട്ടിയും ഞാനും മാത്രം ഇരിക്കുമ്പോഴാണ്‌ പ്രവാസിസംഘടനയുടെ നേതാവ്‌ ഞങ്ങളുടെമുന്നില്‍ സഡന്‍ ബ്രേക്കിട്ടത്‌. വയസ്സന്‍പതായെങ്കിലും പതിനാറുകാരന്റെ ചുറുചുറുക്കും കളികളും. നേതാവുകളി കമ്പനിക്കു പുറത്തുമാത്രമായതിനാല്‍ വര്‍ഷങ്ങള്‍ക്കുശേഷവും ഹെല്‍പ്പര്‍ പണിതന്നെ. പ്രവാസികളെ സംരക്ഷിക്കാനും കലാകാരന്മാരെ പ്രോല്‍സാഹിപ്പിക്കാനുമാണ്‌ അങ്ങേര്‌ ലോകത്ത്‌ അവതരിച്ചതെന്നാണ്‌ ഐതിഹ്യം. നാട്ടിലെപ്പോലെ മൈക്ക്‌ കെട്ടിപ്രസംഗിക്കാനുള്ള സൗകര്യം കിട്ടാത്തതുകൊണ്ട്‌ ആ വിഷമം വഴിയരികില്‍ വെച്ചുകാണുന്ന ആരുടെയെങ്കിലും മേല്‍ തീര്‍ക്കും, ഒന്നു മൂളികേള്‍ക്കാനുള്ള ഗ്യാപ്പ്‌ പോലും കൊടുക്കാതെ. അട്ടകടിച്ചതുമാതിരിയുള്ള ആ പിടുത്തം വിടീക്കാന്‍ പണ്ട് ഭഗീരഥന്‍ പ്രയ്ത്നിച്ചപോലെയൊക്കെ ചെയ്യണം.

എന്നെയാണെങ്കില്‍ നേതാവിനു കൊല്ലാനുള്ള ഇഷ്ടം. കാരണം ഞാന്‍ ബഹുമാനിക്കുന്നില്ലപോലും. ഒരിക്കല്‍ മമ്മൂട്ടിയെ മാറ്റിനിറുത്തി ചെവിതിന്നത്‌ അതായിരുന്നു! ബഹുമാനം ചോദിച്ചുവാങ്ങാന്‍ നടക്കുന്ന അയാളോടെനിക്ക്‌ എല്ലവരെയും പോലെ സഹതാപം മാത്രം. പിടികൊടുത്തുപോയാല്‍ അന്നൊരുദിവസം പാഴായി. അതാണെന്റെ സങ്കടം. അതുകൊണ്ട്‌ ഞാനൊറ്റക്കെങ്കില്‍ മുങ്ങലാണ്‌ പതിവ്‌. അന്ന് ചങ്ങാതികൂടെയുള്ളതുകൊണ്ട്‌ ധൈര്യപൂര്‍വ്വം ഇരുന്നു.

വന്നപാടെ ഒരുചെവിമുതല്‍ മറ്റേചെവിവരെ ചുണ്ടുകള്‍ വലിച്ചുനീട്ടി ഇതാണ്‌ ചിരിയെന്ന് പ്രഖ്യാപിച്ചു. കൂടെ ഒരു സഹായാഭ്യര്‍ഥനയും:

"നന്നായി എഴുതുന്നൊരാളെ വേണം".എഴുതാനൊരാളെത്തേടിയാണ്‌ നേതാവിന്റെ വരവ്‌.

"സല്‍മാന്‍ കമ്പനീല്‌ നല്ലൊരെഴുത്തുകാരനുണ്ടെന്നുകേട്ടു, ഒരെറണാകുളംകാരന്‍... അറിയുമോ?"

"ആരാദ്‌...?"

"മ്മടെ മച്ചാനായിരിക്കും."

"നിങ്ങളറിയുമോ?" കട്ടിക്കണ്ണടക്കുള്ളില്‍ നേതാവിന്റെ കണ്ണുകള്‍ മുഖത്തേക്കാള്‍ വലുതായി.
"പിന്നെയറിയാതെ..."!ഒരുമിച്ച്‌ നാട്ടില്‍നിന്നും വരികയും വര്‍ഷങ്ങളോളം ഒന്നിച്ച്‌ ജോലിചെയ്യുകയും ചെയ്ത മച്ചാനെ അറിയാണ്ടിരിക്ക്വോ...
"എന്റെ ചങ്ങാതിയാ...ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നപ്പൊ എഴുത്തൊന്നുമില്ലാരുന്നു.എന്റടുത്തുനിന്ന് പോയതിനുശേഷമാണ്‌.. ഈ പുതിയശീലമൊക്കെ.! "

"ഇത്രനാള്‍ ഞാനീ പൊതുരംഗത്തുണ്ടായിരുന്നിട്ടും കേട്ടില്ലല്ലോ?" നേതാവ് സങ്കടം പറഞ്ഞു.
" സംഭവം ശരിയാണ്‌ ആള്‍ നല്ലൊരെഴുത്തുകാരനാണ്‌. എന്നിട്ടും എനിക്കവനെക്കുറിച്ചോര്‍ത്ത്‌ ഒരിക്കലും അഭിമാനം തോന്നിയിട്ടില്ല."

