Thursday, October 4, 2007

പൈങ്കിളികള്‍ വേഷം മാറി അരങ്ങുതകര്‍ത്താടുന്നു.

എണ്‍പതുകളില്‍ മ പ്രസിദ്ധീകരണങ്ങളില്‍ ചീത്തപേരും കേള്‍പ്പിച്ച്‌ നാണം കുണുങ്ങിനിന്ന പൈങ്കിളിയെ, അങ്ങാടിയിലെ പെട്ടിക്കടകളില്‍ നിന്നും സ്വീകരണമുറിയിലേക്ക്‌ മലയാളി ഇരുകൈയ്യും നീട്ടി സ്വാഗതം ചെയ്തിരിക്കുന്നു. തിങ്കള്‍ മുതല്‍ വെള്ളിവരെയാണു അവളുടെ വിളയാട്ടം.നേരം സന്ധ്യയായാല്‍ പിന്നെ അവിടം മരണവീടുപോലെയാകും. കരച്ചിലും കണ്ണീരും മൂക്കുപിഴിയലുമായി അവര്‍ നമ്മുടെ വീട്ടില്‍ ശ്മശാന സമാനമാക്കുന്നു.
പ്രതിഭാധനന്മാരയിരുന്ന ചലച്ചിത്രകാരന്മാര്‍ രചിച്ച ആധുനിക സിനിമകളില്‍ സന്ദര്‍ഭത്തിന്റെ സ്വാഭാവികതക്കും ഭാവചലനങ്ങളുടെ തീവ്രതക്കും വേണ്ടി ഏതെങ്കിലും രംഗങ്ങല്‍ക്ക്‌ അല്‍പ്പം ദൈര്‍ഘ്യം കൊടുത്താല്‍ അത്‌ ആര്‍ട്ട്‌ സിനിമയെന്നും അതു കാണാന്‍ കൊള്ളില്ലെന്നും കണ്ടിരുന്നാല്‍ ഉറക്കം വരുമെന്നും പറഞ്ഞ്‌ നടന്നവര്‍ക്ക്‌ വലിച്ചുനീട്ടല്‍ പെരുമാറ്റചട്ടമായി സ്വീകരിച്ച സീരിയല്‍ സംവിധായകര്‍ പടച്ചുവിടുന്ന സൃഷ്ടികള്‍ മണിക്കൂറുകള്‍ കണ്ടിരിക്കാന്‍ യാതൊരു മടിയുമില്ല. വലിച്ചു നീട്ടാനുള്ള കഴിവിനനുസരിച്ചാണു അവരിലെ റാങ്ക്‌ നിര്‍ണ്ണയിക്കുന്നത്‌.
പൈങ്കിളി വാരികയില്‍ വരുന്ന ഒരു നോവലിന്റെ ഒരു ലക്കം പത്തു മിനിറ്റുകൊണ്ട്‌ വായിച്ചുതീര്‍ക്കാന്‍ കഴിയുമായിരുന്നെങ്കില്‍ ഇന്ന് അത്രയും ഭാഗം സീരിയലായി കണ്ടുതീര്‍ക്കണമെങ്കില്‍ ദിവസം എത്ര വേണ്ടിവരും!!! മലയാളിയുടെ കണ്ണീരുവറ്റിക്കുന്ന ഈ സംസ്കാരം മതിയാക്കിയേ പറ്റൂ. അല്ലെങ്കില്‍ ഇങ്ങനെ സമയം പാഴാക്കുന്നവരെ ഓര്‍ത്ത്‌ കണ്ണീര്‍ പൊഴിക്കാന്‍ നമുക്കും ഗ്ലിസറിന്‍ വേണ്ടിവരും.

1 comment:

കുഞ്ഞന്‍ said...

വളരെ വാസ്തവം,

ഇപ്പോളതിനൊരു ചെറിയ മാറ്റമുണ്ടായിട്ടുണ്ടെന്നു തോന്നുന്നു, റിയാലിറ്റി ഷോകള്‍...!