"അതു നിന്റസൂയ."
നേതാവിന്റെ ഉണ്ടക്കണ്ണില്‍ നോക്കി ഞാന്‍ മിണ്ടാതിരുന്നു.

"പിന്നെ എഴുത്തുകാരനാണെന്നൊക്കെ പുറത്തുപറയുന്നതിന്‌ താല്‍പര്യമില്ലാത്തായാളാ"
"അതൊക്കെയാ നല്ല എഴുത്തുകാരന്റെ ലക്ഷണം... എന്തായാലും എന്നൊയൊന്ന് പരിചയപ്പെടുത്തിത്തരണം".
“അതിനുതക്ക തെറ്റെന്താണ്‌ മച്ചാന്‍ ചെയ്തത്‌ എന്നെനിക്കറിയില്ല.അതുപ്രശ്നമില്ല... എന്താ കാര്യം"?

"ഞങ്ങള്‍ ഒരു കാസറ്റ്‌ ഇറക്കുന്നു, കഴിഞ്ഞവര്‍ഷത്തേക്കാള്‍ ഉഷാറായിട്ട്‌. അതിനുവേണ്ടിയാ.കഴിഞ്ഞകൊല്ലം ഈ മമ്മൂട്ടിയാ എഴുതിയെ."
ശരിയാ.. കഴിഞ്ഞകൊല്ലം മമ്മൂട്ടി മനോഹരമായി എഴുതികൊടുത്ത പാട്ടുകളില്‍ സംഘടനക്കുവേണ്ടി മുദ്രാവാക്യങ്ങള്‍ കുത്തിത്തിരുകി പാട്ടുമല്ല മുദ്രാവാക്യവുമല്ലാത്ത അവസ്ഥയിലെത്തിച്ചത്‌ കേട്ടിരുന്നു.

"ഇത്തവണ ഒരു വെറൈറ്റി വേണമെന്നു എല്ലാരും പറഞ്ഞപ്പോ..."
"നമുക്കെന്തെങ്കിലും കൊടുക്കാം."

"എന്തെങ്കിലും കൊടുത്താല്‍ ഉപകാരമായി"

"ഇത്തരം മഹന്മാരായ എഴുത്തുകാരെ കിട്ടിയാല്‍ നമ്മുടെ സംഘടനക്കും നല്ലതാ".. നേതാവ്‌ തനി രാഷ്ട്രീയക്കാരനായി.
"ശരിയാ.. എല്ലാരു എഴുതണ പോലല്ല വെറൈറ്റി എഴുത്താ...മാസം ആയിരം റിയാലിനെങ്കിലും എഴുതും".

"ആളൊരു അന്തര്‍മുഖനായിരിക്കും അതുകൊണ്ടാവും പുറത്തിറങ്ങാതിരിക്കുന്നത്‌"

"ദേ വൃത്തികേട്‌ പറയരുത്‌, മുഖമൊക്കെ നല്ല മുഖം തന്നെയാ സുന്ദരനാ"
"ശെടാ അതല്ല അയാളുദ്ദേശിച്ചത്‌." മമ്മൂട്ടിയെന്നെ തണുപ്പിച്ചു.

"ജോലി, താമസസ്ഥലം ഇതിനുള്ളില്‍ തന്നെ കൂടും. എഴുത്തുമാത്രമാണ്‌ ചിന്ത. മാസത്തില്‍ രണ്ടുതവണമാത്രം എഴുത്ത്‌... അതുവരെ എഴുതേണ്ടവ മനസ്സില്‍കൊണ്ടുനടക്കും."

"ഓഹോ"
"നിങ്ങള്‍ക്കെന്തെങ്കിലും എഴുതിക്കാനുണ്ടെങ്കില്‍ പതിനഞ്ചാം തിയതിയൊ മുപ്പതാം തിയതിയൊ പോയിനോക്ക്‌... അതാ നല്ലത്‌"!

"അതെന്താ തീയതി നോക്കിയൊരെഴുത്ത്‌?"

"അതങ്ങനെയാ"

"ഓ... രാഹുവും കേതുവുമൊക്കെ നോക്കുന്നയാളായിരിക്കും!"
രാഹുവും കേതുവുമല്ല. ബാബുവും സുനിയും... ചുണ്ടോളമെത്തിയത്‌ ഞാന്‍ പുറത്തുവിട്ടില്ല.

"ഹേയ്‌ അതല്ല!... മാസത്തില്‍ രണ്ടുതവണയല്ലെ പേപ്പര്‍ വരൂ... അന്നേരം എഴുതും!
"പേപ്പറോ...മനസ്സിലായില്ല...?
"കവിതയെഴുതുന്നതെന്തിനാ ദിവസം നോക്കുന്നതും പേപ്പറുവരുന്നതുമൊക്കെ?"

"ഹ ഹ കവിതയോ... ആരാ പറഞ്ഞത്‌.. മച്ചാന്‍ കവിതയെഴുതുമെന്ന്. ഒരു മൂളിപ്പാട്ടുപോലും പാടാത്ത മച്ചാനോ...നിങ്ങളോടാരാ ഈ വിഡ്ഢിത്തം പറഞ്ഞുതന്നത്‌..?"
നേതാവിന്റെ സോഡാക്കുപ്പികണ്ണടക്കുള്ളിലെ കണ്ണുകള്‍ ഒന്നുകൂടി കറങ്ങി.

"പിന്നേയ്‌.. മച്ചാന്‍ എഴുതും നന്നായി... കവിതയല്ല, തായ്‌ലാന്‍ഡ്‌ ലോട്ടറി, അതിന്റെ കാര്യമായിരിക്കും നിങ്ങളോട്‌ ആരെങ്കിലും പറഞ്ഞെ!"

“അപ്പോ ലോട്ടറി എഴുത്തുകാരന്റെ കാര്യമാ പറ്ഞ്ഞോണ്ടിരുന്നെ? കഷ്ടം!”

"നിങ്ങളൊരു പൊതുപ്രവര്‍ത്തകനാണല്ലോ" ആ വാചകം അയാള്‍ക്കൊത്തിരി ഇഷ്ടപ്പെട്ടു.
"ഇത്തരം എഴുത്തുകാരെ പ്രോല്‍സാഹിപ്പിക്കാതെ അവരെ ഈ എഴുത്തില്‍നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചൂടെ?"

"കലാകാരന്മാരെ പ്രോല്‍സാഹിപ്പിക്കലാണല്ലോ നമ്മുടെ ലക്‌ഷ്യം”
“ആയിക്കോട്ടെ, പ്രോല്‍സാഹിപ്പിക്കാതെ ഒരു കലാകാരനും വളരില്ല. പക്ഷെ പാവപ്പെട്ട നമ്മുടെ നാട്ടുകാരെ പിടികൂടിയ തായ്‌ലാന്‍ഡ്‌ ലോട്ടറി പോലുള്ള കലകള്‍ക്കെതിരെ നിങ്ങള്‍ മുന്‍കൈയെടുത്തിറങ്ങണം. എത്രയെത്ര പ്രവാസികള്‍ കടം കയറി നാട്ടില്‍ പോകാന്‍ നിവൃത്തിയില്ലാതായി.. ആത്മഹത്യയിലൊളിച്ചവരെത്ര? അവരെത്ര കുടുംബങ്ങളെ പട്ടിണിയിലാക്കി. ഇതിനൊക്കെയെതിരെ പ്രവര്‍ത്തിച്ചാല്‍ ഞാന്‍ ബഹുമാനിക്കാം"

" മക്കളെ നിങ്ങള്‍ പറഞ്ഞതിലും കാര്യമുണ്ട്‌.. എനിക്കു പിറക്കാതെ പോയ ഉണ്ണികളാണു നിങ്ങള്‍... ഞാനിത്തരം തിന്മകള്‍ക്കെതിരെ പ്രവര്‍ത്തിക്കും" നേതാവ്‌ അങ്കം പ്രഖ്യാപിച്ചുകഴിഞ്ഞു.
അന്ന് നേതാവിനെന്നോട്‌ അല്‍പ്പം സ്നേഹമൊക്കെ തോന്നി, എനിക്കു തിരിച്ചും.

പിന്നെ എഴുത്തിനെതിരെയായി നേതാവും അയാളുടെ സംഘടനയും അണികളും. ബോധമില്ലാത്തവര്‍ക്കുവേണ്ടി ബോധവല്‍ക്കരണം, സെമിനാര്‍, സിമ്പോസിയം. പത്രസമ്മേളനം... കാലചക്രം പിന്നെയും കറങ്ങി. ചക്രത്തിനടിയില്‍പ്പെട്ട്‌ എഴുത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങളും ചതഞ്ഞരഞ്ഞു.

നേതാവിനു നാട്ടില്‍ പോകാറായി. ഒരുപാട്‌ പാവപ്പെട്ട പ്രവാസികളെ നാട്ടില്‍കയറ്റിവിടാന്‍ മുമ്പിലുണ്ടായിരുന്ന നേതാവിനും അതേ ദുര്യോഗം വന്നെത്തി. കടം, സാമ്പത്തിക ബുദ്ധിമുട്ട്‌ ടിക്കറ്റിനുള്ള പണമില്ലായ്മ!. തന്റെ വിശാലമായ സംഘടനാതലങ്ങളില്‍ സമൂഹ്യസേവനത്തിന്റെ ലേബലൊട്ടിച്ച്‌ സഹതാപത്തിന്റെ വലവീശിയെറിഞ്ഞു. പിരിവ്‌, ചിട്ടി, നറുക്കെടുപ്പ്‌... ജഗപൊഗ...

എന്തിനേറെപ്പറയുന്നു... അവസാനം നേതാവ്‌ നാട്ടിലെത്തുകതന്നെചെയ്തു. നേതാവു പോയി ഔദ്യോഗിക ദുഃഖാചരണവും കഴിഞ്ഞു... പതിനാറാം നാള്‍ അണികള്‍ അന്വേഷണ കമ്മീഷനെവച്ചു, നേതാവിനു കടം കേറിയതെങ്ങനെയെന്നറിയാന്‍.

കമ്മീഷന്‍ റിപ്പോര്‍ട്ട്‌ കണ്ട്‌ അണികള്‍ നാലാള്‍ കേട്ടാല്‍ മോശം പറയാത്തരീതിയില്‍ തന്നെ ഞെട്ടി.

ഒരു ജ്ഞാനപീഠമൊക്കെ കിട്ടാനുള്ളത്രയും എഴുതിക്കൂട്ടിയ നമ്മുടെ നേതാവായിരുന്നത്രേ ഏറ്റവും മികച്ച എഴുത്തുകാരന്‍.

27 comments:

അലി said...

തായലാന്‍ഡ്‌ ലോട്ടറിയെന്ന കുരുക്കിലകപ്പെട്ട്‌ ജീവിതം നഷ്ടപ്പെടുത്തിയ പ്രവാസികളുടെ തകര്‍ന്ന കുടുംബങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു.

മന്‍സുര്‍ said...

അലിഭായ്‌...

പ്രവാസികള്‍ അറിഞ്ഞിരിക്കേണ്ട ഒരു കാര്യപ്രസകതിയുള്ളതും,ഗൌരവുമായ ഒരു പ്രശ്‌നമാണ്‌ ഈ വിഷയം....
പ്രിയ സ്നേഹിത...ഇത്തരമൊരു വിഷയം ഇവിടെ മനോഹരമായി വിവരിച്ച താങ്കള്‍ക്കിരിക്കട്ടെ എന്റെ കൈയടി...

ഇവിടെ ഇതാ പ്രവാസഭൂമിയുടെ പച്ചയായ മുഖചിത്രം പ്രവാസഭൂമി എന്ന ബ്ലോഗ്ഗിലൂടെ വരച്ച്‌ കാട്ടി മറ്റൊരു എഴുത്തുകാരന്‍ ശ്രദ്ധിക്കപ്പെടുന്നു. പ്രവാസത്തിന്റെ എല്ലാ മേഖലകളിലൂടെയും കയറി ചെല്ലാന്‍ എഴുത്തുകാരന്‍ ശ്രമിച്ചിരിക്കുന്നു...

പ്രവാസമറിയാത്തവര്‍ക്ക്‌ പ്രവാസത്തിന്റെ നല്ലൊരു ചിത്രം സമ്മാനിച്ചിരിക്കുന്നു....അഭിനന്ദനങ്ങള്‍...

ലോട്ടറി...ലോട്ടറി...തായ്‌ലന്‍റ്റ്‌ ലോട്ടറി
കിട്ടിയാല്‍ ഊട്ടി..അല്ലെങ്കില്‍ ഫ്രൂട്ടി

ലക്ഷങ്ങള്‍ മുടക്കി നാട്ടില്‍ നിന്നും പ്രവാസഭൂമിയിലേക്ക്‌ വരുന്നവരുടെ സ്വപ്‌നങ്ങളില്‍ വെറും ലക്ഷങ്ങളുടെ കണക്കുകള്‍ മാത്രം...നോ ഗെയിന്‍ വിത്തൌട്ട്‌ പെയിന്‍ എന്ന്‌ കേട്ടിട്ടില്ലേ....സത്യമാണ്‌....അധ്വാനത്തിന്റെ പണം അതിന്റെയത്ര രുചി മറ്റൊന്നിനുമില്ല.

ഇവിടെ രാപകള്‍ അധ്വാനിച്ചുണ്ടാക്കുന്ന പണം ഒരു അഡ്രസ്സ്‌ പോലുമില്ലാത്ത കമ്പനികളുടെ പേരില്‍ ഒഴുക്കി കളയുന്ന പ്രവാസിമലയാളികള്‍ ധാരാളം
ലക്ഷങ്ങളില്‍ ചിലര്‍ക്ക്‌ പണം ലബികുബോല്‍ ബാക്കിയുള്ളവര്‍ കാഴ്‌ച്ചക്കാരായി നോകി നില്‍ക്കാതെ അടുത്ത ദിവസത്തിന്റെ പേപ്പറുകള്‍ക്കായ്‌ അന്വേഷണം ആരംഭിക്കുന്നു...

ഒന്നും രണ്ടും വാക്കുകളില്‍ പറഞ്ഞാല്‍ തീരുന്ന കഥകളല്ലയിത്‌
6 വര്‍ഷമായി നാട്ടില്‍ പോക്കാതെ ഈ ലോട്ടറിയില്‍ ലക്ഷങ്ങള്‍ സ്വപ്‌നം കണ്ട്‌ വരുമാനത്തിന്റെ മുഴുവനും കളഞ്ഞ്‌ കുളിച്ച്‌ അവസാനം മാനസിക രോഗിയായ ഒരു കൊല്ലം സ്വദേശിയെ ദമാമില്‍ വെച്ച്‌ പരിചയപ്പെട്ടത്‌ ഓര്‍ക്കുന്നു.., കൂട്ടുക്കാരുടെ കാരുണ്യത്തില്‍ അയാളിന്ന്‌ നാട്ടിലെത്തി..

ഇത്‌ നടത്തുന്ന എന്റെ സ്നേഹിതന്‍ അഷ്‌റഫ്‌ പറഞ്ഞതിങ്ങനെ...

തായ്‌ലാന്‍റ്റില്‍ നടത്തുന്ന ലോട്ടറി എന്നത്‌ സത്യം, പക്ഷേ ഇവിടെ നടത്തുന്നവരുമായി തായ്‌ലാന്റ്‌ ലോട്ടറിക്ക്‌ യാതൊരു ബന്ധവുമില്ല.. ഇവിടെ ഈ ലോട്ടറി നടത്തുന്നവര്‍ ആ പണം ഇവിടെ തന്നെ വീതിച്ച്‌ എടുക്കുന്നു. പക്ഷേ റിസ്സല്‍ട്ടുകള്‍ തായ്‌ലാന്‍റ്റിലെ റിസ്സല്‍ട്ടിനെ പിന്‍ പറ്റുന്നു.

അത്‌ കൊണ്ടാണല്ലോ പലപ്പോഴുമിവിടെ ഏജന്റുമാര്‍ മുങ്ങുന്നത്‌..
പ്രതീക്ഷിക്കാതെ കൂടുതല്‍ ആളുകള്‍ക്ക്‌ നറുക്ക്‌ വീഴുബോല്‍ കൊടുക്കാന്‍ പണം തായ്‌ലാന്‍റ്റില്‍ നിന്നല്ല വരുന്നത്‌ അവര്‍ ശേഖരിച്ച പണം തന്നെ വീതിക്കുന്നു... കുറഞ്ഞ ആളുകളുടെ നമ്പര്‍ വന്നാല്‍ ബാക്കിയൊക്കെ അവര്‍ക്ക്‌ തന്നെ..

അവസാനം അഷറഫും ഒരു ദിവസം മുങ്ങി...

ഇനിയുമേറെ....

നന്‍മകള്‍ നേരുന്നു

പ്രയാസി said...

അലിക്കാ.. പോകുന്ന പോക്കുകണ്ടപ്പോഴെ സംഭവം പുടികിട്ടീ..
രക്ഷപ്പെട്ട എഴുത്തുകാരേയും കഷ്ടപ്പെട്ട എഴുത്തുകാരേയും അറിയാം..
തായ്‌ലന്റു ലോട്ടറിയില്‍ മാത്രം പ്രതീക്ഷയര്‍പ്പിച്ചു ജീവിക്കുന്ന പ്രവാസികളും ധാരാളം..!
ലെന്‍സുമായി തായ്‌ലന്റു പേപ്പര്‍ നോക്കുന്ന കൂട്ടരുമുണ്ട്.. മാസത്തില്‍ രണ്ടു തവണയുള്ള റിസള്‍ട്ട് അറിയുമ്പോള്‍ ഒരു “ഉള്‍ട്ട“യെങ്കിലും ഇല്ലെങ്കില്‍ വല്ലാത്ത നിരാശ..! പിന്നെ അടുത്ത പത്തു പതിനഞ്ചു ദിവസം കൂട്ടിക്കിഴിക്കലാ... 5000റിയാലിനു ഒരു പ്രാവശ്യം എഴുതുന്ന ടീമുകളുമുണ്ട്..കടം കേറി നാട്ടിലെ കാറു വിറ്റു തായ്‌ലന്റെഴുതി ആ പ്രാവശ്യം നറുക്കു വീണു രക്ഷപ്പെട്ടവനുമുണ്ട്.. പണമുള്ളവന്‍ ഇരട്ടിപ്പിക്കാനായി ഈ ചൂതാട്ടത്തില്‍ ഏര്‍പ്പെടുന്നത് സഹിക്കാം..തുഛവരുമാനക്കാരന്‍ ഉള്ളതു മുഴുമന്‍ ആര്‍ത്തിയോടെ എഴുതിത്തീര്‍ക്കുമ്പോള്‍.. അതിന്റെ നിരാശയില്‍ എല്ലാം അവസാനിപ്പിക്കുമ്പോള്‍.. ഹാ.. കഷ്ടം..! പക്ഷെ ഇതൊരിക്കലും അവസാനിപ്പിക്കാന്‍ പറ്റില്ല..! മനുഷ്യന്റെ പണത്തിനോടുള്ള ആര്‍ത്തി തീരാത്തിടത്തോളം കാലം..നര്‍മ്മത്തില്‍ അവതരിപ്പിച്ച മര്‍മ്മത്തില്‍ കൊള്ളുന്ന വിഷയമിക്കാ..അഭിനന്ദനങ്ങള്‍..

ഉപാസന || Upasana said...

ലോട്ടറി കണ്ട് പിടിച്ച നമ്മള്‍ തന്നെ എല്ലാം അനുഭവിക്കണം

ഉപാസന

ഹരിശ്രീ said...

അലിഭായ്,

അനുഭവക്കുറിപ്പ് നന്നായിട്ടുണ്ട്,

ആശംസകള്‍

പ്രിയ ഉണ്ണികൃഷ്ണന്‍ said...

pravasikalude duravastha nannaayi ezhuthiyirikkunnu...

സ്നേഹതീരം said...

തായ്‌ലാന്‍‌ഡ് ലോട്ടറി വല്ലാത്തൊരു കുരുക്കു തന്നെയാണല്ലോ! ഞാനിത്രയും പ്രതീക്ഷിച്ചില്ല. ഒന്നോര്‍ത്താല്‍ തായ്‌ലാന്‍‌ഡ് ലോട്ടറിയല്ല, മനുഷ്യന്റെയുള്ളിലെ അത്യാഗ്രഹമാണ് ശരിയായ കുരുക്ക്.
അലിയുടെ പോസ്റ്റ് ഞാന്‍ അല്‍ഭുതത്തോടെയാണ് വായിച്ചത്‌. പണ്ട് പണ്ട് എന്നൊക്കെപ്പറഞ്ഞു തുടങ്ങിയപ്പോള്‍ ഞാന്‍ കരുതി, നമ്മുടെ കേരളത്തിലെ ഏതോ ഒരു കൊച്ചു ടൌണിലെ കാര്യമാണ് പറയാന്‍ പോകുന്നതെന്ന്! :)വായിച്ചുപകുതിയായിട്ടും സംശയം തീരെയങ്ങ് മാറിയില്ല. പിന്നെയല്ലേ, കാര്യങ്ങള്‍ പിടികിട്ടിയത്‌.
അലിയുടെ അവതരണരീതി അസ്സലായി.
പോളിറ്റ്ബ്യൂറോയും പരിപ്പുവടയുമൊക്കെ അവിടെയുമുണ്ടല്ലേ?! :)
പ്രവാസിക്കഥകള്‍ കേള്‍‍ക്കാന്‍ ഇനിയും വരാം.

ദിലീപ് വിശ്വനാഥ് said...

അലിമാഷേ, നന്നായി എഴുത്ത്. (ലോട്ടറി എഴുത്തല്ല).
ഞാനും കേട്ടിട്ടുണ്ട് ഇതിനെക്കുറിച്ച്. ഇത്ര വലിയ മാരണം ആണെന്ന് അറിയുന്നതു ഇതാദ്യം ആണ്.

Murali K Menon said...

നേതാവിനെന്തുപറ്റി?
ഒരു ലോട്ടറി അടിച്ചതാടേയ്.. (ജഗതി സ്റ്റൈല്‍)

നന്നായിരുന്നു.

നാടോടി said...

:)

അലി said...

നാട്ടില്‍ അഞ്ചേക്കര്‍ റബ്ബര്‍തോട്ടം മേടിക്കാനുള്ള കാശ് ലോട്ടറിയെഴുതി തീര്‍ത്തിട്ട് ഇനി ലോട്ടറിയടിച്ചിട്ടേ നാട്ടിലേക്കുള്ളൂ എന്നു വാശിപിടിച്ചിരിക്കുന്നവരെ കണ്ടിട്ടുണ്ട്. തായ്‌ലാന്‍ഡിലെ റബ്ബര്‍തോട്ടം വെട്ടിത്തുടങ്ങിയോ എന്നറിയില്ല. വര്‍ഷങ്ങള്‍ മുഴുവന്‍ വിയര്‍പ്പൊഴുക്കിയ പണം നഷ്ടപ്പെട്ട് അവസാനം ചെറിയ തുകയെങ്കിലും അടിച്ചാല്‍ ഏജന്റ് മുങ്ങിയെന്ന വാര്‍ത്തകേട്ട് വട്ടുപിടിക്കുന്നവരെയും ഒരുപാട് കണ്ടു.

മന്‍സൂര്‍ ഭായ്...
ലോട്ടറിയെഴുതി ജീവിതം കളയുന്നവരുടെ ചിത്രം വളരെ വ്യക്തമായി എഴുതി..
നന്ദി... നന്ദി... നന്ദി...

പ്രയാസീ
നന്ദി...
പത്തുവര്‍ഷം തുടര്‍ച്ചയായി എഴുതുമ്പോള്‍ ആകെ കിട്ടുന്നത് ചിലപ്പോള്‍ ഒരുവര്‍ഷം എഴുതിയ പണം പോലുമാവില്ല. പക്ഷെ പബ്ലിസിറ്റി കിട്ടുന്നത് അതിനാവും.. നഷ്ടം വന്നത് ആരും പറയാറില്ല.
ഇതിന് ആര്‍ത്തിയെന്നല്ല, ആക്രാന്തമെന്നാ പറയേണ്ടെ!
അഭിപ്രായമറിയിച്ചതിന് നന്ദി...

ഉപാസന, ഹരിശ്രീ, പ്രിയ,
വന്നു കണ്ടതിനും അഭിപ്രായമറിയിച്ചതിനും ഒരുപാട് നന്ദി...

സ്നേഹതീരം...
ഇതും നമ്മുടെ നാ‍ടുപോലെ തന്നെ
നല്ലതിനും അല്ലാത്തതിനും നമ്മള്‍ മലയാളികള്‍ തന്നെ മുന്നില്‍. അഭിനന്ദനങ്ങള്‍ക്ക് നന്ദി...

വാല്‍മീകി, മുരളി മേനോന്‍, നാടോടി
വന്നു കണ്ട് അഭിപ്രായമറിയച്ചതിനും തരുന്ന സ്നേഹത്തിനും
വളരെ നന്ദി....

നന്‍‌മകള്‍ നേരുന്നു

Sherlock said...

അലി ഭായ്, ശരിയായ രീതിയില്‍ നടക്കുകയാണെങ്കില്‍ ഇതു നല്ലതു തന്നെ എന്നാണ് തോന്നുന്നത്...പക്ഷേ ചതിയും വഞ്ചനയും നിലനില്‍ക്കുന്നോടത്തോളം കാലം...:(

Typist | എഴുത്തുകാരി said...

പെട്ടെന്നു കാശുണ്ടാക്കമെന്ന മോഹത്തിലായിരിക്കും, പക്ഷേ ചെന്നു ചാടുന്നതു് ചതിക്കുഴിയിലാണെന്നു് അറിയുന്നില്ല.

തീരങ്ങള്‍ said...

നന്നായി...
എഴുത്തും ലോട്ടറിയെഴുത്തും.

ആശംസകള്‍

അലി said...

ജിഹേഷ് ...
വന്നു കണ്ടതിന് നന്ദി..
നന്നായി നടന്നാല്‍ എല്ലാം നല്ലതു തന്നെ.

എഴുത്തുകാരി.. നന്ദി..
അതിമോഹങ്ങള്‍ എന്നും നഷ്ടങ്ങളിലേക്കുതന്നെ.

തീരങ്ങള്‍.. നന്ദി
അഭിപ്രായമറിയിച്ച എല്ലാവര്‍ക്കും നന്ദി
നന്‍‌മകള്‍ നേരുന്നു.

ശ്രീ said...

അലി ഭായ്...
നല്ല അനുഭവക്കുറിപ്പ്.

:)

ഫസല്‍ ബിനാലി.. said...

vishayam prasakthamaan,
avatharanam nalla anubhavamaayi thoannunnu
abhinandanangal

ഗീത said...

നല്ല വിവരണം.
ശത്രുസംഹാര യന്ത്രവും കണ്ടു.
കുറെനേരം അതില്‍ത്തന്നെ നോക്കിയിരുന്നാല്‍ തല കറങ്ങും.

അലി said...

ശ്രീ..
ഫസല്‍..
ഗീത ടീച്ചര്‍..

വന്നു കണ്ടതിനും അഭിപ്രായം അറിയിച്ചതിനും വളരെ നന്ദി.
ഈ സ്നേഹവും സഹകരണവും ഇനിയും പ്രതീക്ഷിക്കുന്നു.

നന്‍‌മകള്‍ നേരുന്നു.

അജയ്‌ ശ്രീശാന്ത്‌.. said...

കമ്മീഷന്‍ റിപ്പോര്‍ട്ട്‌ കണ്ട്‌ അണികള്‍ നാലാള്‍ കേട്ടാല്‍ മോശം പറയാത്തരീതിയില്‍ തന്നെ ഞെട്ടി.

ഒരു ജ്ഞാനപീഠമൊക്കെ കിട്ടാനുള്ളത്രയും എഴുതിക്കൂട്ടിയ നമ്മുടെ നേതാവായിരുന്നത്രേ ഏറ്റവും മികച്ച എഴുത്തുകാരന്‍.

നല്ല അവതരണം........കൊള്ളാംട്ടോ........

മാണിക്യം said...

ഗൌരവമുള്ള ഒരു വിഷയം
ആയാസമില്ലാതെ വായിക്കാന്‍ പകത്തില്‍ ഹാസ്യതിന്റെ അതി പ്രസരമില്ലാതെ,
ഗള്‍ഫ് പ്രവാസിയുടെ എല്ല്ലാ നേരും നേരമ്പൊക്കും ഉള്‍കൊള്ളിച്ചു.
നേതാവിന്റെ ചിത്രം കൃത്യമായി,
തൊട്ടുമുന്നില്‍ കണ്ട പ്രതീതി തൊന്നി.
വെളിച്ചം കണ്ട് അടുക്കുന്ന ഈയാം പാറ്റപോലെ
പ്രവാസികള്‍ തായ്‌ലന്‍റ്റ്‌ ലോട്ടറി യില്‍ വീണു ചിറകു കരിയുന്നു.....
ആശംസകള്‍

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

അനുഭവക്കുറിപ്പ് നന്നായിട്ടുണ്ട്............

അലി said...

അമൃതാവാര്യര്‍...
വന്നു കണ്ടതിനും അഭിപ്രായമറിയിച്ചതിനും നന്ദി.

ബ്ലോഗ് രംഗത്തെ മാണീക്യം
വന്നതിനും കണ്ടതിനും നന്ദി

മുഹമ്മദ് സഗീര്‍...
സ്വാഗതം
വന്നു കണ്ടതിനും അഭിപ്രായമറിയിച്ചതിനും നന്ദി. ഇനിയും
സഹകരണം പ്രതീക്ഷിക്കുന്നു.
നന്‍‌മകള്‍ നേരുന്നു.

എം.എച്ച്.സഹീര്‍ said...

കാണാനും വായിക്കനും ഇഷ്ടം തോനുന്ന ഇടം നന്നായിരിക്കുന്നു.

ഭൂമിപുത്രി said...

ഇങ്ങിനത്തെ അനുഭവമൊക്കെ, ഞങ്ങളുടെ ഭാവനക്കും അപ്പുറത്താണു.ഇതുപങ്കുവെച്ചതിന്‍ കുറെനന്ദി.ഇനിയുംപറയുക..

ഗിരീഷ്‌ എ എസ്‌ said...

അനുഭവങ്ങള്‍
സങ്കല്‍പങ്ങളെ
പരാജയപ്പെടുത്തുന്നു...

നല്ല എഴുത്ത്‌..
യാഥാര്‍ത്ഥ്യത്തിന്റെ
മനോഹരവര്‍ണന...

തെറ്റുപറ്റാത്തവരായി ആരുണ്ട്‌..
ഇനിയൊരാളെ സൃഷ്ടിക്കാതിരിക്കാന്‍
ഈ പോസ്റ്റ്‌ ഉപകരിക്കട്ടെ...

ആശംസകള്‍..

അലി said...

സഹീര്‍, ഭൂമിപുത്രി, ദ്രൌപദി
വന്നു കണ്ട് അഭിപ്രായമറിയിച്ചതിന്‍് ഏറെ നന്ദി..
ഈ സ്നേഹവും സഹകരണവും എന്നും പ്രതീക്ഷിക്കുന്നു.